തിരുവനന്തപുരം: സർക്കാർ പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ അതിന്റെ പ്രതാപകാലത്തേക്ക് തിരിച്ചെത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെൽട്രോണിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾ ടാഗോർ തിയേറ്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മികവാർന്ന നേട്ടങ്ങൾ കൈവരിച്ച കെൽട്രോൺ, സ്വന്തമായി ഒന്നും ചെയ്യേണ്ടതില്ലെന്നും ഈ പേര് ഉപയോഗിച്ച് വരുമാനം ഉണ്ടാക്കിയാൽ മതിയെന്നുമുള്ള നിലയിലേക്ക് അധഃപതിക്കുകയുണ്ടായി. അത് കെൽട്രോണിനെ ഒരു കമ്മിഷൻ ഏജൻസിയാക്കി. ദിശാബോധത്തിന്റെയും ആസൂത്രണമില്ലായ്മയുടെയും അഭാവമായിരുന്നു അതിന് കാരണം. എന്നാലിപ്പോൾ പഴയ പ്രതാപത്തിലേക്ക് എത്തിയില്ലെങ്കിലും അഭിവൃദ്ധിയിലേക്ക് കുതിക്കുന്നുവെന്നത് പ്രത്യാശ നൽകുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സാങ്കേതികവിദ്യയുടെ മുന്നേറ്റം കൂടുതൽ പ്രയോജനപ്പെടുത്തി കാലത്തിനൊത്ത് നവീകരിക്കുകയും പുതിയ മേഖലകളിലേക്ക് കെൽട്രോൺ കടക്കുകയും വേണം. അരനൂറ്റാണ്ടത്തെ അനുഭവം ഇതിന് പാഠമാകണം. നാലാം വ്യാവസായിക വിപ്ളവത്തിന്റെ സമയത്ത് ശാസ്ത്രസാങ്കേതിക രംഗത്ത് കുതിക്കാൻ നല്ല ശ്രമം വേണം. പലപ്പോഴും വിദേശത്ത് വികസിപ്പിക്കുന്ന സാങ്കേതികവിദ്യയും സോഫ്‌റ്റ്‌വെയറുകളും കടംകൊണ്ടാണ് നമ്മൾ പ്രവർത്തിക്കുന്നത്. പലതിനും പേറ്റന്റുള്ളതിനാൽ ഉപയോഗിക്കുന്നതിന് പരിമിതികളുണ്ട്. മൗലികമായ സാങ്കേതിക വിദ്യകൾ സ്വന്തമായി വികസിപ്പിക്കാനാകണം. ഗവേഷണ മേഖലയിൽ കാര്യക്ഷമമായി ഇടപെടുന്നതിന് സാങ്കേതികവിദ്യാ രംഗത്ത് പ്രവർത്തിക്കുന്ന കെൽട്രോൺ പോലുള്ള സ്ഥാപനങ്ങൾ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.
2024ഓടെ കെൽട്രോണിനെ 1000 കോടി വിറ്റുവരവുള്ള സ്ഥാപനമാക്കുമെന്ന് ചടങ്ങിൽ അദ്ധ്യക്ഷനായ മന്ത്രി പി.രാജീവ് പറഞ്ഞു.
കെൽട്രോൺ ചെയർമാനും എം.ഡിയുമായ എൻ.നാരായണമൂർത്തി, മുൻ എം.ഡി ഡോ.അജയ് കുമാർ, കെൽട്രോൺ എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് (സി.ഐ.ടി.യു) കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, വി.കെ.പ്രശാന്ത് എം.എൽ.എ, കെൽട്രോൺ എംപ്ലോയീസ് ഓർഗനൈസേഷൻ പ്രസിഡന്റ് സി.ദിവാകരൻ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്, റിയാബ് ചെയർമാൻ ഡോ.ആർ.അശോക്, സ്പാറ്റോ പ്രസിഡന്റ് വി.സി.ബിന്ദു തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |