കോഴിക്കോട്: വിവാഹത്തിനു മുന്നോടിയായുള്ള 'സേവ് ദ ഡേറ്റ് " ഫോട്ടോ ഷൂട്ടിന് പൊലീസ് യൂണിഫോമിൽ പ്രത്യക്ഷപ്പെട്ടത് വനിതാ എസ്.ഐയ്‌ക്ക് വിനയായി. ഫോട്ടോഗ്രാഫറുടെ 'അഭ്യാസ"ത്തിൽപ്പെട്ടുപോയതിന് മറുപടി പറയേണ്ടി വന്നിരിക്കുകയാണ് കോഴിക്കോട് ജില്ലയിലെ സ്റ്റേഷനിൽപ്പെട്ട ഈ എസ്.ഐക്ക്. നേരിട്ടുള്ള സെലക്‌ഷനിലൂടെ നിയമിതയായ ഇവർക്കെതിരെ നടപടി വരുമെന്നാണ് സൂചന. വിവാഹത്തോടനുബന്ധിച്ച് ഇപ്പോൾ അവധിയിലാണ് ഈ എസ്.ഐ .
സബ് ഇൻസ്പെക്ടർ ഒഫ് പൊലീസ് എന്ന നെയിം പ്ളേറ്റും ഔദ്യോഗികജീവിതത്തിൽ ലഭിച്ച മെഡലുമെല്ലാമായി പൂർണ യൂണിഫോമിലായിരുന്നു ഫോട്ടോ ഷൂട്ട്. പ്രതിശ്രുതവരനൊന്നിച്ചുള്ള 'സേവ് ദ ഡേറ്റ്" പോസ്റ്റ് സാമൂഹ്യമാദ്ധ്യമങ്ങളിൽ വന്നതോടെ സേനയിൽ നിന്നുൾപ്പെടെ വിമർശനങ്ങളുയർന്നു.
ഇത്തരം പ്രവൃത്തികൾ സേനയിലെ അച്ചടക്കത്തെ ബാധിക്കുമെന്ന ആക്ഷേപമായിരുന്നു പൊതുവെ.
സേനാംഗങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിലെ വ്യക്തിഗത അക്കൗണ്ടുകളിൽ ഔദ്യോഗിക വേഷം ധരിച്ച ഫോട്ടോകൾ ഉപയോഗിച്ചുകൂടെന്ന് 2015-ൽ ഡി.ജി.പി ഇറക്കിയ സർക്കുലറിലുണ്ട്. നിർദ്ദേശം ലംഘിക്കപ്പെടുന്ന കേസുകളിൽ വകുപ്പുതല അന്വേഷണത്തിനു ശേഷം ഇൻക്രിമെന്റ് തടയുന്നതടക്കമുള്ള നടപടി വരാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |