പാലക്കാട്: രണ്ടു കുടുംബങ്ങളെ അനാഥമാക്കുകയും കേരളത്തിന്റെ മനഃസാക്ഷിയെ നടുക്കുകയും ചെയ്ത പാലക്കാട്ടെ കൊലപാതകങ്ങൾ രണ്ടും രാഷ്ട്രീയ വൈരാഗ്യത്താലാണെന്ന് എഫ്.ഐ.ആർ. പ്രതികളിലേക്ക് എത്രയും വേഗം എത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
പോപ്പുലർ ഫ്രണ്ട് പാറ ഏരിയാ പ്രസിഡന്റ് കുപ്പിയോട് സുബൈറിനെ കൊലപ്പെടുത്തിയതിന്റെ പ്രതികാരമായാണ് 24 മണിക്കൂറിനുള്ളിൽ ആർ.എസ്.എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസനെ നഗരത്തിലെ കടയിൽ കയറി വെട്ടിക്കൊന്നതെന്ന് എഫ്. ഐ.ആറിൽ പറയുന്നു. സുബൈറിന്റെ സുഹൃത്തുക്കളാണ് ശ്രീനിവാസനെ കൊന്നത്. പ്രതികളുടെ പേരോ മറ്റു വിവരങ്ങളോ വാഹനത്തിന്റെ നമ്പറോ എഫ്.ഐ.ആറിൽ ഇല്ല.
ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഷംസുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘമാണ് സുബൈർ വധക്കേസ് അന്വേഷിക്കുന്നത്. ശ്രീനിവാസന്റെ കൊലപാതകം അന്വേഷിക്കുന്നത് നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി അനിലിന്റെ സംഘമാണ്.
ജില്ലയിലെ അൻപതിലേറെ എസ്.ഡി.പി.ഐ, ആർ.എസ്.എസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കിയിട്ടുണ്ട്.
വിവിധ ജില്ലകളിൽ നിന്നുള്ള പൊലീസ് സംഘം ജില്ലയിൽ പട്രോളിംഗ് നടത്തുന്നുണ്ട്. ഇരുവിഭാഗങ്ങളുടെയും ശക്തികേന്ദ്രങ്ങളിലും പൊലീസ് സുരക്ഷയൊരുക്കിയിട്ടുണ്ട്.
കസ്റ്റഡിയിലായവർ പ്രതികൾ?
കസ്റ്റഡിയിലായ നാല് പേർ സുബൈറിന്റെ കൊലയിൽ നേരിട്ട് പങ്കെടുത്തവരെന്ന് സൂചന.
കൊലയാളി സംഘം ഉപയോഗിച്ച മാരുതി കാർ വാടകയ്ക്ക് എടുത്ത നിർണായക പ്രതി രമേശിനായി തെരച്ചിൽ ഊർജിതം.
ശ്രീനിവാസനെ കൊലപ്പെടുത്തിയ ആറംഗ സംഘത്തെ തിരിച്ചറിഞ്ഞില്ലെങ്കിലും ഇവരെക്കുറിച്ച് സൂചന ലഭിച്ചതായി എ.ഡി.ജി.പി പറയുന്നു. കൊലയാളി സംഘം ഉപയോഗിച്ച ഒരു ബൈക്ക് തിരിച്ചറിഞ്ഞു.
ബൈക്ക് ഉടമയായ ചിറ്റൂർ സ്വദേശിനിയെ ചോദ്യം ചെയ്തു. സാമ്പത്തിക ബാദ്ധ്യതയെ തുടർന്ന് ബൈക്ക് രണ്ടുവർഷം മുമ്പ് പണയം വച്ചതാണെന്നും ആരാണ് ഉപയോഗിക്കുന്നതെന്ന് അറിയില്ലെന്നും മൊഴി.
ഈ വാഹനം രണ്ടോ മൂന്നാേ കൈമാറ്റം നടന്നിട്ടുണ്ടെന്ന് കണ്ടെത്തി.
ഒടുവിൽ ബൈക്ക് ഉപയോഗിച്ച പാലക്കാട് ടൗൺ നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലെ വ്യക്തിയെ കേന്ദ്രീകരിച്ച് അന്വേഷണം.
പൊലീസിൽ എസ്.ഡി.പി.ഐയും ആർ.എസ്.എസും നുഴഞ്ഞുകയറി. ഇന്റലിജൻസ് സംവിധാനം ദയനീയമായി പരാജയപ്പെട്ടു.
വി.ഡി. സതീശൻ,
പ്രതിപക്ഷ നേതാവ്
മനുഷ്യ മന:സാക്ഷിക്ക് നിരക്കാത്ത ആക്രമണങ്ങളും കൊലപാതകങ്ങളുമാണ് പാലക്കാട്ട് സംഭവിച്ചത്. ഉത്തരവാദികൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി ഉണ്ടാകും. അതിനുള്ള നിർദ്ദേശം പൊലീസിന് നൽകിയിട്ടുണ്ട്. കേരളത്തിൽ പുലരുന്ന സാഹോദര്യവും സമാധാനവും ഇല്ലാതാക്കാൻ ഒരു ശക്തിയെയും അനുവദിക്കില്ല.
- പിണറായി വിജയൻ, മുഖ്യമന്ത്രി
കേരളത്തിലെ ഗുരുതര സ്ഥിതി 29ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ കേരളത്തിലെത്തുമ്പോൾ ശ്രദ്ധയിൽപ്പെടുത്തും. തീവ്രവാദ സംഘടനയുടെ പ്രവർത്തനത്തിന് കേരള സർക്കാർ സഹായം നൽകുന്നു.
- കെ.സുരേന്ദ്രൻ,
ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |