ആദ്യം കേൾക്കുന്നത് കുട്ടികളുടെ ആരവമാണ്. അവർ ആരെയോ കളിയാക്കി നീട്ടി വിളിക്കുന്നു ''കൊക്കരക്കോ.. കൊക്കരക്കോ... പിന്നെ സ്ക്രീനിൽ തെളിയുന്നത് രണ്ടു പൂവൻ കോഴികളെ. തുടർന്ന് രണ്ടുകൈകൾക്കിടയിലും അവയെ കരുതലോടെ പിടിച്ച് നടക്കുന്ന ഒരു മനുഷ്യനെയും. രോമമില്ലാത്ത മുഖം, കാതുകളിൽ ചെറുവളയം, നെറ്റിയിൽ നീളൻ സിന്ദൂരക്കുറി.
കോഴികളെ മക്കളെ പോലെ കൊണ്ടു നടക്കുന്ന കൊക്കരക്കോ അണ്ണൻ- ആ കഥാപാത്രത്തിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ട് ഒരു നടൻ സിനിമയിൽ ഉദിക്കുകയായിരുന്നു .ആ നടനാണ് പ്രതാപ് പോത്തൻ! അയാളെ കണ്ടെടുത്ത് കാമറയ്ക്കു മുന്നിൽ കൊണ്ടു നിറുത്തിയത് സാക്ഷാൽ ഭരതൻ. 1978ലായിരുന്നു ആരവം റിലീസ് ചെയ്തത്. ഇംഗ്ലീഷ് ചുവയുള്ള മലയാളം സംസാരിച്ചു നടന്ന പ്രതാപ് പോത്തൻ തമിഴ് ചുവയുള്ള മലയാളം സംസാരിച്ചുകൊണ്ട് സിനിമയിലേക്ക് പദമൂന്നി.
പ്രതിഭയുടെ കനലാട്ടത്തിന്റെ ആദ്യം ചുവടുകൾ മാത്രമായിരുന്നു അത്. തൊട്ടടുത്ത വർഷം 'തകര' എത്തി. ഇന്ത്യൻ സിനിമ അന്നുവരെ കാണാത്ത നായകനെ കണ്ട് പ്രേക്ഷകർ അദ്ഭുതപ്പെട്ടു. 1980ൽ ഭരതൻ തന്നെ ഒരുക്കിയ ലോറിയും ചാമരവും എത്തി. 'ലോറി'യിൽ ക്ലീനറുടെ വേഷമായിരുന്നു. ജോൺ പോളിന്റെ തൂലിക നിർമ്മിച്ച 'ചാമര'ത്തിലെ വിനോദിലൂടെ പ്രതാപ് പോത്തൻ അന്നത്തെ ന്യൂജെൻ പ്രണയ നായകനായി മാറി. ഏത് കാലഘട്ടത്തിലെയും ന്യൂജെൻ ആയിരുന്നു അദ്ദേഹം. '22 ഫീമെയിൽ കോട്ടയവും അയാളും ഞാനും തമ്മിലും അക്കൂട്ടത്തിൽ എടുത്ത പറയേണ്ടതാണ്
44 വർഷം. നാലു ഭാഷകൾ, നൂറിലേറെ സിനിമകളിൽ കഥാപാത്രങ്ങളായി. സംവിധാനം ചെയ്തത് 12 ചിത്രങ്ങൾ
പുതുമുഖ സംവിധായകനുള്ള ഇന്ദിരാഗാന്ധി അവാർഡ് 1985ൽ ഏർപ്പെടുത്തിയപ്പോൾ അത് ലഭിച്ചത് പ്രതാപ് പോത്തനാണ്; ആദ്യ ഭാര്യ രാധികയെ നായികയാക്കി സംവിധാനം ചെയ്ത 'മീണ്ടും ഒരു കാതൽകതൈ'എന്ന ചിത്രത്തിനായിരുന്നു പുരസ്കാരം.
ഇംഗ്ലീഷ് സംസാരിക്കുന്ന ബുദ്ധിജീവി എന്ന ഇമേജ് വന്നു ചേർന്നത് അങ്ങനെയാണ്. സത്യരാജ് നായകനായ ജീവ, കമൽഹാസൻ നായകനായ വെട്രിവിഴ എന്നിവയാണ് പ്രതാപിന്റെ തമിഴിലെ ഹിറ്റുകൾ. എം.ടിയുടെ തിരക്കഥയിൽ 'ഋുതുഭേദ'ങ്ങളാണ് മലയാളത്തിൽ സംവിധാനം ചെയ്ത ആദ്യ സിനിമ.
ഒരു തരം ഫ്രീക്ക് ലൈഫായിരുന്നു പ്രതാപ് പോത്തന്റേത്. വലിയ തിരക്കിൽ നിൽക്കുമ്പോഴാണ് അഭിനയം ബോറടിക്കുന്നുവെന്ന് പറഞ്ഞ് സംവിധാനത്തിലേക്ക് തിരഞ്ഞത്.
സ്വന്തം ജീവിതത്തിലേക്ക് മരണത്തിന്റെ വരവ് അദ്ദേഹം മുൻകൂട്ടി കണ്ടുവോ എന്നറിയില്ല. മരിക്കുന്നതിനു മണിക്കൂറുകൾക്കു മുമ്പ് അദ്ദേഹം ഫേസ്ബുക്കിൽ ജോർജ് കാർലിന്റെ വാക്കുകൾ ഉദ്ധരിച്ച് കുറിച്ചു ''കുറേശ്ശെ ഉമിനീർ ദീർഘകാലഘട്ടത്തിൽ വിഴുങ്ങുന്നതിലൂടെയാണ് മരണം സംഭവിക്കുന്നത്.''
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |