തിരുവനന്തപുരം: മലയോര ആദിവാസി മേഖലകളിലെ കൈവശക്കാർക്ക് പട്ടയം വേഗത്തിൽ നൽകാനുള്ള നടപടികൾ റവന്യു വകുപ്പ് തുടങ്ങി. കൈവശക്കാരുടെ ഭൂമി സംബന്ധിച്ച് റവന്യു, വനം വകുപ്പുകൾ സംയുക്ത പരിശോധന നടത്തി ഭൂമിയുടെ അതിർത്തി നിർണയത്തിന് ശേഷമാവും സർവെ നമ്പർ നൽകുക. ഇത് കേന്ദ്ര വനം വകുപ്പിന്റെ സൈറ്റിൽ അപ് ലോഡ് ചെയ്ത ശേഷം തുടർ നടപടി സ്വീകരിക്കും. ഈ പ്രവർത്തനങ്ങൾക്ക് കേന്ദ്രത്തിന്റെ അനുമതി തേടി റവന്യു വകുപ്പ് കത്തയച്ചിട്ടുണ്ട്.
രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം നൂറ് ദിന പദ്ധതിയിൽ 15,000 പട്ടയങ്ങൾ വിതരണം ചെയ്യാനുള്ള പ്രവർത്തനങ്ങൾ എല്ലാ ജില്ലകളിലും നടന്നുവരുകയാണ്. മേയ് 18 ന്ശേഷം മലയോര - ആദിവാസി പട്ടയവിതരണത്തിലേക്ക് കടക്കും.
തീരദേശ പട്ടയം
തീരദേശത്ത് കടലിറങ്ങി കരയായി മാറിയ ഭൂമിക്കും പട്ടയം നൽകും. കണ്ണൂർ മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളുടെ തീരദേശങ്ങളിലാണ് വർഷങ്ങൾക്ക് മുമ്പ് കടൽ മാറി കരയായ ഭൂമിയുള്ളത്.. നിലവിൽ സ്വകാര്യ വ്യക്തികളുടെ കൈവശമാണിത്. ഇവിടങ്ങളിൽ വീട് വച്ച് താമസിക്കുന്നവർക്ക് റേഷൻ കാർഡിന് താത്കാലിക സർവെ നമ്പർ നൽകിയെങ്കിലും റവന്യുരേഖകളിൽ ഉൾപ്പെട്ടിട്ടില്ല. ഈ സ്ഥലങ്ങൾ വീണ്ടും സർവെ നടത്തി കരമടയ്ക്കാൻ അനുമതി നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |