ഫോർട്ട്കൊച്ചി: പുതുവത്സരാഘോഷത്തിന്റെ ഭാഗമായി കൊച്ചിൻ കാർണിവലിൽ 31ന് അർദ്ധരാത്രി കത്തിക്കുന്ന പാപ്പാഞ്ഞിയുടെ മുഖത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖസാദൃശ്യമുണ്ടായത് വിവാദമായി. ബി.ജെ.പി പ്രതിഷേധിച്ചതോടെ മുഖരൂപം മാറ്റാമെന്ന് ഉറപ്പു നൽകി സംഘാടകർ ഖേദം പ്രകടിപ്പിച്ചു. ഫോർട്ട്കൊച്ചിയിലെ സ്വകാര്യ സ്ഥാപനമാണ് 65 അടി ഉയരമുള്ള പാപ്പാഞ്ഞിയെ നിർമ്മിക്കുന്നത്.
ഫോർട്ട്കൊച്ചി പരേഡ് മൈതാനത്താണ് പാപ്പാഞ്ഞിയുടെ രൂപം തയ്യാറാക്കുന്നത്. ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ ബി.ജെ.പി ജില്ലാ സെക്രട്ടറിയും നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ പ്രിയ പ്രശാന്തിന്റെ നേതൃത്വത്തിൽ പ്രവർത്തകർ പ്രതിഷേധിച്ചു. ഇതോടെ കാർണിവൽ കമ്മിറ്റി ഭാരവാഹികളായ കെ.ജെ. സോഹൻ, സ്റ്റീഫൻ റോബർട്ട് എന്നിവരും മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മിഷണർ അരുൺ കെ. പവിത്രനും സ്ഥലത്തെത്തി. നിർമ്മാണം നിറുത്തിവച്ച് കാർണിവൽ കമ്മിറ്റി മാപ്പ് പറയണമെന്ന് ബി.ജെ.പി.പ്രവർത്തകർ ആവശ്യപ്പെട്ടു. പ്രതിഷേധം കനത്തതോടെ കാർണിവൽ കമ്മിറ്റി ഖേദം പ്രകടിപ്പിച്ചു. പുതിയ രൂപം തയ്യാറാക്കി എല്ലാവരുടെയും സഹകരണത്തോടെ കാർണിവൽ നടത്തുമെന്നും പറഞ്ഞു. പാപ്പാഞ്ഞി രൂപകൽപ്പന ചെയ്തവരുടെ രാഷ്ട്രീയ ലക്ഷ്യമാണ് വെളിവായതെന്ന് ബി.ജെ.പി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |