തിരുവനന്തപുരം:സർക്കാരിന്റെ നെല്ല് സംഭരണത്തിൽ വൻ അഴിമതി നടക്കുന്നതായി വിജിലൻസ് സംസ്ഥാന വ്യാപകമായി നടത്തിയ 'ഓപ്പറേഷൻ റൈസ് ബൗൾ' പരിശോധനയിൽ കണ്ടെത്തി. സംഭരിക്കുന്ന നെല്ലിന്റെ അളവിൽ തട്ടിപ്പും സർക്കാർ നൽകുന്ന താങ്ങുവിലയിൽ വെട്ടിപ്പുമാണ് നടക്കുന്നത്. സപ്ലൈകോ മാർക്കറ്റിംഗ് ഓഫീസർമാർ, പാഡി മാർക്കറ്റിംഗ് ഓഫീസർമാർ, കൃഷി ഓഫീസർമാർ, ഏജന്റുമാർ എന്നിവർ ചേർന്ന് വൻതുക തട്ടിയെടുക്കുന്നു.
ക്രമക്കേടുകൾ ഇങ്ങനെ:
നെയ്യാറ്റിൻകര കാരോടിൽ ഒരു കർഷകൻ 65 സെന്റിലെ നെൽകൃഷി നാലേക്കറായി കാണിച്ച് സബ്സിഡി നേടി. കൊല്ലം ഇടമുളയ്ക്കലിൽ നാലേക്കറിലെ കൃഷിക്ക് സബ്സിഡി വാങ്ങി സപ്ലൈകോയ്ക്ക് നെല്ല് നൽകുന്നതായി കാണിച്ചെങ്കിലും 1.55 ഏക്കറിൽ മാത്രമാണ് നെൽകൃഷി. ഓടനാവട്ടത്ത് 140 സെന്റിൽ നെൽകൃഷിയുടെ രേഖയുണ്ടെങ്കിലും കൃഷി 73 സെന്റിൽ മാത്രം. ശൂരനാട്ട് 1.5 ഏക്കർ കാണിച്ചെങ്കിലും 91 സെന്റ് മാത്രം.
കോട്ടയത്ത് സപ്ലൈകോ പാഡി മാർക്കറ്റിംഗ് ഓഫീസിൽ ചില കർഷകർ മില്ലുകാരുടെ ഏജന്റുമാരായി കർഷകരിൽ നിന്ന് വാങ്ങുന്ന ഓരോ ക്വിന്റൽ നെല്ലിനും 2 മുതൽ 8 കിലോ നെല്ല് വരെ കൂടുതൽ ശേഖരിക്കുന്നു. കല്ലറയിൽ യഥാർത്ഥ ഭൂമിയേക്കാൾ രണ്ടേക്കർ കൂടുതൽ സപ്ലൈകോയുടെ ഓൺലൈനിൽ രജിസ്റ്റർ ചെയ്ത് ആനുകൂല്യങ്ങൾ നേടി. ആലപ്പുഴ മങ്കൊമ്പിൽ ഏഴ് കർഷകരുടേതായി 4.80 ഏക്കറിൽ നെൽകൃഷി രജിസ്റ്റർ ചെയ്ത് കൃഷി നടത്താതെ ആനുകൂല്യങ്ങൾ നേടി. മങ്കൊമ്പിൽ 4.12 ഏക്കർ രജിസ്റ്റർ ചെയ്തത് പരിശോധനയിൽ 3.2 ഏക്കർ മാത്രം. അവിടെ നെൽകൃഷി ഇല്ല.
എറണാകുളം കരുമാലൂർ സപ്ലൈകോ അഗ്രികൾച്ചർ ഓഫീസിന്റെ കീഴിൽ 3.3 ഏക്കറിൽ കൃഷി കാണിച്ചെങ്കിലും 2.3 ഏക്കറിലേ കൃഷിയുള്ളൂ. മറ്റൊരാൾ 2.75 ഏക്കറിന്റെ ആനുകൂല്യങ്ങൾ പറ്റിയെങ്കിലും 2.25 ഏക്കറേ ഉള്ളൂ.
പാലക്കാട്ട് വടക്കാഞ്ചേരിയിലെ മില്ലിൽ ക്വാളിറ്റി കൺട്രോൾ വിഭാഗം നിലവാരമില്ലാത്തതായി കണ്ടെത്തിയ 20,000 കിലോ വീതമുള്ള 12 ബാച്ച് അരി 10ന് എറണാകുളം ഹെഡ് ഓഫീസിൽ നിന്ന് തിടുക്കത്തിൽ പരിശോധിച്ച് നിലവാരമുള്ളതാണെന്ന് അംഗീകരിച്ചു. ഈ മില്ലിൽ കർഷകരിൽ നിന്ന് ശേഖരിച്ച നെല്ലും അന്യ സംസ്ഥാനത്തുള്ള നെല്ലും ഒരുമിച്ച് സൂക്ഷിച്ചിരുന്നു. ഇവിടെ ഏജന്റുമാരെ നിയോഗിച്ച് സംഭരണ സമയത്ത് കർഷകർക്ക് രസീത് നൽകാതെ ഒരു മാസം കഴിഞ്ഞ് രസീത് നൽകുന്നതായും കണ്ടെത്തി.
മില്ലുടമകൾ കൂടുതൽ ഉല്പാദനം ഉള്ള പാടശേഖരങ്ങൾ കിട്ടാൻ പാഡി മാർക്കറ്റിംഗ് ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകി. കോട്ടയത്തെ മില്ലിൽ കർഷകരുടെ നെല്ല് ശേഖരിക്കുകയും, അന്യസംസ്ഥാനങ്ങളിൽ നിന്ന് വൻതോതിൽ നെല്ലെത്തിച്ച് ലക്ഷ്മി, സുരേഖ, രാജധാനി എന്നീ പേരുകളിൽ അരി കയറ്റി അയയ്‌ക്കുന്നതായും വിജിലൻസ് കണ്ടെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |