കൊച്ചി: കാലഘട്ടത്തിന്റെ വെല്ലുവിളികൾക്കിടയിലും നിർഭയ പത്രപ്രവർത്തനത്തിന്റെ ഉദാത്ത മാതൃക പത്രാധിപർ കെ. സുകുമാരൻ സൃഷ്ടിച്ചുവെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. പത്രാധിപരുടെ 41-ാമത് ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് കേരളകൗമുദി കൊച്ചി യൂണിറ്റ് എറണാകുളം ബി.ടി.എച്ച് ഹോട്ടലിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാദ്ധ്യമങ്ങൾ ഇപ്പോഴും ചർച്ച ചെയ്യുന്ന മുൻകാല മാതൃകകളിൽ പ്രധാനപ്പെട്ടതാണ് പത്രാധിപരുടെ മുഖപ്രസംഗങ്ങൾ. ഒരു കാലഘട്ടത്തിന്റെ രാഷ്ട്രീയത്തെയും സംസ്‌കാരത്തെയും സ്വാധീനിക്കുന്നതിൽ മഹത്തായ പങ്കുവഹിച്ചയാളാണ് പത്രാധിപർ കെ. സുകുമാരൻ. അദ്ദേഹം പത്രാധിപനോ പത്രപ്രവർത്തകനോ മാത്രമായിരുന്നില്ല, സമൂഹത്തിന്റെ നാനാ മേഖലകളിലും അദ്ദേഹത്തിന്റെ ഇടപെടലുകൾ നിറഞ്ഞുനിന്നു - മന്ത്രി അനുസ്മരിച്ചു.
ഈ വർഷത്തെ പത്രാധിപർ സ്മാരക മാദ്ധ്യമ പുരസ്‌കാരം പെരുമ്പാവൂർ ലേഖകൻ കെ. രവികുമാറിന് മന്ത്രി സമ്മാനിച്ചു. കേരളകൗമുദി കൊച്ചി ബ്യൂറോ ചീഫ് ടി.കെ. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കൊച്ചി കോർപറേഷൻ കൗൺസിലർ പദ്മജ എസ്. മേനോൻ അനുസ്മരണ പ്രഭാഷണം നടത്തി. എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജാ ശിവാനന്ദൻ, പറവൂർ യൂണിയൻ സെക്രട്ടറി ഹരി വിജയൻ, പ്രസ് ക്ളബ്ബ് പ്രസിഡന്റ് എം.ആർ. ഹരികുമാർ എന്നിവർ സംസാരിച്ചു. കേരളകൗമുദി ന്യൂസ് എഡിറ്റർമാരായ ആർ. ലെനിൻ സ്വാഗതവും എച്ച്. മണിലാൽ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |