തിരുവനന്തപുരം: മഴയെ ദൂരെ നിർത്തി, മൈതാനം ആ ചരിത്ര നിമിഷത്തിനായി സ്പന്ദിച്ചു. സെൻട്രൽ സ്റ്റേഡിയത്തിന്റെ ആകാശം കാർമേഘ ജാലങ്ങളുടെ ഹൃദയത്തിൽ അഭിവാദ്യങ്ങളുടെ മുഴക്കമായി താഴേക്ക് മിഴിനട്ടു. ചുവപ്പിൽ മുങ്ങിയ വേദിയിൽ പിണറായി വിജയൻ 'സഗൗരവം' സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു. സ്റ്റേഡിയം ഒരു മധുരനിമിഷത്തിലേക്കു ചുരുങ്ങിയപ്പോൾ തുടർഭരണത്തിന്റെ ചരിത്രദീപ്തിയുമായി പിണറായി സർക്കാരിന് രണ്ടാമുദയം.
സെക്രട്ടേറിയറ്റിനു പിന്നിലെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കിയ വലിയ പന്തലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആണ് പിണറായി വിജയനും മന്ത്രിമാർക്കും സത്യവാചകം ചൊല്ലിക്കൊടുത്തത്. ചടങ്ങിൽ പങ്കെടുക്കുന്നവരുടെ എണ്ണം കൊവിഡിന്റെ കടുപ്പം കാരണം ചുരുക്കിയെങ്കിലും, കേരളമൊന്നാകെ ഓൺലൈനിലും ടിവിയിലുമായി സത്യപ്രതിജ്ഞാവേദിക്കു മുന്നിൽ ആവേശപൂർവമിരുന്നു.
'ജാതിഭേതം മതദ്വേഷം... ഏതുമില്ലാതെ സർവരും....' എന്ന ഗുരുദേവ കീർത്തനത്തിൽ തുടങ്ങിയ 'നവകേരള ഗീതാഞ്ജലി'ക്കു ശേഷമായിരുന്നു ഔപചാരിക ചടങ്ങ്. മുഖ്യമന്ത്രിയായി പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്ത് ഒപ്പുചാർത്തിയ ചരിത്രനിമിഷം പിറന്നത് വൈകുന്നേരം 3.34ന്. അധികാരമേറ്റ പിണറായിക്ക് പൂച്ചെണ്ടു നൽകി ഗവർണറുടെ അഭിനന്ദനം. കരഘോഷത്തിന്റെ കടലിരമ്പത്തിനു പിന്നാലെ മന്ത്രിസഭയിലെ മറ്റ് 20 അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു.
പതിവു വിട്ട്, 'ഞാൻ' എന്ന് മലയാളത്തിൽ പറഞ്ഞാണ് ഗവർണർ സത്യവാചകം ചൊല്ലിക്കൊടുത്തത്. പിണറായിക്കു ശേഷം ഘടകകക്ഷി മന്ത്രിമാരുടെ സത്യപ്രതിജ്ഞ. രണ്ടാമതായി സി.പി.ഐയിലെ കെ. രാജനും പിന്നാലെ റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു എന്നിവരും സത്യപ്രതിജ്ഞ ചെയ്തു. ശേഷം അക്ഷരമാലാക്രമത്തിൽ, വി. അബ്ദുറഹിമാൻ. ജി.ആർ. അനിൽ, കെ.എൻ.ബാലഗോപാൽ, ആർ. ബിന്ദു, ജെ. ചിഞ്ചുറാണി, എം.വിഗോവിന്ദൻ, പി.എ. മുഹമ്മദ് റിയാസ്, പി. പ്രസാദ്, കെ.രാധാകൃഷ്ണൻ, പി.രാജീവ്, സജി ചെറിയാൻ, വി.ശിവൻകുട്ടി, വി.എൻ.വാസവൻ, വീണാ ജോർജ് എന്നിവർ.
മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിജ്ഞാ രജിസ്റ്ററിൽ ഒപ്പിടുകയും ഗവർണർ അതിന് അംഗീകാരം നൽകുകയും ചെയ്തതോടെ പൂർണം. കൊവിഡ് പ്രോട്ടോകോളും ഹൈക്കോടതി നിർദ്ദേശവും കർശനമായി പാലിച്ചു നടന്ന ചടങ്ങ് പൂർത്തിയായത് ഒരു മണിക്കൂർ 20 മിനിട്ടിൽ. പ്രതിപക്ഷാംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തില്ലെങ്കിലും, രമേശ് ചെന്നിത്തല രാവിലെ തന്നെ പിണറായി വിജയനെ ഫോണിൽ വിളിച്ച് ആശംസകൾ അറിയിച്ചിരുന്നു. ചടങ്ങിനു ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും രാജ്ഭവനിലെത്തി ഗവർണറുടെ വിരുന്നിൽ പങ്കെടുത്തു. പിന്നെ മന്ത്രിസഭയുടെ ആദ്യയോഗം.
സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, കോടിയേരി ബാലകൃഷ്ണൻ, പ്രകാശ് കാരാട്ട്, എ. വിജയരാഘവൻ, കാനം രാജേന്ദ്രൻ, പന്ന്യൻ രവീന്ദ്രൻ, ജോസ് കെ. മാണി, എം.വി. ശ്രേയാംസ്‌കുമാർ, പി.സി. ചാക്കോ, കഴിഞ്ഞ മന്ത്രിസഭയിലെ മന്ത്രിമാർ, സി.പി.എം, സി.പി.ഐ നേതാക്കൾ, ഗുരുരത്‌നം ജ്ഞാനതപസ്വി, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ തുടങ്ങിയവർ അടക്കം രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലകളിലെ പ്രമുഖർ പങ്കാളികളായി. കേരളകൗമുദിയെ പ്രതിനിധീകരിച്ച് ചീഫ് എഡിറ്റർ ദീപു രവി പങ്കെടുത്തു.
നിയമസഭാ സമ്മേളനം 24നും 25നും; പ്രോടെം സ്പീക്കർ പി.ടി.എ. റഹിം
എം.എൽ.എമാരുടെ സത്യപ്രതിജ്ഞ 24ന്
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ഈ മാസം 24, 25 തീയതികളിൽ വിളിച്ചുചേർക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിയുക്ത എം.എൽ.എമാരുടെ സത്യപ്രതിജ്ഞ 24ന് നടക്കും.
പ്രോടെം സ്പീക്കറായി കുന്ദമംഗലത്തുനിന്നുള്ള അംഗം പി.ടി.എ റഹിമിനെ നിയോഗിക്കാനുള്ള ശുപാർശ നൽകാനും തീരുമാനിച്ചു. അദ്ദേഹമാകും നിയുക്ത എം.എൽ.എമാർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുക. 25ന് സ്പീക്കർ തിരഞ്ഞെടുപ്പ്. എം.ബി. രാജേഷാണ് സി.പി.എമ്മിന്റെ സ്പീക്കർ സ്ഥാനാർത്ഥി. പുതിയ സർക്കാരിന്റെ നയപ്രഖ്യാപനം ഈ മാസം 28ന് തന്നെ നടത്താനും നിശ്ചയിച്ചിട്ടുണ്ട്. തുടർന്നുള്ള ദിവസങ്ങളിൽ അതിന്റെ നന്ദിപ്രമേയ ചർച്ചയുണ്ടാകും.ജൂൺ നാലിന് പുതിയ സർക്കാരിന്റെ ആദ്യ ബഡ്ജറ്റ് അവതരണം നടന്നേക്കും. നയപ്രഖ്യാപനത്തിന്റെ കരട് തയാറാക്കാനായി മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, കെ. രാജൻ, കെ.കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ എന്നിവരടങ്ങിയ ഉപസമിതിയെ ചുമതലപ്പെടുത്തി.
മന്ത്രിമാർ ചുമതലയേറ്റു
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിലെ മന്ത്രിമാരെല്ലാം ചുമതലയേറ്റു. ഇന്നലെ വൈകിട്ട് നടന്ന ആദ്യ മന്ത്രിസഭായോഗത്തിനുശേഷമാണ് മന്ത്രിമാർ ഓഫീസുകളിലെത്തി ചുമതലയേറ്റത്. കഴിഞ്ഞ മന്ത്രിസഭയിലെ അംഗങ്ങളായ കൃഷ്ണൻകുട്ടിക്കും എ.കെ.ശശീന്ദ്രനും വകുപ്പ് മാറിയെങ്കിലും ഓഫീസുകൾ മാറിയില്ല. മന്ത്രിമാരെല്ലാം വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |