തിരുവനന്തപുരം: പാചത വാതക വില, യാത്രാ നിരക്ക് വർദ്ധനവിൽ സാധാരണക്കാർ നട്ടം തിരിയുന്നതിനിടെ, അരി ഉൾപ്പെടെയുള്ള സകല അവശ്യസാധനങ്ങൾക്കും വില കുതിക്കുന്നു.
കൂടുതൽ ഡിമാൻഡുള്ള അരി ഇനങ്ങൾക്കെല്ലാം രണ്ടു മാസത്തിനിടെ 8 മുതൽ 12 രൂപ വരെ വർദ്ധിച്ചപ്പോൾ, ചില പച്ചക്കറി ഇനങ്ങളുടെ വില വർദ്ധിച്ചത് ഇരട്ടിയിലേറെ. ഗോതമ്പിന്റെ വിഹിതം കേന്ദ്രസർക്കാർ കുറച്ചതോടെ, റേഷൻ കടകളിലെ ഗോതമ്പ് വിതരണവും നിലച്ചു. രണ്ടു മാസം മുമ്പ് കിലോഗ്രാമിന് 38 രൂപ വിലയുണ്ടായിരുന്ന മട്ട അരിക്ക് ഇന്നലെ എറണാകുളത്തും കോട്ടയത്തും ചില്ലറ വില 48 രൂപയാണ്. ഇടുക്കിയിൽ 50 രൂപയും. ഒരു മാസം മുമ്പ് 37 രൂപയായിരുന്ന തക്കാളിയുടെ ഇന്നലത്തെ ശരാശരി വില 81 രൂപ. തിരുവനന്തപുരം നഗരത്തിൽ ചില കടകളിൽ ഇത് 100 രൂപയായി ഉയർന്നു. ബീൻസും മുരങ്ങിക്കയും നൂറു കടന്നു. എത്തൻകായ് പത്ത് രൂപ കൂടി . ജയ അരി 32ൽ നിന്നും 39 ആയപ്പോൾ ആന്ധ്രയിൽ നിന്നുള്ള വെളള അരി 30ൽ നിന്നും 38 ആയി.
രണ്ട് മാസം മുമ്പ് കൂടിയ വറ്റൽ മുളക്, ചെറിയ ഉള്ളി, മഞ്ഞൾ, പയർ വർഗങ്ങൾ എന്നിവയുടെയെല്ലാം വില കൂടുന്നതല്ലാതെ കുറയുന്നില്ല. ആന്ധ്രയിലും ഉത്തരേന്ത്യയിലും കടുത്ത വേനൽ കാരണമുണ്ടായ കൃഷി നാശമാണ് അരിക്കും പലവ്യജ്ഞനത്തിനുമൊക്കെ വില കൂടാൻ കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്.
തമിഴ്നാട്, കർണ്ണാടക എന്നിവിടങ്ങളിലെ മഴയും, ഇന്ധനവില വർദ്ധന കാരണം ചരക്ക് കൂലി കൂടിയതുമാണ് പച്ചക്കറി വില പിടി വിട്ട് കുതിക്കാൻ കാരണം. സവാള വില 20 രൂപയിൽ താഴെ പോയതു മാത്രമാണ് ആശ്വാസം.
ഒരാഴ്ചയിലെ
കുതിപ്പ്:
ഇനം, വില ഒരാഴ്ച മുമ്പ് ,ഇപ്പോൾ
(ഹോൾസെയിൽ- തിരുവനന്തപുരം)
ബീൻസ് --- 70---- 100
വെള്ളരിക്ക ----22----- 31
പടവലം-------- 25-------50
വഴുതനങ്ങ----30------ 60
കത്തിരിക്ക----32-------- 50
കാരറ്റ് -------32--------60
വെണ്ടയ്ക്ക----22--------39
പാവയ്ക്ക ----- 35--------- 70
നീളൻപയർ---38------88
'' വില പടിച്ചു നിറുത്താൻ സംസ്ഥാന സർക്കാർ സാദ്ധ്യമായതെല്ലാം ചെയ്യും''- ജി.ആർ.അനിൽ, ഭക്ഷ്യമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |