കാസർകോട്: പെരിയ കല്ല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ബ്രാഞ്ച് സെക്രട്ടറി അടക്കം അഞ്ചു സി.പി.എം പ്രവർത്തകരെ സി.ബി.ഐ അറസ്റ്റ് ചെയ്തു. സി.പി.എം എച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി രാജു (36), പ്രവർത്തകരായ വിഷ്ണുസുര (45), ശാസ്താമധു (38), റെജി വർഗീസ് (45), ഹരിപ്രസാദ് (32) എന്നിവരാണ് അറസ്റ്റിലായത്. നേരത്തെ സി.പി.എം പെരിയ ലോക്കൽ കമ്മിറ്റി മുൻഅംഗം എ.പീതാംബരൻ ഉൾപ്പെടെ 14 പേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 19 ആയി. മൂന്നുപേർക്ക് ജാമ്യം ലഭിച്ചിരുന്നു. കേസ് ഏറ്റെടുത്തശേഷം സി.ബി.ഐ നടത്തുന്ന ആദ്യ അറസ്റ്റാണിത്.
ഡിവൈ.എസ്.പി ടി.പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ കാസർകോട് പൊതുമരാമത്ത് റസ്റ്റ് ഹൗസിലെ ക്യാമ്പ് ഓഫീസിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തശേഷമായിരുന്നു അറസ്റ്റ്. ഇന്നുരാവിലെ എറണാകുളം സി.ബി.ഐ കോടതിയിൽ ഹാജരാക്കും. കൊലപാതകം നടത്തുന്നതിന് വാഹനങ്ങൾ അടക്കമുള്ള സഹായം ചെയ്യുകയും തെളിവ് നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തത് ഇവരാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. ഗൂഢാലോചനയിലും പങ്കാളികളായിരുന്നു. കല്ല്യോട്ടെ എ.കെ.ജി ക്ലബിന്റെ പ്രവർത്തകർ കൂടിയാണ്. വിഷ്ണുസുര പെരിയ ടൗണിലെ ഓട്ടോ ഡ്രൈവറാണ്. കൊലപാതകത്തിൽ തുടക്കംമുതൽ ആരോപണ വിധേയനായ ഒരു സി.പി.എം നേതാവിന്റെ സഹോദരനാണ് ശാസ്താമധു. ഹരിപ്രസാദിന് എട്ടുമാസം മുമ്പാണ് പെരിയ ബസാറിലെ സഹകരണ സ്ഥാപനത്തിൽ സി.പി.എം ജോലി നൽകിയത്. കോൺഗ്രസ് പ്രവർത്തകനായിരുന്ന റെജി വർഗീസ് 10 വർഷം മുമ്പാണ് സി.പി.എമ്മിൽ ചേർന്നത്.
കൊലപാതകത്തിന് രണ്ടു മണിക്കൂർ മുമ്പ് 'അവൈലബിൾ ബ്രാഞ്ച്' യോഗം നടത്തി കൊലപാതകം ആസൂത്രണം ചെയ്ത സംഘത്തിൽ ഇവരെല്ലാം ഉണ്ടായിരുന്നുവെന്നാണ് സി.ബി.ഐ കണ്ടെത്തൽ. 2019 ഫെബ്രുവരി 17ന് രാത്രി ഏഴിനാണ് ഇരട്ടക്കൊലപാതകം നടന്നത്. 2019 സെപ്തംബറിൽ ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം റദ്ദാക്കിയ ഹൈക്കോടതി അന്വേഷണം സി.ബി.ഐയ്ക്ക് വിട്ടു. സിംഗിൾ ബഞ്ചിന്റെ ഉത്തരവിനെതിരെ ഡിവിഷൻ ബഞ്ചിലും സുപ്രീംകോടതിയിലും സംസ്ഥാന സർക്കാർ അപ്പീൽ നൽകിയെങ്കിലും തള്ളിയിരുന്നു. 2021 ജനുവരിയിലാണ് സി.ബി.ഐ അന്വേഷണം തുടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |