ന്യൂഡൽഹി: പാർലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങുന്ന ഇന്നുതന്നെ കൃഷി നിയമങ്ങൾ പിൻവലിക്കൽ ബിൽ കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ അവതരിപ്പിക്കും. ബി.ജെ.പിയും കോൺഗ്രസും അംഗങ്ങൾക്ക് സഭയിൽ ഹാജരാകാൻ വിപ്പ് നൽകിയിട്ടുണ്ട്. ഒരു ധനകാര്യ ഇനം ഉൾപ്പെടെ 37 ബില്ലുകളാണ് സഭയിൽ വരുന്നത്. ഇതിൽ മയക്ക് മരുന്നും ലഹരി വസ്തുക്കളും (ഭേദഗതി) ബിൽ, ഡൽഹി സ്പെഷ്യൽ പൊലീസ് എസ്റ്റാബ്ലിഷ് ബിൽ, കേന്ദ്ര വിജിലൻസ് കമ്മിഷൻ (ഭേദഗതി) ബിൽ എന്നീ മൂന്ന് ബില്ലുകളും ഓർഡിനൻസുകൾക്ക് പകരമുള്ളതാണ്.
കർഷക സംഘടനകളുടെ ആവശ്യമായ മിനിമം താങ്ങുവില സംബന്ധിച്ച നിയമത്തിനായി സഭയിൽ പ്രതിപക്ഷ സംഘടനകൾ ശബ്ദമുയർത്തും. ഇത് സഭ പ്രക്ഷുബ്ധമാക്കിയേക്കും. മിനിമം താങ്ങുവില, വിള നവീകരണം, ചെലവില്ലാത്ത കൃഷി എന്നിവ പഠിക്കാൻ വിദഗ്ദ്ധ സമിതി രൂപീകരിക്കുമെന്നാണ് സർക്കാർ നിലപാട്. കൃഷി നിയമം പിൻവലിക്കുന്നത് സർക്കാർ നിലപാടിൽ ഒരു കൂട്ടം കർഷകർക്ക് അവബോധമുണ്ടാകാത്തതിനെ തുടർന്നാണെന്ന പരാമർശം സഭയിൽ ഭരണപക്ഷ - പ്രതിപക്ഷ ഏറ്റുമുട്ടലിന് വഴിയൊരുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |