കോട്ടയം : പി.സി.ജോർജ് തിരുവനന്തപുരത്തുണ്ടെന്ന് മകൻ ഷോൺ ജോർജ് ആണയിടുമ്പോഴും പൊലീസ് രണ്ടു ദിവസമായി ജോർജിനെ തെരയുന്നത് ഈരാറ്റുപേട്ടയിലും സമീപപ്രദേശങ്ങളിലും.
വെണ്ണല മത വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് എറണാകുളം സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ വിവരം ശനിയാഴ്ച ഉച്ചയ്ക്ക് പുറത്തുവന്നതിന് പിന്നാലെ, അറസ്റ്റിനുള്ള നീക്കം മണത്ത ജോർജ് മൊബൈൽ ഫോൺ ഓഫാക്കി വീട്ടിൽ വച്ചശേഷം ബന്ധുവായ ഡെജോയുടെ കാറിൽ ഉച്ചയ്ക്ക് ഒന്നരയോടെ പുറത്തേക്ക് പോവുകയായിരുന്നു.
കൊച്ചിയിൽ നിന്നുള്ള പൊലീസ് സംഘം എത്തിയത് വൈകിട്ട് അഞ്ചരയ്ക്ക് ശേഷമാണ്. ഒരു മണിക്കൂറിന് ശേഷം ജോർജില്ലാതെ കാർ തിരിച്ചെത്തിയതോടെ, മറ്റൊരു കാറിൽ ജോർജ് സ്ഥലം വിട്ടതായാണ് പൊലീസ് കരുതുന്നത്. ബന്ധുവീടുകളിലടക്കം തെരച്ചിൽ നടത്തി. പി.സി. ജോർജിന്റെ ഗൺമാൻ പൂഞ്ഞാർ ഇടമല സ്വദേശി നൈനാൻ സ്കറിയയുടെ മൊഴി പാലാരിവട്ടം സ്റ്റേഷനിൽ വിളിച്ചുവരുത്തി ഇന്നലെ രേഖപ്പെടുത്തി. നൈനാൻ മുമ്പ് വാഗമൺ സ്റ്റേഷനിൽ ഡ്രൈവറായിരുന്നു.വാഗമൺ വഴി തമിഴ് നാട്ടിലേക്ക് കടന്നെന്ന സംശയത്തിലാണ് പൊലീസ്. ജോർജിന്റെ ബന്ധുക്കൾക്ക് വാഗമണ്ണിൽ റിസോർട്ടുണ്ടെന്ന വിവരത്തെ തുടർന്ന് പൊലീസ് അവിടെയും തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഈരാറ്റുപേട്ടയിലെ വീടിന് മുന്നിൽ പൊലീസ് കാവൽ തുടരുകയാണ്.പിതൃസഹോദര പുത്രൻ ജോജോ പ്ലാത്തോട്ടത്തിന്റെ കാറിലാണ് പി.സി. ജോർജ് ഒളിവിൽ പോയതെന്ന് പൊലീസ് സംശയിക്കുന്നു. ഇന്ന് പാലാരിവട്ടം സ്റ്റേഷനിൽ ഹാജരാകാൻ ഇയാൾക്ക് നോട്ടീസ് നൽകി.
ഒളിച്ചോടിയിട്ടില്ല :
ഷോൺ ജോർജ്
പി.സി.ജോർജ് എവിടെയും ഒളിച്ചോടിയിട്ടില്ലെന്ന് മകൻ ഷോൺ ജോർജ് കേരളകൗമുദിയോട് പറഞ്ഞു. തിരുവനന്തപുരത്തുണ്ട്. നീതിക്കായി ഇന്ന് ഹൈക്കോടതിയെ സമീപിക്കും. പിണറായി സർക്കാരിന്റെ പ്രതികാര നടപടിക്ക് വഴങ്ങില്ല. ജോർജിനെതിരായ നടപടി തൃക്കാക്കര സ്റ്റണ്ടാണ്. തിരഞ്ഞെടുപ്പ് വിജയത്തിനായി ചില പ്രത്യേക മതത്തിലെ തീവ്രവിഭാഗങ്ങളെ പ്രീണിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇത് വലിയ തിരിച്ചടിയാകും. അറസ്റ്റ് ഉടനില്ലെന്ന് പ്രഖ്യാപിച്ച പൊലീസ് നിലപാട് മാറ്റിയത് മുഖ്യമന്ത്രിയുടെ സമ്മർദ്ദം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |