കൊച്ചി: സുപ്രീംകോടതി വിധി വന്ന് ഒരു മാസം പിന്നിടുമ്പോഴും എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് പെൻഷന്റെ കാര്യത്തിൽ വ്യക്തതയായില്ല. നവംബർ 4ലെ കോടതി വിധിപ്രകാരം 2014 സെപ്തംബർ 1ന് മുമ്പ് വിരമിച്ചവരിൽ ഉയർന്ന പെൻഷന് ഓപ്ഷൻ കൊടുത്തവർക്ക് പുതിയ സ്‌കീമിൽ ചേരാനുള്ള സമയപരിധി എട്ട് ആഴ്ചയും ശേഷം വിരമിച്ചവർക്കും ജോലിയിൽ തുടരുന്നവർക്കും നാല് മാസവുമാണ്.
ഇതിന്റെ മാർഗനിർദ്ദേശങ്ങൾ കേന്ദ്രസർക്കാരോ ഇ.പി.എഫ് ഓർഗനൈസേഷനോ പുറത്തിറക്കിയിട്ടില്ല. അതിനാൽ സ്കീമിൽ ചേരാനാവാതെ പെൻഷൻ ഗുണഭോക്താക്കൾ ഇരുട്ടിൽ തപ്പുകയാണ്.
ഉയർന്ന ശമ്പളത്തിന് ആനുപാതികമായി പി.എഫ്. പെൻഷൻ വർദ്ധിപ്പിക്കാൻ പതിറ്റാണ്ടുകൾ സമരം ചെയ്തവരിൽ ബഹുഭൂരിപക്ഷവും 2014 സെപ്തംബർ 1ന് മുമ്പ് വിരമിച്ചവരാണ്. ഇവർക്ക് സുപ്രീംകോടതി വിധികൊണ്ട് നേട്ടമുണ്ടാകണമെങ്കിൽ ഇ.പി.എഫ്.ഒ മാർഗനിർദേശങ്ങൾ ഇറക്കണം. കോടതി ഇടപെടലുകളുടെ ബലത്തിൽ ഉയർന്ന പെൻഷൻ വാങ്ങുന്നവരും തുക കുറയുമെന്ന ആശങ്കയിലാണ്.
സുപ്രീംകോടതി വിധിയിൽ കടുത്ത പക്ഷപാതവും തൊഴിലാളി വിരുദ്ധതയും ആരോപിച്ച് പ്രൊവിഡന്റ് ഫണ്ട് പെൻഷണേഴ്സ് അസോസിയേഷൻ പാർലമെന്റ് മാർച്ചും കൺവെൻഷനുമായി പ്രക്ഷോഭം തുടരുന്നുണ്ട്. അവസാന 60 മാസത്തെ ശമ്പളത്തിന്റെ ശരാശരി കണക്കാക്കി പെൻഷൻ നിശ്ചയിക്കണമെന്ന കേന്ദ്രസർക്കാരിന്റെ ഭേദഗതി സുപ്രീംകോടതി വിധിയിൽ ശരിവച്ചത് നീതികരിക്കാനാവില്ലെന്നാണ് അസോസിയേഷന്റെ വാദം. രാജ്യത്തെ എല്ലാ ട്രേഡ് യൂണിയനുകളും അംഗീകരിച്ച മിനിമം വേതനം 18,000 രൂപയാണെന്നിരിക്കെ മിനിമം പെൻഷൻ 9,000 രൂപയും ഡി.എയുമാക്കണമെന്നാണ് മറ്റൊരു ആവശ്യം. സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പള പരിഷ്കരണത്തിന് അനുസരിച്ച് പെഷൻകാർക്കും ആനുപാതികമായ വർദ്ധന ലഭിക്കും.
എന്നാൽ പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്ന് വിരമിക്കുന്നവർക്ക് തുടക്കത്തിലുള്ള പെൻഷനാണ് എക്കാലവും കിട്ടുന്നത്.
രാജ്യത്ത് ആകെ 73 ലക്ഷം ഇ.പി.എഫ് പെൻഷൻ ഗുണഭോക്താക്കളുണ്ട്. അതിൽ 20 ലക്ഷം പേരും 1000 രൂപ പോലും പെൻഷൻ കിട്ടാത്തവരാണ്. ഈ കാര്യങ്ങൾ ചൂണ്ടിക്കാട്ടി 17 സംസ്ഥാനങ്ങളിലെ പ്രതിനിധികളെ പങ്കെടുപ്പിച്ച് ഇന്ന് ഡൽഹി രാംലീല മൈതാനത്ത് കൺവെൻഷനും നാളെ പാർലമെന്റ് മാർച്ചും സംഘടിപ്പിക്കും. കേരളത്തിൽനിന്ന് 200 പ്രതിനിധികൾ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |