കൊച്ചി: സർക്കാരിന്റെ കരുതലിന്റെ മാതൃകയായി വാഴ്ത്തിയ ജനകീയ ഹോട്ടലിന്റെ നടത്തിപ്പ് ഏറ്റെടുത്ത കുടുംബശ്രീയിലെ പാവപ്പെട്ട സ്ത്രീകൾ ലക്ഷങ്ങളുടെ കടക്കെണിയിൽ. ഇരുപത് രൂപയ്ക്ക് നൽകുന്ന ഊണിന് പത്തു രൂപവച്ച് സർക്കാർ നൽകേണ്ട സബ്സിഡി ഏഴുമാസമായി കിട്ടാത്തതാണ് പ്രശ്നം.
സ്വർണം പണയംവച്ചും പരിചയക്കാരിൽ നിന്ന് കടം വാങ്ങിയുമാണ് ഓരാേ ദിവസവും മുന്നോട്ട് പോകുന്നത്.
വാടക കുടിശികയായി. പലചരക്ക് - പച്ചക്കറി കടകളിൽ കടം കുന്നുകൂടി. പശിയടയ്ക്കാൻ തങ്ങളെ കാത്തിരിക്കുന്നവരുടെ മുഖങ്ങൾ ഓർത്ത് വീണ്ടും വീണ്ടും കടം വാങ്ങി അവർ പാചകം തുടരുകയാണ്. പലിടത്തും ഞായറാഴ്ച പ്രവർത്തനം നിറുത്തി. കൊവിഡ് കാലത്ത് പൊതിച്ചോറ് കെട്ടി പാവങ്ങളെയും രോഗികളെയും അന്നമൂട്ടിയ വനിതകളിന്ന് ആധികയറി ഉറക്കമില്ലാത്ത അവസ്ഥയിലാണ്.
ലോക്ക്ഡൗൺ കാലത്തെ സമൂഹ അടുക്കളകളാണ് കുടുംബശ്രീയുടെ കീഴിൽ ജനകീയ ഹോട്ടലുകളായി മാറിയത്.
'വിശപ്പുരഹിത കേരളം' എന്ന ലക്ഷ്യത്തോടെ 2020-21 വർഷത്തെ ബഡ്ജറ്റിലാണ് ജനകീയ ഹോട്ടൽ പ്രഖ്യാപിച്ചത്. ഒരു ഹോട്ടൽ നടത്താൻ കുറഞ്ഞത് മൂന്നുപേർ വേണം. ആറുപേർ പ്രവർത്തിക്കുന്ന ഹോട്ടലുമുണ്ട്.
കൊച്ചി നഗരത്തിൽ പ്രതിദിനം 200 മുതൽ 700 വരെ ഊണ് ചെലവാകുന്നുണ്ട്. അതിനനുസരിച്ച് മൂന്നു ലക്ഷം മുതൽ ഏഴു ലക്ഷം രൂപവരെ സർക്കാരിൽ നിന്ന് കിട്ടാനുമുണ്ട്. മൂന്ന് മാസം മുമ്പ് ആരംഭിച്ച കൊച്ചി കോർപ്പറേഷന്റെ പത്തു രൂപ ഉൗണ് സംരംഭം ഏറ്റെടുത്ത കുടുംബശ്രീ പ്രവർത്തകർക്ക് കിട്ടാനുള്ളത് 18 ലക്ഷം രൂപയാണ്.
......................................................................
5000 കുടുംബശ്രീക്കാർ പങ്കാളികൾ
1171:മൊത്തം ജനകീയ ഹോട്ടലുകൾ
126: ഏറ്റവും കൂടുതൽ ഹോട്ടൽ (മലപ്പുറം)
28:ഏറ്റവും കുറവ് ഹോട്ടൽ (വയനാട്)
..........................................................................
20 രൂപ ഉൗണ്
ചോറ്, സാമ്പാർ അല്ലെങ്കിൽ രസം, ഒരു തോരൻ, അച്ചാർ
കഷ്ടപ്പാടിൽ
`ഏഴു ലക്ഷം രൂപയോളം കിട്ടാനുണ്ട്. വെളുപ്പിന് നാലു മുതൽ രാത്രി പതിനൊന്ന് വരെ വിശ്രമമില്ലാത്ത പണിയാണ്. ഇന്ധന, പാചകകവാതക, പച്ചക്കറി വിലവർദ്ധന കൂനിന്മേൽ കുരുവായി. നിത്യേന 500 രൂപ വീതം മുമ്പ് ലഭിച്ചിരുന്നു. ഇപ്പോൾ ആകെ കടത്തിലാണ്.'
-ലാലി, കൊച്ചി
ഉടൻ നടപടിയുണ്ടാകും
`ഗ്രാന്റിന്റെ കാര്യം സർക്കാരിന്റെ പരിഗണനയിലാണ്. ഉടൻ കുടിശിക നൽകാൻ നടപടിയുണ്ടാകും'.
-പി.ഐ. ശ്രീവിദ്യ
കുടുംബശ്രീ എക്സി. ഡയറക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |