കണ്ണൂർ: വാർദ്ധക്യത്തിൽ മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കളുടെ എണ്ണം സംസ്ഥാനത്ത് കൂടിവരുന്നു. കഴിഞ്ഞ മൂന്നുമാസങ്ങളിൽ 200 വീതം പരാതികളാണ് വനിതാ കമ്മിഷന് മുന്നിലെത്തിയത്.കഴിഞ്ഞ വർഷം ജനുവരിയിൽ 30 പരാതികൾ ലഭിച്ചപ്പോൾ ഫെബ്രുവരി തൊട്ട് ജൂൺ വരെ 50 നും 70 നുമിടയിൽ പരാതികളെത്തി. കഴിഞ്ഞ ആറ് മാസമായി പരാതികളിൽ വൻവർദ്ധനവുണ്ടായെന്നാണ് കണക്കുകൾ.
മലപ്പുറത്ത് ഏഴ് മക്കളുള്ള 82 വയസ്സുള്ള അമ്മയുടേതടക്കം സ്തോഭജനകമായ പരാതികളാണെത്തുന്നത്. അഞ്ച് ആൺ മക്കളും രണ്ട് പെൺമക്കളുമുള്ള അമ്മയെ ഒരു മകളാണ് പരിചരിക്കുന്നത്. അമ്മയുടെ സംരക്ഷണത്തിനാവശ്യമായ തുക നൽകാൻ ആർ.ഡി.ഒ കോടതി വിധിച്ചെങ്കിലും ചിലവുകാശ് നൽകാൻ മറ്റ് മക്കൾ തയ്യാറായില്ല. ഹോം നഴ്സിന്റെ സഹായം ആവശ്യമുള്ള അമ്മയെ നോക്കാതെ അച്ഛന്റെ മരണശേഷം സ്വത്തുക്കൾ കൈക്കലാക്കാനാണ് മക്കൾ ശ്രമിച്ചതെന്നും വനിതാകമ്മിഷൻ ഇടപെട്ട ഈ പരാതിയിൽ പറയുന്നു.
വിദേശത്ത് ജോലി ചെയ്യുന്നവർക്കിടയിൽ കുഞ്ഞിനെ നോക്കാൻ ലക്ഷ്യമിട്ട് അമ്മയെ കൊണ്ടുപോകുന്ന പ്രവണതയും ഏറിവരുന്നതായി വനിതാകമ്മിഷൻ കണ്ടെത്തിയിട്ടുണ്ട്.ഇതേ മക്കൾ അമ്മമാർ കിടപ്പിലായാൽ തിരിഞ്ഞ് നോക്കുന്നുമില്ല.
നിയമമുണ്ട്, പക്ഷെ
മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും ക്ഷേമവും സംരക്ഷണവും ഉറപ്പാക്കുന്നതിന് 2007 ഡിസംബർ മുതൽ നിയമം നിലവിലുണ്ട്. സ്വത്ത് മക്കൾക്ക് കൈമാറ്റം ചെയ്ത മുതിർന്ന പൗരന്മാർക്ക് ഇത് പിൻവലിക്കാമെന്നും നിയമത്തിലുണ്ട്.എന്നാൽ വാർദ്ധക്യത്തിൽ ഭൂരിഭാഗം പേരും ഇതിന് തുനിയാറില്ല. മലപ്പുറത്തുള്ള പ്രായമായ ഒരമ്മ ബാഗുമായി വനിതാ കമ്മിഷൻ ഓഫീസിലെത്തി തന്നെ മകന്റെയും ഭാര്യയുടെയും ഒപ്പം വിടരുതെന്ന് പറഞ്ഞ് കരഞ്ഞത് ഈയിടെയാണ്.
ശക്തിപ്പെടുത്തണം ജാഗ്രതാ സമിതികൾ
ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ പഞ്ചായത്തുകളിലെ ജാഗ്രതാ സമിതികൾ ശക്തിപ്പെടുത്തണമെന്ന് വനിതാകമ്മിഷൻ ചൂണ്ടിക്കാണിക്കുന്നു.കൊച്ചിയിൽ താമസിക്കുന്ന പ്രായമായ അമ്മയെ തനിച്ചാക്കി മകൻ കൊല്ലത്ത് പോയി താമസിക്കുന്നത് കമ്മിഷനെ അറിയിച്ചത് ജാഗ്രതാ സമിതിയാണ്. ഏറ്റവും നല്ല പ്രവർത്തനം കാഴ്ചവയ്ക്കുന്ന ജാഗ്രതാ സമിതിക്ക് സംസ്ഥാന തലത്തിൽ അവാർഡ് നൽകാനും വനിതാകമ്മിഷൻ തീരുമാനിച്ചിട്ടുണ്ട്.
പലരുടെയും സമീപനത്തിന്റെ പ്രശ്നമാണ് വാർദ്ധക്യത്തിൽ മാതാപിതാക്കൾ ഒറ്റപ്പെടാൻ കാരണം. കമ്മിഷന്റെ കൃത്യമായ ഇടപെടലുകൾ ഇത്തരം കേസുകളിലുണ്ടാവുകയും അവരുടെ സംരക്ഷണം ഉറപ്പു വരുത്തുകയും ചെയ്യുന്നുണ്ട്.
അഡ്വ.പി. സതീദേവി ,അദ്ധ്യക്ഷ ,വനിതാ കമ്മിഷൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |