18 ലക്ഷം വിദ്യാർത്ഥികൾക്ക് ഗുണം
ന്യൂഡൽഹി:പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട 14,500 ലധികം സ്‌കൂളുകളെ 'പ്രധാനമന്ത്രി ശ്രീ' സ്‌കൂളുകളായി വികസിപ്പിക്കാൻ അദ്ധ്യാപക ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി. പദ്ധതിക്ക് 2026-27 വരെയുള്ള അഞ്ച് വർഷത്തേക്ക് 18,128 കോടി രൂപ കേന്ദ്ര വിഹിതം ഉൾപ്പെടെ 27,360 കോടി രൂപയും വകയിരുത്തി.
പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പരീക്ഷണ ശാലകളാവുന്ന് പി. എം. ശ്രീ സ്കൂളുകൾ മാതൃകാ വിദ്യാലയങ്ങളാവും. സമീപത്തെ മറ്റ് സ്‌കൂളുകളുടെ മേൽനോട്ടവും വഹിക്കും. 18 ലക്ഷത്തിലധികം വിദ്യാർത്ഥികൾ ഗുണഭോക്താക്കളാകും. വിദ്യാർത്ഥികളുടെ വൈജ്ഞാനിക വികസനത്തിന് മികച്ച അദ്ധ്യാപനം ഉറപ്പാക്കും.
ലക്ഷ്യങ്ങൾ:
കുട്ടികളുടെ പശ്ചാത്തലം, ബഹുഭാഷാ ആവശ്യങ്ങൾ, അക്കാഡമിക് കഴിവുകൾ എന്നിവ പരിപോഷിപ്പിക്കുക.
കുട്ടികളുടെ പങ്കാളിത്തത്തോടെ ആഹ്ലാദകരമായ സ്‌കൂൾ അന്തരീക്ഷം സൃഷ്ടിക്കുക
സൗരോർജ പാനലുകൾ, എൽ.ഇ.ഡി ലൈറ്റ്, മറ്റ് പരിസ്ഥിതി സൗഹൃദ വസ്തുക്കൾ, ജൈവ കൃഷി, മാലിന്യ സംസ്‌കരണം, പ്ലാസ്റ്റിക്ക് രഹിത ഭൂമി, ജലസംരക്ഷണം തുടങ്ങിയവ ഉറപ്പാക്കി ഹരിത സ്‌കൂളുകളാക്കും.
ഓരോ ഗ്രേഡിലെയും ഓരോ കുട്ടിയുടെയും പഠനത്തിൽ ശ്രദ്ധിക്കും.
തൊഴിൽ ഉറപ്പാക്കാൻ പ്രാദേശിക വ്യവസായങ്ങളുമായി ബന്ധം
നൂതന അദ്ധ്യയന മാതൃകകൾ, ബാഗ് രഹിത ദിനങ്ങൾ, കരകൗശല വിദഗ്ദ്ധരുമൊത്തുള്ള ഇന്റേൺഷിപ്പ്
ഭാഷയുടെ അതിരുകൾ മറികടക്കാൻ സാങ്കേതിക ഇടപെടലുകൾ
ദേശീയ വിദ്യാഭ്യാസ നയം നേരിടുന്ന വെല്ലുവിളികൾ നിരീക്ഷിക്കും
തിരഞ്ഞെടുപ്പ്:
പി എം എസ്.ആർ.ഐ ( PM Schools for Rising India ) സ്‌കൂളുകളായി മാറാൻ സ്‌കൂളുകൾ ഓൺലൈൻ പോർട്ടലിൽ അപേക്ഷിക്കണം. പ്രൈമറി സ്‌കൂളുകളെയും സെക്കൻഡറി / സീനിയർ സെക്കൻഡറി സ്‌കൂളുകളെയും പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |