തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ സുപ്രീംകോടതി നിർദ്ദേശ പ്രകാരം തടവുകാർക്ക് ഹൈപവർ കമ്മിറ്റി അനുവദിച്ച പരോൾ നേടി അഭയക്കേസ് പ്രതികളായ തോമസ് കോട്ടൂരും സെഫിയും പുറത്തിറങ്ങി.
ചൊവ്വാഴ്ച പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നിറങ്ങിയ കോട്ടൂരിനെയും അട്ടക്കുളങ്ങര വനിതാ ജയിലിൽ നിന്നിറങ്ങിയ സെഫിയെയും ബന്ധുക്കൾ കൂട്ടിക്കൊണ്ടുപോയി. 90 ദിവസമാണ് പരോൾ. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.ടി രവികുമാർ,ആഭ്യന്തര സെക്രട്ടറി ടി.കെ ജോസ്, ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗ് എന്നിവരടങ്ങുന്നതാണ് ഹൈപവർ കമ്മിറ്റി.
60 വയസ് കഴിഞ്ഞ പുരുഷന്മാർക്കും 50കഴിഞ്ഞ വനിതകൾക്കും പരോൾ അനുവദിക്കണമെന്ന സുപ്രീം കോടതി നിർദ്ദേശമാണ് ഇരുവരെയും പരോളിന് അർഹരാക്കിയത്. കോട്ടൂർ അർബുദത്തിന് രണ്ടാഴ്ചയിലൊരിക്കൽ ചികിത്സ തേടിയിരുന്നു. ഇതിന് ചെലവാകുന്ന 17000 രൂപയോളം സർക്കാരാണ് വഹിച്ചിരുന്നത്. കോട്ടൂരിന് ഇരട്ട ജീവപര്യന്തവും കഠിനതടവും,സെഫിക്ക് ജീവപര്യന്തവും കഠിനതടവും സി.ബി.ഐ കോടതി വിധിച്ചതിനെ തുടർന്ന് അഞ്ചുമാസത്തോളമായി ഇവർ തടവിലാണ്. പ്രതികൾക്ക് പരോൾ അനുവദിച്ചുകൊണ്ടുള്ള ഉത്തരവിന്റെ പകർപ്പ് സി.ബി.ഐ ജയിൽ ഡി.ജി.പിയോട് ആവശ്യപ്പെട്ടു. നേരത്തെ തോമസ് കോട്ടൂരിന്റെ ജാമ്യ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അഞ്ചുതവണ തള്ളിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |