
കൊല്ലം: ശബരിമല ദ്വാരപാലക ശില്പത്തിലെ സ്വർണം കവർന്ന കേസിലും സ്വാഭാവിക ജാമ്യം ലഭിച്ചതോടെ സി.പി.എം നേതാവും മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും മുൻ എം.എൽ.എയുമായ എ.പത്മകുമാർ ജയിൽ മോചിതനായി.
നവംബർ 20ന് അറസ്റ്റിലായ കട്ടിളപ്പാളി കേസിൽ കഴിഞ്ഞമാസം 20ന് ജാമ്യം ലഭിച്ചിരുന്നു. റിമാൻഡിൽ കഴിയവേ ഡിസംബർ
രണ്ടിനാണ് ദ്വാരപാലക കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയത്. 90 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് കൊല്ലം വിജിലൻസ് കോടതി ജഡ്ജി ഡോ. സി.എസ്.മോഹിത് സ്വാഭാവിക ജാമ്യം അനുവദിച്ചത്.
സ്വർണം പൊതിഞ്ഞ കട്ടിളപ്പാളിയിൽ സ്വർണം പൂശാനായി ശബരിമല എക്സിക്യുട്ടീവ് ഓഫീസർ നൽകിയ കത്ത് ദേവസ്വം ബോർഡ് യോഗത്തിൽ അജണ്ടയായി എത്തിയപ്പോൾ തട്ടിപ്പിന് കളമൊരുക്കാനായി സ്വന്തം കൈപ്പടയിൽ ചെമ്പ് പാളികൾ എന്നെഴുതി അജണ്ട തിരുത്തിയെന്ന് എസ്.ഐ.ടി കണ്ടെത്തിയിരുന്നു. കട്ടിളപ്പാളി കേസിൽ പതിനൊന്നാം പ്രതിയും ദ്വാരപാലക ശില്പ കേസിൽ എട്ടാം പ്രതിയുമാണ് .
ആഴ്ചയിൽ രണ്ടു ദിവസം
ക്രൈംബ്രാഞ്ചിൽ ഒപ്പിടണം
രണ്ടുലക്ഷം രൂപ വീതമുള്ള രണ്ട് ആൾ ജാമ്യത്തിലാണ് ജാമ്യം . അനുമതിയില്ലാതെ കേരളം വിടരുത്, സാക്ഷികളെ സ്വാധീനിക്കരുത്, ചൊവ്വ, വെള്ളി ദിവസങ്ങളിൽ തിരുവനന്തപുരം ക്രൈം ബ്രാഞ്ച് ഓഫീസിലെത്തി ഒപ്പിടണം. തെളിവ് നശിപ്പിക്കരുത്, മാദ്ധ്യമങ്ങളോട് സംസാരിക്കരുത് തുടങ്ങിയ ഉപാധികളുണ്ട്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സിജുരാജനും എ.പത്മകുമാറിന് വേണ്ടി അഡ്വ. ബി.ശിവപ്രസാദ്, അഡ്വ. മഹേഷ് ബാനു, അഡ്വ. ജി.ഗോവിന്ദ്, അഡ്വ. തോമസ് ജോർജ് എന്നിവരും ഹാജരായി.
റാന്നി താലൂക്കിൽ വിലക്ക്
മറ്റ് പ്രതികളെ വിലക്കിയതുപോലെ പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുതെന്ന വ്യവസ്ഥയുണ്ടായിരുന്നു. വീട് പത്തനംതിട്ടയിലെ കോഴഞ്ചേരി താലൂക്കിലായതിനാൽ ഇക്കാര്യം ചൂണ്ടിക്കാട്ടി രണ്ട് കേസുകളിലും അപേക്ഷ നൽകി. തുടർന്ന് ശബരിമല സ്ഥിതി ചെയ്യുന്ന റാന്നി താലൂക്കിൽ പ്രവേശിക്കരുതെന്ന് ഇളവ് വരുത്തി.
ഇനി നാലുപേർ മാത്രം
മുൻ ദേവസ്വം ബോർഡ് അംഗങ്ങളായ എൻ.വിജയകുമാർ, കെ.പി.ശങ്കരദാസ്, സ്വർണം ഉരുക്കിയെടുത്ത ചെന്നൈ സ്മാർട്ട് ക്രിയേഷൻസിന്റെ ഉടമ ഗോവർദ്ധൻ, സ്വർണം വാങ്ങിയ ബെല്ലാരിയിലെ ജൂവലറി ഉടമ പങ്കജ് ഭണ്ഡാരി എന്നിവർ മാത്രമാണ് ജയിലിൽ തുടരുന്നത്. മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി, തന്ത്രി കണ്ഠരര് രാജീവര്, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും കമ്മിഷണറുമായിരുന്ന എൻ.വാസു, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്.ബൈജു, മുൻ എക്സിക്യുട്ടീവ് ഓഫീസർമാരായ എസ്.ശ്രീകുമാർ, ഡി.സുധീഷ് കുമാർ എന്നിവർക്ക് ജാമ്യം ലഭിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |