കൊച്ചി: ദേശീയ പ്രസിഡന്റ് സ്ഥാനത്തേക്ക് അശോക് ഗെലോട്ടിനെക്കാളും യോഗ്യരായവർ കോൺഗ്രസിൽ ഏറെയുണ്ടെന്നും ഏറ്റവും അധികം വിധേയനാകുന്ന പ്രസിഡന്റ് വേണമെന്ന ചിലരുടെ താത്പര്യമായിരിക്കാം അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വത്തിന്റെ പിന്നിലെന്നും എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ പറഞ്ഞു. ആദ്യ എൻ.സി.പി സംസ്ഥാന നിർവാഹകസമിതി യോഗത്തിനുശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസിൽ തിരഞ്ഞെടുപ്പ് നടക്കുമോ എന്നു തന്നെ ഉറപ്പില്ല. തിരഞ്ഞെടുപ്പ് നടക്കണമെന്നാണ് ആഗ്രഹം. കോൺഗ്രസിന്റെ പ്രശ്നങ്ങൾ തീർക്കാൻ പുതിയ അദ്ധ്യക്ഷന് കഴിയില്ല. നിലവിൽ രണ്ട് സംസ്ഥാനത്ത് മാത്രമേ അധികാരമുള്ളൂ. പ്രസിഡന്റ് തിരഞ്ഞെടുപ്പോടെ രാജസ്ഥാനിൽ സ്ഥിതി തുലാസിലായി. കോൺഗ്രസ് അവരുടെ അസ്ഥിത്വം തിരിച്ചറിഞ്ഞ് ബി.ജെ.പി ഇതര പ്രതിപക്ഷ ഐക്യത്തിനായി ഒപ്പംനിൽക്കണം.
കേന്ദ്ര സർക്കാരിനെതിരായ പ്രതിപക്ഷത്തെ നയിക്കാൻ എൻ.സി.പി ദേശീയ അദ്ധ്യക്ഷൻ ശരത് പവാർ യോഗ്യനാണെന്നും ഒരുഘട്ടത്തിൽ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥിയായിവരെ പരിഗണിച്ചിരുന്ന വ്യക്തിയാണെന്നും അദ്ദേഹം പറഞ്ഞു.
'മഹാത്മാവിലേക്ക് മടങ്ങൂ, മതേതര ഇന്ത്യയെ രക്ഷിക്കൂ' എന്ന മുദ്രാവാക്യമുയർത്തി ഒക്ടോബർ 2 ന് ജില്ലാകേന്ദ്രങ്ങളിൽ ഉപവാസം നടത്താനും കേരളപ്പിറവി ദിനത്തിൽ ഭവനസന്ദർശനം നടത്താനും നവംബർ 14ന് നെഹ്റുവിയൻ ആശയങ്ങളെ പുനരാവിഷ്‌കരിച്ച് സെമിനാറുകൾ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |