ശിവഗിരി: ശിവഗിരിമഠത്തിലെ ശാരദാമഠത്തിനു തൊട്ടു പിറകു വശത്തുളള ഓടിട്ട നിരക്കെട്ടിടത്തിലെ ആദ്യ മുറിയിലായിരുന്നു സ്വാമി പ്രകാശാനന്ദ ദീർഘകാലം താമസിച്ചിരുന്നത്. ധർമ്മസംഘംം ട്രസ്റ്റ് ജനറൽ സെക്രട്ടറി ആയിരുന്നപ്പോഴും പ്രസിഡന്റായ ശേഷവും ഏറെക്കാലം ഈ ചെറിയ മുറിയാണ് അദ്ദേഹം ഉപയോഗിച്ചത്. മൂന്നാമതും ട്രസ്റ്റിന്റെ അദ്ധ്യക്ഷ പദവിയിലെത്തുകയും പ്രായാധിക്യത്തിന്റെ അവശതകൾ നേരിയതോതിൽ അലട്ടിത്തുടങ്ങുകയും ചെയ്ത ശേഷമാണ് ഗസ്റ്റ്ഹൗസിലെ ഒന്നാം നമ്പർ മുറിയിലേക്ക് താമസം മാറ്റിയത്. ആർക്കും എപ്പോഴും കയറിച്ചെല്ലാമായിരുന്ന ഇടം. അവിടെ കാവി പുതച്ച് ചെറു പുഞ്ചിരിയോടെ അദ്ദേഹം സന്ദർശകരെ സ്വീകരിക്കും. വാത്സല്യത്തോടെ കൊച്ചുകുട്ടികളെ അനുഗ്രഹിക്കും. മറ്റുളളവരോട് കുടുംബകാര്യങ്ങൾ ഉൾപ്പെടെ കുശലാന്വേഷണം നടത്തും. ഹൃദ്യമായിരിക്കും ആ പെരുമാറ്റം. ഒടുവിൽ കൽക്കണ്ടവും മുന്തിരിയും പ്രസാദമായി നൽകി അനുഗ്രഹിക്കും. ഒരിക്കലെങ്കിലും ആ പ്രസാദത്തിന്റെ മധുരം നുണഞ്ഞവർ ആ സ്നേഹവായ്പ് മറക്കില്ല.
1983 ഡിസംബർ 4ന് ഷഷ്ടിപൂർത്തി കഴിഞ്ഞതിന്റെ പിറ്റേന്ന് മുതൽ സ്വാമി പ്രകാശാനന്ദ മൗനവൃതത്തിലായി. ശിവഗിരിയിൽ സന്യാസിമാർക്കിടയിലെ ചെറിയ അസ്വാരസ്യങ്ങളിൽ ദുഃഖിതനായാണ് അദ്ദേഹം മൗനത്തിന്റെ വല്മീകത്തിലേക്ക് കടന്നത്. എട്ട് വർഷവും 9 മാസവും നീണ്ടുനിന്നു ആ മൗനവൃതം. മൗനം വെടിയണമെന്ന് പലമേഖലകളിൽ നിന്നും നിരന്തരമായ അഭ്യർത്ഥനകൾ ഉയർന്നെങ്കിലും അദ്ദേഹം തീരുമാനം മാറ്റിയില്ല. സ്വാമിയുടെ ഉളളിലെ വൈരാഗിയായ സന്യാസിവര്യനെയാണ് ആ മൗനം പുറത്തുകൊണ്ടുവന്നത്. അക്കാലത്തും അദ്ദേഹം സന്ദർശകരെ സ്വീകരിക്കുമായിരുന്നു. അത്യാവശ്യം ചിലരോട് എഴുത്തിലൂടെ ആശയവിനിമയം നടത്തും. അതിനായി മഞ്ഞ നിറത്തിലുളള ഒരു റൈറ്റിംഗ്പാഡ് എപ്പോഴും കൂടെ കരുതുമായിരുന്നു.
മഠത്തിലെ സന്യാസിമാർക്കിടയിൽ ഉടലെടുത്ത അസ്വാരസ്യങ്ങൾക്ക് പിന്നിൽ ചില ബാഹ്യശക്തികളുടെ ഇടപെടലുണ്ടെന്ന സംശയം അദ്ദേഹത്തിനുണ്ടായിരുന്നു. ശിവഗിരിമഠത്തിന്റെയോ ധർമ്മസംഘം ട്രസ്റ്റിന്റെയോ ഭരണപരമായ കാര്യങ്ങളിൽ പുറമെ നിന്നുളളവർ ഇടപെടുന്നത് അദ്ദേഹത്തിനിഷ്ടമായിരുന്നില്ല. എന്തൊക്കെ അഭിപ്രായഭിന്നതകളുണ്ടായാലും ശിവഗിരിയുടെ കാര്യം സന്യാസിമാർ തീരുമാനിക്കുമെന്ന നിലപാടായിരുന്നു അദ്ദേഹത്തിന്. മൗനവൃതത്തിന്റെ നാളുകൾക്കിടയിൽ ഒരു പ്രഭാതത്തിൽ ആ സന്യാസിശ്രേഷ്ഠൻ ഈ ലേഖകന്റെ വീട്ടുമുറ്റത്തെത്തി. അദ്ദേഹത്തെ വേണ്ടവിധം ഉപചരിച്ചിരുത്തിയ ലേഖകന്റെ മുമ്പിൽ റൈറ്റിംഗ് പാഡും പെൻസിലുമെടുത്ത് ഇങ്ങനെ എഴുതിക്കാണിച്ചു. 'ഗുരുദേവൻ കല്പിച്ചുതന്ന വടി മറ്റാരുടെയും കയ്യിൽ കൊടുക്കരുത്.' ശിവഗിരിയിൽ ബാഹ്യശക്തികളുടെ ഇടപെടലുകൾ ഉണ്ടാകരുത് എന്ന ആശയമാണ് അദ്ദേഹം മുന്നോട്ട് വച്ചത്. വല്ലാത്തൊരു ആത്മസംഘർഷം അന്നദ്ദേഹം അനുഭവിച്ചിരുന്നതായി ഈ ലേഖകന് മനസ്സിലായി. വാക്കും മനസ്സും ധ്യാനവും പ്രാർത്ഥനയും ശ്രദ്ധയുമെല്ലാം സർവ്വാത്മഭാവത്തിൽ ഏകീഭവിച്ചതായിരുന്നു ആ മൗനവൃതം. മറ്റൊരർത്ഥത്തിൽ ഗുരുദർശനത്തിന്റെ മൗനമുദ്രിതമായ ഒരു വ്യാഖ്യാനം കൂടിയായിരുന്നു ആ മൗനവൃതം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |