കൊച്ചി: പ്ലസ് ടു ഓൺലൈൻ ക്ലാസുകൾ ഇന്നാരംഭിക്കാനിരിക്കെ ,സംസ്ഥാനത്ത് ഒരു സ്ഥിരാദ്ധ്യാപകൻ പോലുമില്ലാതെ 54 ഹയർ സെക്കൻഡറി ബാച്ചുകൾ. 2014-15, 2015-16 വർഷങ്ങളിൽ സർക്കാർ ,എയ്ഡഡ് മേഖലകളിൽ അനുവദിച്ച 27 വീതം ബാച്ചുകളുടെ അവസ്ഥയാണിത്. തസ്തിക അനുവദിക്കാൻ സർക്കാർ തയ്യാറാവാത്തതാണ് കാരണം.
വിദ്യാർത്ഥികൾക്ക് ഓൺലൈൻ വിദ്യാഭ്യാസത്തെക്കുറിച്ച് നിർദ്ദേശം നൽകാനോ വിക്ടേഴ്‌സ് ക്ലാസുകൾ കണ്ട് കൂടുതൽ ചർച്ചകൾക്കോ, സംശയ നിവാരണത്തിനോ ആരുമില്ല . ഈ ബാച്ചുകൾക്ക് പ്രിൻസിപ്പലുമില്ല. ഹൈസ്കൂൾ പ്രഥമാദ്ധ്യാപകനാണ് ചുമതല .
താത്കാലികക്കാർ:
ശമ്പളവുമില്ല
ആറു വർഷമായി ശമ്പളവും ജോലി സ്ഥിരതയുമില്ലാതെ 150 അദ്ധ്യാപകരാണ് ഈ ഹയർ സെക്കൻഡറി ബാച്ചുകളിൽ പഠിപ്പിക്കുന്നത്. സ്‌പെഷ്യൽ റൂൾസ് അനുസരിച്ച് ഒരു ബാച്ചിൽ 25 കുട്ടികൾ മതിയെന്നിരിക്കേ, 50 കുട്ടികൾ വേണമെന്ന 2014ലെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഈ അദ്ധ്യാപകരുടെ ജീവിതം വഴി മുട്ടുന്നു. ആ വർഷം ക്ലാസ് ആരംഭിച്ചത് വൈകിയതിനാൽ ചില ബാച്ചുകളിൽ ഒന്നോ രണ്ടോ കുട്ടികളുടെ കുറവുണ്ടായി. ഒരു കുട്ടിയുടെ കുറവിൽ പോലും പിന്നിട് നിയമനം നിഷേധിച്ചു.നിലവിൽ ഈ ബാച്ചുകളിൽ 65 കുട്ടികൾ വീതമുണ്ട്. തുടർച്ചയായി 50 കുട്ടികളുളള ബാച്ചുകളിൽ അദ്ധ്യാപക തസ്തിക സൃഷ്ടിച്ചിട്ടുണ്ടെങ്കിലും അവിടെയും നിയമനം നടന്നിട്ടില്ല. ജോലിയിൽ തുടരുന്ന ഭൂരിപക്ഷം അദ്ധ്യാപകരുടെയും നിയമന പ്രായം കവിയുന്നു.
'സ്‌കൂളുകളുടെയും വിദ്യാർത്ഥികളുടെയും ഭാവി പരിഗണിച്ച് സ്‌പെഷ്യൽ റൂൾ പ്രകാരം ഒരു ബാച്ചിൽ മിനിമം 25 കുട്ടികളുണ്ടെങ്കിൽ അംഗീകാരം നൽകി നിയമനം നടത്തണം.
-എസ്.മനോജ്
ജനറൽ സെക്രട്ടറി ,എയ്ഡഡ് ഹയർ
സെക്കൻഡറി ടീച്ചേഴ്‌സ് അസോ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |