വാക്സിനിൽ സംശയം ഉന്നയിച്ച് മന്ത്രിയുടെ കത്ത്
നാടാകെ തെരുവു നായ ആക്രമണം
തിരുവനന്തപുരം: പേവിഷബാധയേറ്റ് 21 പേർ മരിക്കുകയും ആശുപത്രികൾ അനാസ്ഥ കാട്ടിയെന്ന ആക്ഷേപം ശക്തമാവുകയും ചെയ്ത പശ്ചാത്തലത്തിൽ ചികിത്സയിലെ വീഴ്ചകളും പോരായ്മകളും അടക്കം കണ്ടെത്തി പരിഹാരം നിർദ്ദേശിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ദധ സമിതി മരിച്ചവരുടെ വീടുകളും ചികിത്സ നടത്തിയ ആശുപത്രികളും നേരിട്ട് സന്ദർശിക്കും. ഓണം കഴിഞ്ഞാലുടൻ സന്ദർശനം തുടങ്ങും.
അതേസമയം, വാക്സിന്റെ ഗുണനിലവാരം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോർജ് കേന്ദ്ര ആരോഗ്യമന്ത്രിക്ക് കത്തെഴുതി. എറണാകുളം ചെങ്ങമനാട്ടും പാലക്കാട് ഒറ്റപ്പാലത്തുമായി മൂന്നുപേർ ഇന്നലെയും തെരുവു നായ്ക്കളുടെ ആക്രമണത്തിന് ഇരയായി.
2025ഓടെ പേവിഷബാധ മൂലമുള്ള മരണങ്ങൾ പൂർണമായി ഒഴിവാക്കാനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാനാണ് വിദഗ്ദ്ധ സമിതിയോട് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.
മരണം സംഭവിക്കാതിരിക്കാൻ എന്തൊക്കെ ഇടപെടൽ സാദ്ധ്യമായിരുന്നു എന്നതും അന്വേഷണ വിഷയത്തിലുണ്ട്.
ആരോഗ്യവിദ്യാഭ്യാസ ഡയറക്ടർ ഡോ.തോമസ് മാത്യു അദ്ധ്യക്ഷനായ ഏഴംഗ സമിതി
മരണവും ചികിത്സയും സംബന്ധിച്ച രേഖകൾ അടിയന്തരമായി വിളിച്ചുവരുത്തും. ഇതിനുശേഷമാണ് വീടുകളും ആശുപത്രികളും സന്ദർശിക്കുന്നത്.
വെർബൽ ഓട്ടോപ്സിയാണ് (വാക്കാലുള്ള മൃതദേഹ പരിശോധന)ഈ സന്ദർശനത്തിലൂടെ നടത്തുന്നത്.
നായകടിയേൽക്കാനുള്ള സാഹചര്യം, എത്ര സമയത്തിനുള്ളിൽ ആശുപത്രിയിൽ എത്തിച്ചു. എന്തൊക്കെ നടപടികൾ സ്വീകരിച്ചു, ചികിത്സ തുടങ്ങിയ കാര്യങ്ങളാണ് ഇങ്ങനെ വിലയിരുത്തുന്നത്.
പരിഹാരം കാണാൻ
7 ചോദ്യങ്ങൾ
വീഴ്ചകൾ തിരുത്താനും ചികിത്സാ രീതിവരെ മാറ്റാനും തയ്യാറാണെന്ന് സർക്കാർ പ്രഖ്യാപിച്ച അന്വേഷണ വിഷയങ്ങളിൽ വ്യക്തമാണ്
1. വാക്‌സിനും ഇമ്യൂണോഗ്ലോബുലിനും സ്വീകരിച്ചവരിൽ എങ്ങനെ മരണം സംഭവിച്ചു ?
2. മരണം സംഭവിക്കാതിരിക്കാൻ എന്തൊക്കെ ഇടപെടൽ സാദ്ധ്യമായിരുന്നു?
3.വാക്‌സിൻ നൽകുന്നവരുടെ അറിവ്, മനോഭാവം, കഴിവ് എന്നിവയിൽ പരിശീലനം ആവശ്യമുണ്ടോ?
4. വാക്‌സിൻ നയത്തിൽ പാളിച്ചകളുണ്ടോ, മാറ്റം ആവശ്യമാണോ?
5. വാക്‌സിൻ വഴി ഉത്പാദിപ്പിക്കുന്ന ആന്റിബോഡിയുടെ പ്രവർത്തനശേഷി?
6.പേവിഷ ബാധയ്‌ക്കെതിരെയുള്ള മരുന്നു സൂക്ഷിക്കാനുള്ള ശീതീകരണ സംവിധാനം ആശുപത്രികളിൽ ഉണ്ടോ?
7.വാക്‌സിനേഷനുമായി ബന്ധപ്പെട്ട് വ്യക്തികളോ സ്ഥാപനങ്ങളോ വീഴ്ചവരുത്തിയോ ?
വാക്സിൻ വീണ്ടും പരിശോധനയ്ക്ക്
സ്റ്റോക്കുള്ള വാക്‌സിന്റെ സാമ്പിളുകൾ കേന്ദ്രലാബിലേക്ക് പരിശോധനയ്ക്ക് അയയ്ക്കാൻ കെ.എം.എസ്.സി.എല്ലിന് ആരോഗ്യ വകുപ്പ് നിർദേശം നൽകി.
വാക്‌സിന്റെ ഗുണനിലവാരം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വീണാ ജോർജ് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയ്ക്ക് കത്തയയ്ക്കുകയും ചെയ്തു. ആന്റിറാബിസ് വാക്‌സിനും ഇമ്മ്യൂണോഗ്ലാബുലിനും സ്വീകരിച്ചവരും മരിച്ച സാഹചര്യത്തിലാണിത്.
ഉപയോഗിച്ച വാക്‌സിനും ഇമ്മ്യൂണോഗ്ലോബുലിനും കേന്ദ്ര ലാബ് നൽകിയ ഗുണനിലവാര സർട്ടിഫിക്കറ്റും ബാച്ച് നമ്പരും പരാമർശിച്ചുകൊണ്ടാണ് മന്ത്രി കത്തെഴുതിയത്.
തെരുവുനായ്ക്കൾ
4 പേരെ കടിച്ചുകീറി
നെടുമ്പാശേരി/ഒറ്റപ്പാലം: തെരുവുനായ്ക്കളുടെ ആക്രമണം രൂക്ഷമായ സംസ്ഥാനത്ത് ഇന്നലെ പന്ത്രണ്ടുകാരൻ ഉൾപ്പെടെ നാലുപേർക്ക്കടിയേറ്റു.
ഒറ്റപ്പാലത്ത് വരോട് അത്താണിയിൽ മദ്രസ വിദ്യാർത്ഥി മെഹനാസിനെ ക്ളാസ് കഴിഞ്ഞ് മടങ്ങവേയാണ് ആക്രമിച്ചത്.
എറണാകുളം ചെങ്ങമനാട് നെടുവന്നൂരിൽ ലോട്ടറി കച്ചവടക്കാരനായ പൊരിവേലിപ്പറമ്പിൽ ജോർജിനെയും (70), നെടുമ്പാശേരി എയർപോർട്ടിൽ ടാക്സി ഡ്രൈവറായ നെടുവന്നൂർ മടത്താട്ട് വീട്ടിൽ ഹനീഫയെയും (49) രാവിലെ അരമണിക്കൂറിന്റെ വ്യത്യാസത്തിൽ ഒരു നായയാണ് ആക്രമിച്ചത്.
തൃത്താല വെള്ളിയാങ്കൽ പൈതൃക പാർക്കിനുള്ളിൽ മണികണ്ഠൻ എന്ന സുരക്ഷാ ജീവനക്കാരനാണ് വൈകിട്ട് കടിയേറ്റത്. പാർക്കിലെത്തിയ വിനോദസഞ്ചാരികളെ ആക്രമിക്കാൻപാഞ്ഞുവന്നപ്പോൾ തടഞ്ഞ മണികണ്ഠനെ കടിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |