SignIn
Kerala Kaumudi Online
Saturday, 27 April 2024 4.32 AM IST

പിങ്ക് പൊലീസ് അപമാനിച്ച പെൺകുട്ടിക്ക് നഷ്ടപരിഹാരം നൽകണം: ഹൈക്കോടതി ,​ തുക സർക്കാർ തീരുമാനിച്ച് അറിയിക്കണം

pink-police

കൊച്ചി: ആറ്റിങ്ങലിൽ പിങ്ക് പൊലീസിന്റെ പരസ്യ വിചാരണയ്ക്ക് ഇരയായ എട്ടു വയസുകാരിക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി. എത്ര തുക നൽകാനാവുമെന്ന് സർക്കാർ കൃത്യമായി അറിയിക്കാൻ നിർദ്ദേശിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹർജി അടുത്ത തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി. മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് പരസ്യമായി തന്നെ വിചാരണ ചെയ്ത പിങ്ക് പൊലീസ് ഉദ്യോഗസ്ഥ സി.പി. രജിതയ്ക്കെതിരെ നടപടി വേണമെന്നും 50 ലക്ഷം രൂപ നഷ്‌ടപരിഹാരം വേണമെന്നുമാവശ്യപ്പെട്ട് പെൺകുട്ടി പിതാവുമുഖേന നൽകിയ ഹർജിയാണ് സിംഗിൾബെഞ്ച് പരിഗണിക്കുന്നത്.

ഇന്നലെ ഹർജി പരിഗണിക്കവെ കുട്ടിയെ കൗൺസലിംഗ് ചെയ്ത ഡോ. ശ്രീലാലുമായി സിംഗിൾ ബെഞ്ച് വീഡിയോ കോൺഫറൻസിംഗ് മുഖേന സംസാരിച്ചു. കുട്ടിയുടെ മാനസികാരോഗ്യനില തൃപ്തികരമാണെന്നും നന്നായി സംസാരിക്കുന്ന, ബുദ്ധിയും പക്വതയുമുള്ള കുട്ടിയാണെന്നും ഡോ. ശ്രീലാൽ ബോധിപ്പിച്ചു. ആഗസ്റ്റ് 27ന് തുമ്പയിലെ വി.എസ്.എസ്.സിയിലേക്ക് വലിയ കാർഗോ കൊണ്ടുപോകുന്നതു കാണാൻ ആറ്റിങ്ങൽ തോന്നയ്ക്കൽ സ്വദേശിനിയായ പെൺകുട്ടി പിതാവ് ജയചന്ദ്രനൊപ്പം മൂന്നുമുക്ക് ജംഗ്ഷനിലെത്തിയപ്പോഴാണ് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ ഇരുവരെയും അപമാനിച്ചത്. കാണാനില്ലെന്നുപറഞ്ഞ ഫോൺ പൊലീസിന്റെ വാഹനത്തിൽത്തന്നെ ഉണ്ടായിരുന്നു.

സംഭവത്തിൽ ഹൈക്കോടതിയുടെ ഇടപെടലിനെത്തുടർന്ന് പൊലീസ് ഉദ്യോഗസ്ഥ മാപ്പു പറഞ്ഞിരുന്നു. തനിക്ക് മൂന്നു കുഞ്ഞുങ്ങളാണെന്നും ഗൾഫിൽ ജോലി ചെയ്യുന്ന ഭർത്താവിന് കൊവിഡ് കാലത്ത് ജോലി നഷ്ടമായെന്നും ഭർത്തൃമാതാവിന്റെ സംരക്ഷണച്ചുമതല തനിക്കുണ്ടെന്നും രജിത കോടതിയിൽ പറഞ്ഞെങ്കിലും മാപ്പപേക്ഷ അംഗീകരിക്കാനാവില്ലെന്ന് പെൺകുട്ടിയുടെ കുടുംബം നിലപാടെടുത്തു.

കോടതി പറഞ്ഞത്

ഉദ്യോഗസ്ഥ തെറ്റുചെയ്തെന്ന് സമ്മതിക്കുന്ന സർക്കാർ എന്തുകൊണ്ടാണ് അച്ചടക്ക നടപടിയെടുക്കാത്തത്? ഉദ്യോഗസ്ഥയെ സ്ഥലംമാറ്റിയെന്ന് സർക്കാർ പറയുന്നു. സ്ഥലംമാറ്റം ശിക്ഷാനടപടിയല്ല. ആളുകൾ കൂടിയപ്പോഴാണ് കുട്ടി കരഞ്ഞതെന്നാണ് ഡി.ജി.പിയുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. ഈ റിപ്പോർട്ട് ആരെ സംരക്ഷിക്കാനാണ്? അച്ചടക്ക നടപടിയെടുക്കാൻ സർക്കാർ മടിക്കുന്നതെന്തുകൊണ്ടാണ്? സംഭവത്തിൽ കുട്ടിക്ക് നീതി ഉറപ്പാക്കണം. നമ്പി നാരായണന്റെ കേസിൽ നഷ്ടപരിഹാരം നൽകിയതുപോലെ ഈ കേസിലും നഷ്ടപരിഹാരം നൽകണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PINK POLICE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.