SignIn
Kerala Kaumudi Online
Thursday, 25 April 2024 3.30 PM IST

'ഞങ്ങൾ എങ്ങനെ ജീവിക്കും' പ്രേരക്മാർ ചോദി​ക്കുന്നു

jayasree

തിരുവനന്തപുരം: ''കരയാത്ത ദിവസങ്ങളില്ല. മക്കളെ ഓർത്താണ് ആത്മഹത്യ ചെയ്യാതെ പിടിച്ചുനിൽക്കുന്നത്. പക്ഷേ ഇതാണ് അവസ്ഥയെങ്കിൽ..."വാക്കുകൾ മുഴുവിക്കാനാവാതെ ബാലരാമപുരം, നേമം ബ്ലോക്കുകളുടെ പ്രേരക് ചുമതലയുള്ള ജയശ്രീ നി​ശബ്ദയായി​​. ആറു മാസമായി ശമ്പളം കിട്ടാത്തതിനെത്തുടർന്ന് സാക്ഷരതാ പ്രേരക്മാർ കഴിഞ്ഞ 83 ദിവസമായി സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന സമരത്തിൽ ജയശ്രീയുമുണ്ട്. 59കാരിയായ ഇവർ കഴിഞ്ഞ 23 വർഷമായി നാടാകെ അലഞ്ഞ് പഠിതാക്കളെ കണ്ടെത്തി. സ്ട്രോക്ക് വന്ന് കിടപ്പിലായ ഭർത്താവിനും മകനും ഏക ആശ്രയം ജയശ്രീയുടെ ശമ്പളമായിരുന്നു.
സ്കൂൾ വിദ്യാർത്ഥികളായ മൂന്ന് മക്കളുടെ ചെറി​യ ആഗ്രഹങ്ങൾ പോലും നടത്തിക്കൊടുക്കാനാവാതെ വിഷമിക്കുകയാണ് വയനാട് മാനന്തവാടി സ്വദേശി ഷിബുമോൻ. ഭാര്യയ്ക്ക് ജോലിയില്ല. ലോണുകൾ അടച്ചുതീർക്കാനുണ്ട്. കടബാദ്ധ്യത വേറെ. വർഷം 102 പഠിതാക്കളെ കണ്ടുപിടിക്കാനുള്ള കഷ്ടപ്പാടുമുണ്ട്. സമരത്തിൽ പങ്കെടുക്കുന്ന ഓരോ പ്രേരകിനും പങ്കുവയ്ക്കാനുള്ളത് സങ്കടങ്ങൾ മാത്രമാണ്.

സാക്ഷരതാ പ്രേരക്മാരെ വിദ്യാഭ്യാസ വകുപ്പിൽ നിന്ന് തദ്ദേശവകുപ്പിലേയ്ക്ക് മാറ്റാൻ സർക്കാർ ഉത്തരവായെങ്കിലും നടപടി കടലാസിലൊതുങ്ങി. പെൻഷണോ ബോണസോ ഇല്ല.

കഴിഞ്ഞ ദിവസം പത്തനാപുരത്ത് സാമ്പത്തിക പ്രതിസന്ധി മൂലം ആത്മഹത്യ ചെയ്ത ഇ.എസ്.ബിജുമോന്റെ വേർപാടിൽ നിന്ന് ഇവരാരും മുക്തരായിട്ടില്ല. ബിജുമോൻ പല ദിവസങ്ങളിലും സെക്രട്ടേറിയറ്റിലെ സമരപ്പന്തലിലുണ്ടായിരുന്നു. 'ബഡ്ജറ്റ് കഴിയട്ടെ, എന്നിട്ട് തീരുമാനിക്കും ജീവിക്കണോ മരിക്കണോ എന്ന് "... ബിജുമോന്റെ ഈ വാക്കുകൾ തമാശയല്ലെന്ന് സഹപ്രവർത്തകൾ തിരിച്ചറിഞ്ഞത് വൈകിയാണ്.

പ്രതീക്ഷ സർക്കാരിൽ

സമൂഹത്തിൽ ഒരുപാട് പേരെ ഉയർത്തിക്കൊണ്ടുവന്ന ഇക്കൂട്ടർ ചോദിക്കുന്നത് 'ശമ്പളമില്ലാതെ ഞങ്ങൾ എങ്ങനെ ജീവിക്കും" എന്നാണ്. സമരപ്പന്തലിലെ ഭൂരിഭാഗം പ്രേരക്മാരും 50 വയസിന് മുകളിലുള്ളവരാണ്. വിധവകളും ഭർത്താവ് ഉപേക്ഷിച്ചവരും കടക്കെണിയിലുള്ളവരുമായി 1726 പ്രേരക്മാരാണ് കേരളത്തിലുള്ളത്. സർക്കാർ തങ്ങൾക്ക് അനുകൂലമായി നിലപാടെടുക്കുമെന്ന പ്രതീക്ഷയി​ലാണ് ഇപ്പോഴും ഇവർ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PRERAKS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.