അമേരിക്കയിലേക്ക് തിരിക്കും മുമ്പ് രണ്ടു വട്ടം ഗവർണറെ വിളിച്ചു, കത്ത് നൽകി
തിരുവനന്തപുരം: ചികിത്സയ്ക്കായി ഇന്നലെ വൈകിട്ട് അമേരിക്കയിലേക്ക് തിരിക്കും മുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ രണ്ടുവട്ടം ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ഫോണിൽ വിളിച്ചു. ദൂതൻ വഴി രാജ്ഭവനിലേക്ക് കത്തും കൊടുത്തയച്ചു. ഗവർണർ തന്നെ സർവകലാശാലകളുടെ ചാൻസലറായി തുടരണമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ഗവർണറുമായി ഏറ്റുമുട്ടലിന് സർക്കാർ ആഗ്രഹിക്കുന്നില്ല. ചാൻസലർ പദവി താൻ ഏറ്റെടുക്കില്ല. അതിനായി ഓർഡിനൻസും ഇറക്കില്ല. സർക്കാരും ഗവർണറും യോജിച്ച് പ്രവർത്തിക്കുന്നത് ജനാധിപത്യത്തിന്റെ ശോഭ കൂട്ടുമെന്നും പിണറായി ഗവർണറെ അറിയിച്ചു. ഇക്കാര്യങ്ങളോട് അനുകൂലമായി ഗവർണർ പ്രതികരിച്ചതായാണ് സൂചന. വിദേശത്തേക്ക് ചികിത്സയ്ക്ക് പോവുന്നതിന്റെ വിവരങ്ങളും മുഖ്യന്ത്രി ധരിപ്പിച്ചു.
വ്യാഴാഴ്ച വൈകിട്ടും ഇന്നലെ ഉച്ചയ്ക്കുമാണ് മുഖ്യമന്ത്രി ഗവർണറെ ഫോണിൽ വിളിച്ചത്. ആദ്യത്തെ ഫോൺ വിളിക്കു ശേഷം ഇന്നലെ രാവിലെ കത്ത് രാജ്ഭവനിലെത്തിച്ചു. അതിനു ശേഷമായിരുന്നു രണ്ടാമത്തെ വിളി. ചാൻസലർ പദവിയൊഴിഞ്ഞെന്നറിയിച്ച് ഗവർണർ അയച്ച കത്തിന് മൂന്ന് മറുപടിക്കത്തുകൾ നേരത്തേ മുഖ്യമന്ത്രി അയച്ചിരുന്നു. എന്നാൽ രാഷ്ട്രീയ ഇടപെടലുണ്ടാവില്ലെന്ന് രേഖാമൂലം ഉറപ്പുകിട്ടിയാൽ തീരുമാനം പുനപരിശോധിക്കാമെന്നാണ് ഗവർണർ നിലപാടെടുത്തത്. ഇങ്ങനെയൊരു ഉറപ്പാണ് മുഖ്യമന്ത്രി നൽകിയ കത്തിലുള്ളതെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |