ശിവഗിരി: കൊൽക്കത്തയിലെ വിശ്വഭാരതി സർവകലാശാലയിൽ കാർഷിക മേഖലയുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾ മനസിലാക്കാൻ കേരളത്തിൽ നിന്ന് പ്രതിനിധി സംഘത്തെ അയയ്ക്കുമെന്ന് കൃഷി മന്ത്രി പി.പ്രസാദ് പറഞ്ഞു.
ശ്രീനാരായണ ഗുരുദേവൻ- രവീന്ദ്രനാഥ ടാഗോർ സമാഗമ ശതാബ്ദി സമ്മേളനത്തിൽ, കേരളത്തിലെ കാർഷിക മേഖലയിൽ നിന്നുള്ളവരെ വിശ്വഭാരതി സർവകലാശാലയിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള വൈസ് ചാൻസലറുടെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യാതിഥിയായി പങ്കെടുത്ത മന്ത്രി പ്രസാദ്. എങ്ങനെയെല്ലാം ആശയ കൈമാറ്റം സാദ്ധ്യമാവുമെന്ന് പരിശോധിക്കണം.കൃഷിവകുപ്പിന്റെയും കാർഷിക സർവകലാശാലയുടെയും കർഷകരുടെയും പ്രതിനിധികൾ ഉൾപ്പെട്ട സംഘത്തെ അയയ്ക്കുന്നതാവും ഉചിതം. കൃഷിക്ക് വലിയ പ്രാധാന്യം കൽപ്പിച്ചിരുന്ന ശ്രീനാരായണ ഗുരുദേവന്റെ മണ്ണിൽ നിൽക്കുമ്പോഴാണ് ഇങ്ങനെയൊരു ആശയം ഉരുത്തിരിയുന്നത്. ആദ്യത്തെ ശിവഗിരി തീർത്ഥാടന സംഘത്തിൽ ഉൾപ്പെട്ടിരുന്ന മൂലൂർ ദിവാകരപ്പണിക്കർ ആലുവയിലെ കൃഷിപാഠശാലയിൽ പഠിച്ച വ്യക്തിയായിരുന്നു. പഠനശേഷം സർക്കാർ അദ്ദേഹത്തിന് 10 ഏക്കർ ഭൂമി കൃഷിക്ക് നൽകി.
ജാതിയുടെയും മതത്തിന്റെയും പേരിൽ മനുഷ്യസമൂഹം വിഭജിക്കപ്പെട്ടിരുന്ന കാലത്തായിരുന്നു മഹാകവി ടാഗോറിന്റെ ശിവഗിരി സന്ദർശനം.വിശ്വ മാനവികതയിലൂടെ എല്ലാ അസ്വസ്ഥതകളും ഒഴിവാക്കാനാവുമെന്ന് ഗുരുദേവൻ കാട്ടിത്തന്നു. സത്യവും ധർമ്മവും ദയയും ശാന്തിയുമായിരുന്നു ഗുരുദേവ ദർശനം . മഹാകവി ടാഗോർ തന്റെ കൃതികളിലൂടെ ലോകത്തിന് നൽകിയ സന്ദേശവും ഇതാണ്- മന്ത്രി ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |