തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിലെ ഫോൺവിളിയുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം രൂപീകരിച്ചു. അന്വേഷണം ഇന്ന് ആരംഭിക്കും. ഡിവൈ.എസ്.പി ബിജു അലക്‌സാണ്ടറിന്റെ നേതൃത്വത്തിൽ എസ്.ഐമാരുൾപ്പെട്ട സംഘമാണ് അന്വേഷണം നടത്തുന്നത്. പ്രാഥമിക റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്ന് ബിജു അലക്‌സാണ്ടർ പറഞ്ഞു.
കൊടി സുനിയുടെയും റഷീദിന്റെയും ഫോൺവിളികളുടെ വിശദാംശങ്ങളാണ് പരിശോധിക്കുന്നത്. ഇവരെ സന്ദർശിച്ചവരുടെയും സഹതടവുകാരുടെയും മൊഴിയെടുക്കും. സുനി ഇപ്പോൾ വിയ്യൂർ അതിസുരക്ഷാ ജയിലിലും റഷീദ് പൂജപ്പുര സെൻട്രൽ ജയിലിലുമാണ്. ജയിലിൽ കൊടി സുനിയെ വധിക്കാൻ ഫ്ലാറ്റ് കൊലക്കേസ് പ്രതി റഷീദ് ക്വട്ടേഷൻ നൽകിയെന്ന ആരോപണത്തെക്കുറിച്ചും അന്വേഷിക്കും. ജയിൽ സൂപ്രണ്ട് ഇവർക്ക് ഫോൺ ചെയ്യാൻ അവസരം നൽകിയെന്ന ജയിൽ ഡി.ഐ.ജിയുടെ റിപ്പോർട്ടും അന്വേഷണ പരിധിയിൽ വരും.
ജയിൽ വകുപ്പിന്റെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ സൂപ്രണ്ടിനോട് ജയിൽ ഡി.ജി.പി വിശദീകരണം തേടിയിരുന്നു. അടുത്തദിവസം സൂപ്രണ്ട് വിശദീകരണം നൽകും. ഇതിന്റെ അടിസ്ഥാനത്തിലാവും തുടർനടപടി. സൂപ്രണ്ടിനെതിരെ ഒരു വിഭാഗം ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തുന്നതായും ആരോപണമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |