കൊച്ചി: പൂഞ്ഞാർ മുൻ എം.എൽ.എ പി.സി. ജോർജ് വീണ്ടും വിദ്വേഷപ്രസംഗത്തിൽ കുരുങ്ങി. വെണ്ണല തൈക്കാട്ട് മഹാദേവ ക്ഷേത്രത്തിൽ സപ്താഹയജ്ഞ പരിപാടിയിൽ ഒരു മതവിഭാഗത്തെ ആക്ഷേപിച്ച് പ്രകോപനപരമായി പ്രസംഗിച്ചെന്നാരോപിച്ച് പൊലീസ് ജാമ്യമില്ലാവകുപ്പുചുമത്തി സ്വമേധയാ കേസെടുത്തു. ഞായറാഴ്ച വൈകിട്ടായിരുന്നു പരിപാടി. തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ വിദ്വേഷ പ്രസംഗ കേസിൽ പി.സി. ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് സമാന കേസിൽ വീണ്ടും കുടുങ്ങിയത്. ഹർജി പരിഗണിക്കുമ്പോൾ ജോർജ് ജാമ്യവ്യവസ്ഥ ലംഘിച്ചത് പൊലീസ് ചൂണ്ടിക്കാട്ടും.
പ്രസംഗത്തിന്റെ ഓഡിയോയും ചിത്രങ്ങളുമാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്. ഇതിന്റെ വീഡിയോ ശേഖരിക്കാനുള്ള നടപടി തുടങ്ങി. പ്രസംഗം വിശദമായി പരിശോധിച്ചശേഷമായിരിക്കും തുടർനടപടിയെടുക്കുക. കേസിൽ പി.സി. ജോർജിന്റെ അറസ്റ്റ് അനിവാര്യമായതിനാൽ വിളിച്ചുവരുത്തി മൊഴിയെടുക്കും. തുടർന്ന് കോടതിയിൽ ഹാജരാക്കും. വിദ്വേഷപ്രസംഗം ശ്രദ്ധയിൽപ്പെട്ട ഉടൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം ഐ.പി.സി 153 എ, 295 എ വകുപ്പുകൾ പ്രകാരം ജാമ്യമില്ലാക്കുറ്റം ചുമത്തി പാലാരിവട്ടം പൊലീസ് കേസെടുക്കുകയായിരുന്നു. സമുദായ സ്പർദ്ദയുണ്ടാക്കൽ, മനപ്പൂർവമായി മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
എഫ്.ഐ.ആറും പൊലീസിന് ലഭിച്ച ശബ്ദരേഖയും ഫോർട്ട് പൊലീസിനും ആഭ്യന്തരവകുപ്പിനും കൈമാറി. അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിൽ വിദ്യേഷ പ്രസംഗം നടത്തിയതിന് കോടതി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരുന്നത്.
പി.സി. ജോർജിന്റെ വാർത്തയിൽ ചേർക്കാൻ
എറണാകുളം അഡീഷണൽ സെഷൻസ് കോടതിയിൽ പി.സി. ജോർജ് ഇന്നലെ മുൻകൂർ ജാമ്യഹർജി നൽകി.
''പ്രഥമദൃഷ്ട്യാ പി.സി. ജോർജ് ജാമ്യവ്യവസ്ഥ ലംഘിച്ചു. വീഡിയോ പരിശോധിച്ച് തുടർനടപടി സ്വീകരിക്കും
-സി.എച്ച്. നാഗരാജു,
കമ്മിഷണർ,
കൊച്ചി സിറ്റി പൊലീസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |