കൊച്ചി: മൊബൈൽ മോഷ്ടിച്ചെന്നാരോപിച്ച് പിങ്ക് പൊലീസ് അപമാനിച്ച എട്ടു വയസുകാരിക്ക് 50,000 രൂപ നഷ്ടപരിഹാരം നൽകാമെന്ന് ആരോപണ വിധേയയായ ഉദ്യോഗസ്ഥ ഹൈക്കോടതിയെ അറിയിച്ചു. ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരവും 25,000 രൂപ കോടതിച്ചെലവും നൽകാനാണ് സിംഗിൾബെഞ്ച് ഉത്തരവിട്ടിരുന്നത്.
ഇതിനെതിരെ സർക്കാർ നൽകിയ അപ്പീലിലാണ് 50,000 രൂപ നൽകാമെന്ന് സാമ്പത്തിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥ അറിയിച്ചത്. നഷ്ടപരിഹാരം നൽകാൻ തയ്യാറാണെന്നും തുക പൊലീസ് ഉദ്യോഗസ്ഥയുടെ ശമ്പളത്തിൽ നിന്ന് പിടിക്കാൻ അനുവദിക്കണമെന്നുമാണ് സർക്കാരിന്റെ വാദം. തുക കുറയ്ക്കാനാവുമോയെന്ന് ഉദ്യോഗസ്ഥ കോടതിയിൽ ആരാഞ്ഞെങ്കിലും പെൺകുട്ടിയുടെ പിതാവ് തയ്യാറായില്ല. തുടർന്ന് അപ്പീൽ വിശദമായ വാദത്തിനായി ജസ്റ്റിസ് അലക്സാണ്ടർ തോമസ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് സെപ്തംബർ അവസാനം പരിഗണിക്കാൻ മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |