കൊച്ചി/ തിരുവനന്തപുരം: തിരുവനന്തപുരത്ത് മതവിദ്വേഷപ്രസംഗം നടത്തിയ കേസിൽ മുൻ എം.എൽ.എ പി.സി. ജോർജിന് കർശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. എറണാകുളം വെണ്ണലയിൽ മതവിദ്വേഷപ്രസംഗം നടത്തിയ കേസിൽ മുൻകൂർ ജാമ്യവും അനുവദിച്ചു. ജസ്റ്റിസ് പി. ഗോപിനാഥാണ് വിധി പറഞ്ഞത്.
ജാമ്യം ലഭിച്ചതോടെ വ്യാഴാഴ്ച പൂജപ്പുര ജയിലിൽ പാർപ്പിച്ചിരുന്ന പി.സി. ജോർജ് ഇന്നലെ മോചിതനായി. വൈകിട്ട് ഏഴോടെ പുറത്തിറങ്ങിയ ജോർജിനെ ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് ഉൾപ്പടെയുള്ള നേതാക്കളും നിരവധി പ്രവർത്തകരും മുദ്രാവാക്യം വിളിച്ചും മാലയിട്ടും സ്വീകരിച്ചു.
50,000 രൂപയുടെ ബോണ്ടും തുല്യതുകയ്ക്കുള്ള രണ്ട് ആൾ ജാമ്യവുമടക്കമുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. മതവിദ്വേഷം വളർത്തുന്ന തരത്തിലോ മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലോ പ്രസംഗമോ പ്രസ്താവനയോ പാടില്ലെന്നും നിർദ്ദേശമുണ്ട്.
അതേസമയം, ജാമ്യംറദ്ദാക്കിയ തിരുവനന്തപുരം മജിസ്ട്രേട്ട് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പി.സി. ജോർജ് നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ ഹർജി തിങ്കളാഴ്‌ച പരിഗണിക്കാൻ മാറ്റി.
പിണറായി വിജയന്റെ കളിയെന്ന് ജോർജ്
തന്നെ ജയിലിലിട്ടത് മുഖ്യമന്ത്രി പിണറായി വിജയന്റെ കളിയാണെന്നും അതിന് തൃക്കാക്കരയിൽ മറുപടി നൽകുമെന്നും ജോർജ് പറഞ്ഞു. ജാമ്യം അനുവദിച്ച കോടതിക്ക് നന്ദിയുണ്ട്. ഹൈക്കോടതി വിധി മാനിക്കും. തന്നെക്കുറിച്ചുള്ള പ്രതിപക്ഷ നേതാവിന്റെ പരാമർശത്തിന്, സാമാന്യമര്യാദയുള്ളവർക്കേ മറുപടി നൽകൂവെന്ന് ജോർജ് പറഞ്ഞു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ വിജയത്തിനായി പ്രവർത്തിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |