കൊച്ചി: പോപ്പുലർ ഫ്രണ്ടിന്റെ മിന്നൽ ഹർത്താലിൽ പൊതുമുതൽ നശിപ്പിച്ചതിന് നഷ്ടപരിഹാരം
ഈടാക്കാനുള്ള നടപടികൾ വൈകിയതിന്
സർക്കാർ ഹൈക്കോടതിയിൽ നിരുപാധികം മാപ്പ് അപേക്ഷിച്ചു. പോപ്പുലർ ഫ്രണ്ടിന്റെയും സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ സത്താറിന്റെയും സ്വത്തുക്കൾ ജപ്തിചെയ്യൽ ജനുവരി 15ന് പൂർത്തിയാക്കുമെന്ന് ആഭ്യന്തരവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. വി. വേണു നേരിട്ട് ഹാജരായി സത്യവാങ്മൂലം നൽകി.
നടപടികൾ വൈകുന്നതിൽ കടുത്തഅതൃപ്തി രേഖപ്പെടുത്തിയ ഹൈക്കോടതി കഴിഞ്ഞതവണ ഹർജി പരിഗണിച്ചപ്പോൾ ആഭ്യന്തരവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ നിർദേശിച്ചിരുന്നു. ഇതേ തുടർന്നാണ് നിരുപാധികം മാപ്പുചോദിച്ച് സത്യവാങ്മൂലം സമർപ്പിച്ചത്.
ഒരു മാസത്തിനകം റവന്യൂറിക്കവറി പൂർത്തിയാക്കുമെന്നും കോടതിഉത്തരവ് നടപ്പാക്കുന്നതിൽ മനഃപൂർവം വീഴ്ചവരുത്തിയിട്ടില്ലെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. കോടതി നിർദേശങ്ങൾ സമയബന്ധിതമായി നടപ്പാക്കാൻ ബന്ധപ്പെട്ട അതോറിറ്റികൾക്ക് നിർദേശം നൽകുമെന്ന് അഡിഷണൽ ചീഫ് സെക്രട്ടറി നൽകിയ ഉറപ്പും ഹൈക്കോടതി രേഖപ്പെടുത്തി. ഹർജി ജനുവരി 18 ലേക്ക് മാറ്റി.
സെപ്തംബർ 23ന് പോപ്പുലർ ഫ്രണ്ട് നടത്തിയ മിന്നൽ ഹർത്താലിലെ അക്രമങ്ങൾ ചൂണ്ടിക്കാട്ടി മലയാളവേദി, കേരള ചേംബർ ഒഫ് കൊമേഴ്‌സ് എന്നീ സംഘടനകൾ നൽകിയ ഹർജികൾ ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചാണ് പരിഗണിക്കുന്നത്.
നഷ്ടപരിഹാരം ഉറപ്പാക്കാൻ നിയോഗിച്ച ക്ളെയിംകമ്മിഷണർക്ക് എറണാകുളം ഗവ. ഗസ്റ്റ് ഹൗസിൽ സിറ്റിംഗിന് സൗകര്യമൊരുക്കുമെന്നും പോപ്പുലർ ഫ്രണ്ടിന്റെയും അബ്ദുൾ സത്താറിന്റെയും സ്വത്തുവകകൾ സംബന്ധിച്ച വിവരങ്ങൾ രജിസ്ട്രേഷൻ ഐ.ജി കൈമാറിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. വിയ്യൂരിലെ അതിസുരക്ഷാ ജയിലിൽ കഴിയുന്ന അബ്ദുൾ സത്താറിനെ ഹർത്താൽ കേസുകളിൽ ഓരോ കോടതിയിലും നേരിട്ട് ഹാജരാക്കുന്നതിനുപകരം വീഡിയോ കോൺഫറൻസിംഗിലൂടെ ഹാജരാകാൻ അനുവദിക്കണമെന്നും ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ നിലപാട് അറിയിക്കാൻ സർക്കാർ സമയംതേടി.
• വലുത് കോടതിയോ
സർക്കാരോ ?
കോടതി ഉത്തരവാണോ സർക്കാർ ഉത്തരവാണോ നടപ്പാക്കേണ്ടതെന്ന കാര്യത്തിൽ ചില ഉദ്യോഗസ്ഥർക്ക് സന്ദേഹമുണ്ടെന്നും ആരാണ് മാസ്റ്റർ എന്ന ചിന്തയാണ് കാരണമെന്നും ഡിവിഷൻബെഞ്ച് വാക്കാൽ പറഞ്ഞു.
ശമ്പളം നൽകുന്നത് കോടതിയല്ലാത്തതിനാൽ അനുസരിക്കേണ്ടെന്ന് ചില ഉദ്യോഗസ്ഥർ കരുതുന്നു. ഇതു മാറണം. നടപടികൾ വൈകിയാൽ നീതിവൈകുന്നുവെന്നാകും ആക്ഷേപം. പുതുവർഷമാണ് വരുന്നത്. പഴയ ചിന്തകളൊക്കെ മാറ്റണം. ജുഡിഷ്യറിയും എക്സിക്യൂട്ടീവും പരസ്പരം സഹകരിച്ച് പ്രവർത്തിക്കണമെന്നും ഡിവിഷൻബെഞ്ച് വാക്കാൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |