ചെന്നൈ:പ്രളയത്തിൽ മുങ്ങിയ ചെന്നൈയെ രക്ഷിക്കാൻ യൂണിഫോം പാന്റ്സ് മുട്ടോളം തെറുത്ത് വച്ച് മുന്നിട്ടിറങ്ങിയ ചെന്നൈ ടി.പി ഛത്രാം പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ രാജേശ്വരിക്ക് കൈയടിക്കുകയാണ് സോഷ്യൽ മീഡിയ. ബോധരഹിതനായ യുവാവിനെ തോളിൽ ചുമന്ന് ഓട്ടോറിക്ഷയിൽ കയറ്റി ആശുപത്രിയിൽ എത്തിച്ച രാജേശ്വരിയുടെ ഫോട്ടോയും വീഡിയോയും വൈറലായി.
മഴക്കെടുതി നേരിടുന്ന ചെന്നൈയിലെ ടി.പി ഛത്രാം പ്രദേശത്തെ ശ്മശാനത്തിൽ രക്ഷാപ്രവർത്തനത്തിനെത്തിയതാണ് രാജേശ്വരിയും സംഘവും. റോഡിലേക്ക് വീണു കിടന്ന മരച്ചില്ലകൾ, മുട്ടോളം വെള്ളത്തിൽ നിന്ന് വലിച്ചു നീക്കുന്നതിനിടെയാണ് ബോധമറ്റ ഒരാൾ കിടക്കുന്നത് രാജേശ്വരിയുടെ ശ്രദ്ധയിൽപ്പെട്ടത്.
ഉദയ്‌കുമാർ എന്ന 28കാരനായിരുന്നു അത്. ജീവനുണ്ടെന്ന് മനസിലാക്കിയതോടെ ഉദയകുമാറിനെ മരച്ചില്ലകൾക്കിടയിൽ നിന്നും വലിച്ചെടുത്ത രാജേശ്വരി, സ്വന്തം തോളിലേറ്റി ചുമന്ന് ഓട്ടോറിക്ഷയിൽ കയറ്റി. തുടർന്ന് ഇയാളെ കിൽപൗക് മെഡിക്കൽ കോളേജിലെത്തിച്ചു. ഉദയ് കുമാറിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരിക്കയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |