തിരുവനന്തപുരം: സി.പി.എം നേതാവും ഇടതുസൈദ്ധാന്തികനുമായിരുന്ന പി. ഗോവിന്ദപിള്ളയുടെ പുസ്തക ശേഖരം ഇനി ഗവേഷകർക്കും ഉപയോഗിക്കാം. പി.ജിയുടെ ശേഖരത്തിലുള്ള പതിനേഴായിരത്തിൽപ്പരം പുസ്തകങ്ങൾ ഉൾക്കൊള്ളിച്ചുള്ള റഫറൻസ് ലൈബ്രറി സി.പി.എം പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പി. ജി സംസ്‌കൃതി കേന്ദ്രമാണ് പി.ജി റഫറൻസ് ലൈബ്രറി എന്ന ആശയവുമായി മുന്നോട്ട് വന്നത്. പി.ജിയുടെ അമൂല്യ ഗ്രന്ഥശേഖരം കുടുംബം
പി.ജി സംസ്‌കൃതി കേന്ദ്രത്തിന് കൈമാറുകയായിരുന്നു. ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചെങ്കിലും സംവിധാനങ്ങളൊരുക്കി പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്ന തീയതി പിന്നീട് അറിയിക്കുമെന്ന് പി.ജി സംസ്‌കൃതി കേന്ദ്രം ഭാരവാഹികൾ അറിയിച്ചു.
പി. ജി ഓർമ്മദിനത്തിൽ പെരുന്താന്നി മുളയ്ക്കൽ വീട്ടിൽ നടന്ന ചടങ്ങിൽ സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും പി.ജി സംസ്‌കൃതി കേന്ദ്രം എക്സിക്യൂട്ടീവ് ഡയറക്ടറുമായ ആനാവൂർ നാഗപ്പൻ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി വി. ശിവൻകുട്ടി, കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, മുൻ സ്പീക്കർ എം. വിജയകുമാർ, നവകേരളം മിഷൻ-രണ്ട് കോഓഡിനേറ്റർ ടി.എൻ. സീമ, പി. ജി സംസ്‌കൃതി കേന്ദ്രം സെക്രട്ടറി കെ.സി. വിക്രമൻ, പി. ഗോവിന്ദപ്പിള്ളയുടെ മക്കളായ എം.ജി. രാധാകൃഷ്ണൻ, ആർ. പാർവതി ദേവി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |