തിരുവനന്തപുരം: സംസ്ഥാന ബഡ്ജറ്റിൽ സൂചിപ്പിച്ച തോട്ടം മേഖലയിലെ വൈവിദ്ധ്യവത്കരണം രാഷ്ട്രീയ വിവാദങ്ങൾക്ക് വീണ്ടും വഴി വച്ചേക്കും.
വിവിധ വകുപ്പുകളുമായി ആലോചിച്ച് ആറ് മാസത്തിനകം പദ്ധതി തയ്യാറാക്കുമെന്നാണ് മന്ത്രി കെ.എൻ. ബാലഗോപാൽ ബഡ്ജറ്റിൽ പ്രഖ്യാപിച്ചത്. ഇതിനായി ഭൂപരിഷ്കരണ നിയമത്തിൽ ഭേദഗതി വേണ്ടി വരും. അത് കോടതിയിലും ചോദ്യം ചെയ്യപ്പെടാം.തോട്ടഭൂമിയിൽ അഞ്ച് ശതമാനം മറ്റ് കൃഷി നടത്താമെന്ന ഭേദഗതി യു.ഡി.എഫ് സർക്കാർ 2015ൽ കൊണ്ടുവന്നിരുന്നു. ഇടതുപക്ഷം അഭിമാനപൂർവ്വം ഉയർത്തിക്കാട്ടുന്ന ഭൂപരിഷ്കരണ നിയമത്തിന്റെ അന്തഃസത്തയെ ചോദ്യം ചെയ്യുന്നതാണിതെന്നായിരുന്നു അന്ന് എൽ.ഡി.എഫ് നേതാക്കൾ പറഞ്ഞത്.
ഭൂപരിഷ്കരണ നിയമ പ്രകാരം 15 ഏക്കറിലധികമുള്ള കാർഷിക ഭൂമി സർക്കാർ മിച്ചഭൂമിയായി പ്രഖ്യാപിച്ചപ്പോൾ ,അധികമുള്ള തോട്ടഭൂമിക്ക് മാത്രമാണ് ഇളവ് ലഭിച്ചത്. അതും റബർ, തേയില, കാപ്പി, ഏലം തുടങ്ങി ഏതാനും ഇനങ്ങൾക്ക് . ഭൂപരിഷ്കരണ നിയമത്തിന്റെ 87-ാം വകുപ്പ് പ്രകാരം ഇളവ് ലഭിച്ച തോട്ട ഭൂമി തരം മാറ്റുകയോ ,ഇളവിലില്ലാത്തയിനം കൃഷിയിറക്കുകയോ ചെയ്യുമ്പോൾ മിച്ചഭൂമി നിയമത്തിൽ ഉൾപ്പെടും. തോട്ടഭൂമിയിൽ നിന്ന് പ്ലോട്ടുകൾ മുറിച്ചു വിറ്റത് പോലും കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്.
മൂന്നാം തലമുറ
ഭൂരഹിതർ
അമ്പത് മുതൽ നൂറേക്കർ വരെ തോട്ടമല്ലാത്ത കൃഷിഭൂമി ഭൂപരിഷ്കരണത്തിൽ മിച്ചഭൂമിയുടെ പരിധിയിലായതോടെ ഉടമകളിൽ നിന്ന് ഏറ്റെടുത്തു. 50 വർഷങ്ങൾക്ക് ശേഷം അവരുടെ മൂന്നാം തലമുറയിൽ പലരും ഭൂരഹിതരോ നാമമാത്ര കർഷകരോ ആയിട്ടുണ്ടാവും. റബ്ബർ, കാപ്പി, ഏലം, തേയില തുടങ്ങിയവയല്ലാത്ത കൃഷി ചെയ്തവരിൽ നിന്ന് ഭൂമി ഏറ്റെടുത്ത ശേഷം, ഏറ്റെടുക്കാത്ത ഭൂമിയിലുള്ളവർക്ക് പട്ടികയിലില്ലാത്ത കൃഷി ചെയ്യാൻ അനുവദിക്കുന്നതും നിയമപ്രശ്നങ്ങളുണ്ടാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |