കൊച്ചി: പമ്പാ - ത്രിവേണി മേഖലയിൽ 2018ലെ പ്രളയത്തെത്തുടർന്ന് അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്തതിൽ അഴിമതിയുണ്ടെന്ന പരാതിയിൽ ത്വരിതാന്വേഷണം നടത്താനുള്ള തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.
ഉത്തരവിനെതിരെ സർക്കാർ നൽകിയ ഹർജിയിൽ ജസ്റ്റിസ് സുനിൽ തോമസാണ് വിധി പറഞ്ഞത്. പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയുടെ പരാതിയിലാണ് കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടത്.
പമ്പാ - ത്രിവേണി മേഖലയിൽ അടിഞ്ഞുകൂടിയ മണ്ണ്, ചെളി, പ്ളാസ്റ്റിക്, തുണി മാലിന്യങ്ങൾ സൗജന്യമായി നീക്കം ചെയ്യാൻ കേരള ക്ളേയ്സ് ആൻഡ് സെറാമിക് പ്രൊഡക്‌ട്‌സിന് അന്നത്തെ പത്തനംതിട്ട ജില്ലാ കളക്‌ടർ പി.ബി. നൂഹ് അനുമതി നൽകിയിരുന്നു. റവന്യൂ, വനം വകുപ്പുകളുടെ അധീനതയിലുള്ള ഭൂമിയിലെ മണൽ നീക്കത്തിന് ഇവരുടെ അനുമതിയില്ലാതെ അനുവാദം നൽകിയത് അഴിമതിയാണെന്നാരോപിച്ച് രമേശ് ചെന്നിത്തല വിജിലൻസ് ഡയറക്ടർക്ക് നേരത്തെ പരാതി നൽകിയിരുന്നു. എന്നാൽ പമ്പാനദിയിലെ സ്വാഭാവികമായ നീരൊഴുക്ക് പുന:സ്ഥാപിക്കാനും ഭാവിയിൽ പ്രളയ സാദ്ധ്യത ഒഴിവാക്കാനുമാണ് കളക്ടർ നടപടി സ്വീകരിച്ചതെന്ന് വിലയിരുത്തിയ സർക്കാർ, വിജിലൻസ് അന്വേഷണം ആവശ്യമില്ലെന്ന് വ്യക്തമാക്കി ഉത്തരവിറക്കി.
എന്നാൽ ഇതേ ആരോപണം ഉന്നയിച്ച് പി.ബി. നൂഹ്, അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസ്, കേരള ക്ളേയ്സ് ആൻഡ് സെറാമിക് പ്രൊഡക്ട്സ്, എം.ഡി എന്നിവർക്കെതിരെ രമേശ് ചെന്നിത്തല വിജിലൻസ് കോടതിയെ സമീപിച്ചു. തുടർന്നാണ് ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടത്. വിജിലൻസ് അന്വേഷണം നിരസിച്ച സർക്കാർ ഉത്തരവ് നിലനിൽക്കെ, അതേ വിഷയത്തിൽ ത്വരിതാന്വേഷണത്തിന് ഉത്തരവിടാൻ വിജിലൻസ് കോടതിക്ക് അധികാരമില്ലെന്നു ജസ്റ്റിസ് സുനിൽ തോമസ് വ്യക്തമാക്കി. സർക്കാർ ഉത്തരവിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകാനുള്ള അവകാശം നിലനിറുത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |