തൃശൂർ: സ്വന്തം കമ്പിനിയിൽ നിന്ന് രാജിവച്ചെന്നും നിക്ഷേപകർക്ക് പണം തിരികെ കൊടുക്കാൻ ഈ മാസം 30വരെ സമയം വേണമെന്നും പ്രവീൺ റാണ അഭ്യർത്ഥിക്കുന്ന ശബ്ദ സന്ദേശവും,വീഡിയോ ദൃശ്യവും പുറത്ത്.
ആരെയും പറ്റിച്ചിട്ടില്ലെന്നും ഒളിച്ചോടില്ലെന്നും വീഡിയോയിൽ പറയുന്ന പ്രവീൺ മറ്റ് ജീവനക്കാരെപ്പോലെ തനിക്കും രാജിവയ്ക്കാൻ അവകാശമുള്ളതിനാൽ രാജിവയ്ക്കുകയാണെന്ന് നിക്ഷേപകരുടെ വാട്‌സ് ആപ് ഗ്രൂപ്പിൽ ഡിസംബർ 29ന് ശബ്ദസന്ദേശമയച്ചു.
ഡിസംബർ 27ന് തൃശൂർ വെളുത്തൂരിലെ റാണ റിസോർട്ടിൽ ചേർന്ന യോഗത്തിൽ ഇടപാടുകാർക്ക് പണം തിരികെ നൽകുമെന്ന് ഉറപ്പു നൽകിയിരുന്നു. എന്നാൽ പ്രതീക്ഷ നഷ്ടപ്പെട്ടവർ പൊലീസിൽ പരാതിപ്പെട്ടതിനെ തുടർന്നാണ് പ്രവീൺ പിടിയിലായത്.
പത്തിനകം ചേരുന്ന യോഗത്തിൽ ഫ്രാഞ്ചൈസികളും ഇടപാടുകാരുമായി ചർച്ച ചെയ്ത് സ്ഥാപനം മുന്നോട്ടുപോകാൻ സഹകരിക്കണമെന്നും പ്രവീൺ വീഡിയോയിൽ അഭ്യർത്ഥിക്കുന്നുണ്ട്.
ബഹളമുണ്ടാക്കിയ ഇടപാടുകാരോട് പണം തിരികെ കൊടുക്കാൻ ഒമ്പത് മുതൽ 12 മാസം വരെ സമയമാവശ്യപ്പെട്ട പ്രവീൺ അതുവരെ സഹകരിക്കാത്തവരോട് 30വരെ കാത്തിരിക്കണമെന്നും അന്നും ലഭിച്ചില്ലെങ്കിൽ തന്റെ പേരിൽ എന്ത് നടപടിയുമെടുക്കാമെന്നും പറയുന്നുണ്ട്.
തങ്ങളുടെ കുടുംബം തകർത്തെന്നും പറ്റിച്ചെടുത്ത പണം കൊണ്ട് സിനിമ പിടിക്കാൻ പോയെന്നും ഇടപാടുകാർ ദൃശ്യത്തിൽ പ്രവീണിനോട് കയർക്കുന്നുണ്ട്. പ്രവീൺ ജീവനക്കാരെ പിരിച്ചുവിട്ടതാണെന്നും അവർ ആരോപിക്കുന്നു. പണമുണ്ടാക്കാൻ കൂടെ നിന്നവർ ഇപ്പോൾ എവിടെയെന്നും തിരികെ ചോദിച്ചപ്പോൾ നിക്ഷേപത്തിൽ നിന്ന് 35 മുതൽ 45 ശതമാനം കുറയ്ക്കുന്നത് ശരിയല്ലെന്നും മുഴുവൻ തുകയും വേണമെന്നും അവർ ആവശ്യപ്പെടുന്നുണ്ട്. പ്രശ്‌നസാദ്ധ്യത കണക്കിലെടുത്ത് അന്തിക്കാട് പൊലീസും യോഗസ്ഥലത്തുണ്ടായിരുന്നു.
ശബ്ദസന്ദേശത്തിലെ ചുരുക്കം
ഇതൊരു പലിശക്കമ്പനിയല്ല. ഇവിടെ നിന്ന് രാജിവച്ചവർക്ക് ഇടപാടുകാരോടും ഫ്രാഞ്ചൈസിയോടും തിരിച്ച് കമ്പനിയോടും ഉത്തരവാദിത്വമുണ്ട്. ഇക്കാര്യം ഞാൻ മീറ്റിംഗിൽ പറഞ്ഞിരുന്നു. പക്ഷേ എനിക്കുണ്ടായ ബുദ്ധിമുട്ട് കൊണ്ട് ബാക്കിയുള്ളവർ രാജിവച്ച പോലെ എനിക്കും രാജിവയ്ക്കാൻ അവകാശമുള്ളതുകൊണ്ടാണ് രാജിവച്ചത്. രാജി വച്ചെങ്കിലും നിങ്ങൾ അനുവദിക്കുകയാണെങ്കിൽ ഞാൻ തിരിച്ചുവരും. കമ്പനിയുടെ സ്വിച്ച്, ഫ്രാഞ്ചൈസികളുടെയും ഇടപാടുകാരുടെയും കൈയിലാണ്. പത്തിനകം ചേരുന്ന യോഗത്തിന്റെ കൃത്യമായ ഷെഡ്യൂൾ അറിയിക്കും. തുകയ്ക്കനുസരിച്ച് ഇടപാടുകാരും ഫ്രാഞ്ചൈസികളുമായി ചർച്ച ചെയ്ത് സ്ഥാപനത്തെ വളർത്താം. കൂടുതൽ കാര്യങ്ങൾ മീറ്റിംഗിൽ സംസാരിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |