മലപ്പുറം: എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജനെതിരായ റിസോർട്ട് - സാമ്പത്തിക അഴിമതി ആരോപണം സി.പി.എമ്മിന്റെ ആഭ്യന്തര വിഷയമാണെന്നും ഇടപെടില്ലെന്നുമുള്ള പി.കെ.കുഞ്ഞാലിക്കുട്ടിയുടെ നിലപാട് തള്ളി മുസ്‌ലിം ലീഗ്.
സി.പി.എമ്മിനോടുള്ള മൃദുസമീപനമായി വ്യാഖ്യാനിക്കപ്പെടുമെന്നതും നേതാക്കൾക്കിടയിലെ ഭിന്നസ്വരവും കോൺഗ്രസിന്റെ അതൃപ്തിയും മുഖവിലയ്ക്കെടുത്ത ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങൾ നിലപാടിൽ വ്യക്തത വരുത്താൻ പി.കെ.കുഞ്ഞാലിക്കുട്ടിയോട് ആവശ്യപ്പെട്ടു. 30ന് എറണാകുളത്ത് ചേരുന്ന യു.ഡി.എഫ് യോഗത്തിൽ ഉയരാവുന്ന വിമർശനങ്ങളെ പ്രതിരോധിക്കുകയും ലക്ഷ്യമാണ്.
ആഭ്യന്തര പ്രശ്നമാണല്ലോ എന്ന റിപ്പോർട്ടറുടെ ചോദ്യത്തിന് ആഭ്യന്തര പ്രശ്നമെന്ന് താൻ പറഞ്ഞ മറുപടി പ്രസ്താവനയായി ചിത്രീകരിച്ചതാണെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു. ചോദ്യവും ഉത്തരവും ലാപ്‌ടോപ്പിൽ വീണ്ടും കേൾപ്പിച്ചായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം. ഇ.പി.ജയരാജനെതിരെയുള്ള ഗുരുതരമായ ആരോപണത്തിൽ അന്വേഷണം വേണം. ലീഗിൽ രണ്ടഭിപ്രായമില്ല, ഒറ്റക്കെട്ടാണ്. സി.പി.എമ്മിനോട് മൃദുസമീപനമില്ല. പ്രതിഷേധം കടുപ്പിക്കും. വിഷയാധിഷ്‌ഠിതമാണ് പ്രതികരണങ്ങളെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്, കെ.എം. ഷാജി, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് അടക്കമുള്ളവർ കുഞ്ഞാലിക്കുട്ടിയുടെ നിലപാടിനെ സാമൂഹ്യമാദ്ധ്യമങ്ങളിൽ തള്ളിപ്പറഞ്ഞിരുന്നു.
റിസോർട്ട് നിർമ്മാണത്തിന്റെ സാമ്പത്തിക സ്രോതസ് ദുരൂഹമാണെന്ന് കെ.പി.എ.മജീദ് കുറിച്ചു. പിണറായി ഇതുവരെ മിണ്ടിയിട്ടില്ല. ഈ അനീതിക്കെതിരെ മിണ്ടിയേ തീരൂവെന്നും അദ്ദേഹം പറഞ്ഞു.
കുന്നിടിച്ച് ആയുർവേദ റിസോർട്ട് പണിതപ്പോൾ ഒപ്പം നിന്നത് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ഭാര്യയുമാണെന്നും പരാതികൾ സത്യമാണെന്ന് സി.പി.എമ്മുകാർക്ക് അറിയാമെന്നും കെ.എം. ഷാജി ആരോപിച്ചു.
പി.കെ. ഫിറോസും രൂക്ഷമായാണ് പ്രതികരിച്ചത്. പി.ജയരാജൻ അഴിമതിക്കാരനല്ല. എന്നാൽ കമ്മ്യൂണിസ്റ്റ് ശത്രുക്കളെയൊന്നും ജീവിക്കാൻ സമ്മതിക്കില്ല. ഇ.പിക്ക് എല്ലാ മുതലാളിമാരുമായും അടുത്ത ബന്ധമുണ്ട്. മക്കൾക്ക് സ്വദേശത്തും വിദേശത്തും ബിസിനസ് സാമ്രാജ്യം. ഈ രണ്ട് വിശേഷണങ്ങളും ചേർന്ന ഒരാൾ തലപ്പത്തുണ്ട്. എന്ത് കൊണ്ടായിരിക്കും അദ്ദേഹത്തിനെതിരെ ഒരാൾ പോലും നാക്ക് ചലിപ്പിക്കാത്തതെന്നും ഫിറോസ് ചോദിച്ചു.
ദേശാഭിമാനി സെമിനാറിൽ
പങ്കെടുക്കാതെ കുഞ്ഞാലിക്കുട്ടി
ദേശാഭിമാനി പത്രത്തിന്റെ വാർഷികാഘോഷവുമായി ബന്ധപ്പെട്ട് ഇന്നലെ മലപ്പുറത്തെ സെമിനാറിൽ പങ്കെടുക്കുമെന്ന് അറിയിച്ച പി.കെ.കുഞ്ഞാലിക്കുട്ടി വ്യക്തിപരമായ അസൗകര്യം കാട്ടി പിന്മാറി. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങളും പങ്കെടുത്തില്ല. ജനാധിപത്യവും ബഹുസ്വരതയും എന്ന വിഷയത്തിൽ പ്രഭാഷകനായിട്ടാണ് കുഞ്ഞാലിക്കുട്ടിയെ ഉൾപ്പെടുത്തിയിരുന്നത്. പാർട്ടിയിൽ നിന്ന് ഉയരാവുന്ന വിമർശനം ഒഴിവാക്കാനാണ് കുഞ്ഞാലിക്കുട്ടി പിന്മാറിയത്.
പ്രതിപക്ഷത്തിന്
ഇരട്ടത്താപ്പ്: വി.മുരളീധരൻ
ന്യൂഡൽഹി: എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജനെതിരെ ഉയർന്ന സാമ്പത്തിക ആരോപണത്തിൽ നിന്ന് കരകയറാൻ സി.പി.എമ്മിന് പ്രതിപക്ഷത്തിന്റെ സഹായഹസ്തമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. കേന്ദ്ര എജൻസികൾ അന്വേഷിക്കേണ്ട എന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നിലപാട് ഒത്തുതീർപ്പിന്റെ സൂചനയാണ്. മുഖ്യമന്ത്രിക്ക് പറയാനുള്ളതാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. ആഭ്യന്തര പ്രശ്നം മാത്രമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പ്രതികരിക്കുന്നതും പ്രതിപക്ഷത്തിന്റെ ഇരട്ടത്താപ്പ് തെളിയിക്കുന്നതാണ്.
കേരളത്തിലെ പ്രതിപക്ഷം പിണറായി വിജയന്റെ ബി ടീം ആണെന്ന് വീണ്ടും തെളിഞ്ഞു വരികയാണ്. ജനങ്ങളുടെ മുമ്പിൽ ഒന്നും ഒളിച്ചുവയ്ക്കാനില്ലെങ്കിൽ ഇ.പി ജയരാജന് എതിരെ ഉയർന്ന സാമ്പത്തിക ആരോപണത്തിൽ സി.പി.എം പൊളിറ്റ് ബ്യൂറോ കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെടുമോയെന്നറിയാൻ ജനങ്ങൾക്ക് താല്പര്യമുണ്ട്. ക്രമക്കേടുകൾ പാർട്ടി അന്വേഷിച്ച് ഒതുക്കി തീർക്കുന്നത് പലതവണ കണ്ടതാണ്. കേന്ദ്ര ഏജൻസികൾ എത്തിയാൽ സ്വർണക്കടത്ത് അന്വേഷണത്തിൽ ഉണ്ടായതു പോലെ സി.പി.എം ഇരവാദം ഉന്നയിച്ച് രംഗത്ത് വരുമോയെന്നതും കണ്ടറിയണം.
പിണറായി വിജയൻ മാദ്ധ്യമങ്ങളിൽ നിന്ന് ഒളിച്ചോടുകയാണ്. ഇതിലൂടെ ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് മുഖ്യമന്ത്രിതന്നെ സമ്മതിക്കുകയാണ്. ഇ.പി ജയരാജനിൽ മാത്രം ഒതുങ്ങുന്നതല്ല പുതിയ സംഭവ വികാസങ്ങൾ. മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് ഇപ്പോൾ പുറത്തു വന്നത്.
ഇ.പി.വിവാദം ചർച്ചചെയ്യാൻ
സി.പി.എം കേന്ദ്രനേതൃത്വം
ന്യൂഡൽഹി: കണ്ണൂരിലെ ആയുർവേദ റിസോർട്ടിന്റെ പേരിൽ കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന മുതിർന്ന നേതാവ് പി.ജയരാജന്റെ ആരോപണം ഡൽഹിയിൽ തുടങ്ങിയ സി.പി.എം പൊളിറ്റ്ബ്യൂറോ യോഗം ചർച്ച
ചെയ്യണമെന്ന നിലപാടിലാണ് കേന്ദ്ര നേതാക്കൾ എന്നറിയുന്നു.
ഇ.പി. ജയരാജൻ വിഷയം പി.ബി ചർച്ച ചെയ്യില്ലെന്ന് എം.വി. ഗോവിന്ദൻ യോഗം തുടങ്ങും മുൻപ് പറഞ്ഞിരുന്നു. ആരോപണം മാദ്ധ്യമ സൃഷ്ടിയാണെന്നും കൂട്ടിച്ചേർത്തു. എന്നാൽ കേരളത്തിലെ അടക്കം സമകാലിക രാഷ്ട്രീയ വിഷയങ്ങളാണ് അജണ്ടയെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞതോടെ ഇ.പിക്കെതിരായ ആരോപണം ഉയരുമെന്ന അഭ്യൂഹം ശക്തമായി. രാത്രി പി.ബി യോഗം കഴിഞ്ഞിറങ്ങിയശേഷവും എം.വി. ഗോവിന്ദൻ പ്രതികരണം ആവർത്തിച്ചു. ആരോപണം നിഷേധിക്കുകയാണോ എന്ന ചോദ്യത്തിന് മാദ്ധ്യമങ്ങൾ പറയുന്നത് നിഷേധിക്കലല്ല തന്റെ ജോലിയെന്നും പറഞ്ഞു. പി.ബിയിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര നേതാക്കളുമായി വിഷയം ചർച്ച ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |