തിരുവനന്തപുരം: ഗുരുതര സാമ്പത്തിക പ്രതിസന്ധിക്കിടെ പാർട്ടിയോട് പോലും ആലോചിക്കാതെ വിദേശ യാത്രയ്ക്കൊരുങ്ങിയതു കൊണ്ടാണ് കൃഷിമന്ത്രി പി.പ്രസാദിന്റെ ഇസ്രയേൽ യാത്ര മുഖ്യമന്ത്രി ഇടപെട്ട് വെട്ടിയത്.
യാത്രയുടെ ഉത്തരവിറങ്ങിയതോടെ സി.പി.ഐ നേതൃത്വം അനുമതി നിഷേധിച്ചിരുന്നു. ഇതോടെയാണ് മുഖ്യമന്ത്രി ഫയൽ വിളിച്ചുവരുത്തി യാത്ര റദ്ദാക്കിയത്. പാർട്ടിയോട് ആലോചിക്കാതെയുള്ള വിദേശയാത്ര നല്ലൊരു കമ്യൂണിസ്റ്റിന് ചേർന്നതല്ലെന്ന് ഉപദേശിക്കുകയും ചെയ്തു.
ഇസ്രയേലിലെ ആധുനികവും ചെലവു കുറഞ്ഞതുമായ കൃഷിരീതി പഠിക്കുന്നതിനാണ് മന്ത്രിയും സംഘവും യാത്ര നിശ്ചയിച്ചത്. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനത്തിന്റെ വിശ്വസ്തനാണ് പ്രസാദെങ്കിലും പാർട്ടിയെ അറിയിക്കാതെയുള്ള നീക്കത്തിൽ അതൃപ്തനാണ്. പാർട്ടിക്ക് ആശയപരമായി വൈരുദ്ധ്യമുള്ള ഇസ്രയേലിലേക്ക് യാത്രയ്ക്കൊരുങ്ങിയത് അവിടത്തെ രാഷ്ട്രീയ സാഹചര്യം പോലും നോക്കാതെയാണെന്നും ആക്ഷേപമുയർന്നു. ഇസ്രയേൽ –പലസ്തീൻ സംഘർഷത്തിൽ ഇസ്രയേലിനെതിരെ ജനയുഗം അടുത്തിടെ മുഖപ്രസംഗം എഴുതിയിരുന്നു.
യാത്രയ്ക്കായി മന്ത്രിയുടെ വിശ്വസ്തരായ ഉദ്യോഗസ്ഥരെയും മാദ്ധ്യമ പ്രവർത്തകരെയും നേരത്തെ കണ്ടെത്തി ലിസ്റ്റ് തയ്യാറാക്കിയിരുന്നു. അനുയോജ്യമായ യോഗ്യത നിശ്ചിച്ച് നൽകിയാണ് ഇവരെ ടീമിലേക്ക് കൂട്ടിച്ചേർത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |