കോട്ടയം: ഒഴുക്കിനെതിരെ നീന്തുന്നതാണ് പൂഞ്ഞാർ പ്ലാത്തോട്ടത്തിൽ ജോർജിന്റെ ശൈലി. ആരാടാന്ന് ചോദിച്ചാൽ എന്താടാന്ന് തിരിച്ചു ചോദിക്കും. മൈക്ക് കിട്ടിയാൽ എന്തും വെട്ടിത്തുറന്ന് പറയും. നാക്കിന് എല്ലില്ലാത്ത പ്രകൃതം.
നടിയെ ആക്രമിച്ച കേസിൽ ഇരയ്‌ക്കൊപ്പം നിൽക്കാതെ ജോർജ് നടൻ ദിലീപിന്റെ സംരക്ഷകനായി. കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തിയ കേസിൽ ബിഷപ്പിനൊപ്പം കുഞ്ഞാടായി നിന്ന ജോർജ് ഇരയെ പത്രസമ്മേളനത്തിൽ അധിക്ഷേപിച്ച് കേസിൽ കുടുങ്ങി. ലൗ ജിഹാദ് പരാമർശത്തിൽ പാലാ ബിഷപ്പിനൊപ്പം നിന്നു.
തിരഞ്ഞെടുപ്പ് കാലത്ത് ഒരു സ്ഥാനാർത്ഥിയും ഒരു സമുദായത്തെയും പിണക്കില്ല. ജോർജാകട്ടെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മുസ്ലീം വോട്ട് വേണ്ടെന്ന് പരസ്യമായി പ്രഖ്യാപിച്ചു. പൂഞ്ഞാറിലെ എസ്.എൻ.ഡി.പി യോഗം പ്രവർത്തകരെയും വെറുപ്പിച്ചു. തോറ്റിട്ടും നാൽപ്പതിനായിരത്തോളം വോട്ട് ലഭിച്ചു.
2016ൽ ചതുഷ്കോണ മത്സരത്തിൽ മുപ്പതിനായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജോർജ് ജയിച്ചത്. പൂഞ്ഞാറിൽ എവിടെയെങ്കിലും വൈദ്യുതി ഇല്ലെന്നറിഞ്ഞാൽ ബോർഡ് ഓഫീസിൽ കയറി ഉദ്യോഗസ്ഥരെ ചീത്ത വിളിച്ച് വൈദ്യുതി എത്തിക്കുന്ന നാട്ടുകാരുടെ പ്രിയ അച്ചായൻ കൈയിലിരിപ്പും നാവിന്റെ കുഴപ്പവും കൊണ്ടുമാത്രമാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയാകാൻ കഴിയാതെ സ്വതന്ത്രനായി മത്സരിച്ച് രണ്ടാം സ്ഥാനത്തായിപ്പോയത് . ബി.ജെ.പി അനുഭാവവും യു.ഡി.എഫ് ബന്ധവും അവസാനിപ്പിച്ച് പിന്നീട് ജനപക്ഷവുമായി നടക്കുകയായിരുന്നു. ജോർജിന്റെ കാലം കഴിഞ്ഞെന്ന് കരുതിയിടത്തു നിന്ന് ഇന്നലെ കേന്ദ്രമന്ത്രി വി. മുരളീധരൻ തേടിയെത്തുന്ന നിലയിലേക്ക് കാര്യങ്ങൾ മാറി. പൊലീസ് കസ്റ്റഡിയിൽ ഈരാറ്റുപേട്ടയിലെ വീട്ടിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ ബി.ജെ.പി പ്രവർത്തകർ മാലയിട്ടു സ്വീകരിച്ചു. പൊലീസ് വീട്ടിലെത്തി കസ്റ്റഡിയിലെടുത്തതും ചാനലിൽ ലൈവായ തിരുവനന്തപുരം യാത്രയും അറസ്റ്റും ഇടക്കാല ജാമ്യവും.... നെഗറ്റീവ് പബ്ലിസിറ്റി ജോർജ് ആസ്വദിക്കുകയാണ്. ജാമ്യം കിട്ടി പുറത്തു വരുമ്പോഴും പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്ന് പ്രഖ്യാപിക്കാൻ പി.സി ജോർജിന് മാത്രമേ കഴിയൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |