തിരുവനന്തപുരം: താൻ കൂടി മന്ത്രിയായിരുന്ന വി.പി.സിംഗ് സർക്കാരിനെ വലിച്ചു താഴെയിട്ട ആർ.എസ്.എസുമായി ആ സമയത്തുതന്നെ അടുത്ത ബന്ധം പുലർത്തിയ വ്യക്തിയാണെന്നാണോ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറയുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചു. ആർ.എസ്.എസുമായി 1986 മുതൽക്കേ തനിക്ക് ബന്ധമുണ്ടെന്ന ഗവർണറുടെ പരാമർശത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
1963ൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ ആർ.എസ്.എസിനെ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു നേരിട്ട് പങ്കെടുപ്പിച്ചുവെന്ന ഗവർണറുടെ വാദം വസ്തുതാപരമാണോ എന്നും മുഖ്യമന്ത്രി ചോദിച്ചു. ആർ.എസ്.എസ് അത്തരത്തിൽ റിപ്പബ്ലിക് ദിന പരേഡിൽ സൈന്യത്തിനൊപ്പം അണിനിരന്നിട്ടുണ്ടോ? ബി.ജെ.പി ഭരിക്കുന്ന ആഭ്യന്തര മന്ത്രാലയം തന്നെ പറയുന്നത് ആർ.എസ്.എസ് റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്തതിന്റെ രേഖകൾ ലഭ്യമല്ലെന്നാണ്.
ലോകം ആദരിക്കുന്ന ചരിത്രകാരൻ ഇർഫാൻ ഹബീബിനെയാണ് ഗവർണർ ഗുണ്ടയെന്ന് വിളിച്ചത്. കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രനെ മുമ്പ് ഇദ്ദേഹം ആവർത്തിച്ച് ക്രിമിനൽ എന്നാണ് വിളിച്ചത്. എന്തുകൊണ്ടാണ് ഇവർക്കെതിരെ ഇത്രയേറെ വിദ്വേഷത്തോടെ അദ്ദേഹം സംസാരിക്കുന്നത്? ആർ.എസ്.എസിന്റെ വെറുക്കപ്പെട്ടവരുടെ പട്ടികയിലാണ് ഇരുവരും എന്ന് തന്നെയാണ് ഉത്തരം.
താൻ വായിച്ചു നോക്കിയിട്ടില്ല എന്ന് ഗവർണർ തന്നെ പറയുന്ന ബില്ലുകൾ, ഒപ്പിടില്ല എന്ന് മുൻവിധിയോടെ പ്രഖ്യാപിക്കുന്നത് ഭരണഘടനയോടുള്ള ബഹുമാനത്തെയാണോ നിഷേധത്തെയാണോ കുറിക്കുന്നതെന്ന് അദ്ദേഹം വിശദീകരിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |