കോട്ടയം: സ്വപ്ന സുരേഷിനെ അനുകൂലിച്ച് വാർത്താസമ്മേളനം നടത്തിയതിന്റെ പേരിൽ തന്നെ രണ്ടാം പ്രതിയാക്കി കേസെടുത്ത പൊലീസ് വിളിച്ചാൽ കുറേ വിവരങ്ങൾ കൂടി വെളിപ്പെടുത്തുമെന്ന് പി.സി.ജോർജ്. സ്വപ്ന സുരേഷ് കോടതിക്ക് മൊഴി നൽകിയതിന് തന്നെ പ്രതിയാക്കിയത് പിണറായി വിജയന്റെ വിവരക്കേടാണെന്നും ജോർജ് പറഞ്ഞു.
രണ്ട് പ്രാവശ്യം സ്വപ്നയെ കണ്ടു. തൈക്കാട് ഗസ്റ്റ് ഹൗസിൽ വച്ച് പരാതി എഴുതിത്തന്നു. അത് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞത് എങ്ങനെ ഗൂഢാലോചനയാകും. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമരത്തിന് ആഹ്വാനം ചെയ്യാൻ താൻ കെ.പി.സി.സി പ്രസിഡന്റല്ലല്ലോ. തൃക്കാക്കര തിരഞ്ഞെടുപ്പോടെ പിണറായിയുടെ കൗണ്ട്ഡൗൺ ആരംഭിച്ചെന്ന് പറഞ്ഞത് ശരിയായി. തോൽവിയെക്കുറിച്ച് ഒന്നും ചോദിക്കാതിരിക്കാൻ മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങിൽ മാദ്ധ്യമപ്രവർത്തകരെ അകറ്റി നിറുത്തുന്നു. സംസ്ഥാനത്തിന് നാണക്കേട് വരുത്തിയ പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നു മാറ്റാൻ സി.പി.എം തയ്യാറാകണം. അല്ലാതെ, എസ്.ഡി.പി.ഐക്കാരനായ ജലീലിനെക്കൊണ്ട് തനിക്കെതിരെ കേസ് കൊടുപ്പിക്കുകയല്ല വേണ്ടതെന്നും ജോർജ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |