കൊച്ചി: കലിതുള്ളിയ നീലത്തിരമാലയിലും പതറാതെ അഹമ്മദാബാദ് ഡിഫന്റേഴ്‌സ്. കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന പ്രൈം വോളി അവസാനപാദ മത്സരങ്ങളുടെ മൂന്നാം പോരാട്ടത്തിൽ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെ 3-2ന് തകർത്തു. ആദ്യസെറ്റ് നേടിയശേഷം പിന്നാക്കം പോയ ഡിഫന്റേഴ്‌സ് അവസാന രണ്ടു സെറ്റുകൾ പിടിച്ചെടുത്ത് വിജയം സ്വന്തമാക്കുകയായിരുന്നു. സ്‌കോർ. 15-5, 11-15, 9-15,15-12, 15-14. ജയത്തോടെ അഹമ്മദാബാദ് സെമിഫൈനൽ ഉറപ്പാക്കി. ആറ് മത്സരങ്ങളിൽ അഞ്ചും ജയിച്ച ഡിഫൻഡേഴ്‌സ് 11 പോയിന്റുമായി ടേബിളിലും അപ്രമാദിത്യം തുടർന്നു. ആറ് മത്സരം പൂർത്തിയാക്കിയ കൊച്ചിയുടെ അഞ്ചാം തോൽവിയാണിത്. നന്ദഗോപാലാണ് കളിയിലെ താരം.
അറ്റാക്കർ നന്ദഗോപാൽ സുബ്രഹ്മണ്യവും ബ്ലോക്കർ എൽ. എം മനോജും തുടങ്ങിവച്ച മിന്നൽ സ്മാഷുകൾക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ തുടക്കത്തിൽ കാലിക്കറ്റിനെ വിറപ്പിച്ച വിര്യത്തിലെത്തിയ ബ്ലൂ സ്‌പൈക്കേഴ്‌സിനായില്ല. മുത്തുസ്വാമിയും ഇറാനിയൻ ബ്ലോക്കർ ഡാനിയലും പോയിന്റുകൾ കണ്ടെത്തിയതോടെ ആദ്യസെറ്റ് അനായാസം ഡിഫന്റേഴ്‌സ് കൈപ്പിടിയിലൊതുക്കി. സ്‌പൈക്കേഴ്‌സിനായി വിപുൽ കുമാറും ബി.എസ്. അഭിനവും കളം നിറഞ്ഞതിനാൽ മാത്രമാണ് അഞ്ച് പോയിന്റെങ്കിലും നേടാനാൻ കൊച്ചിക്കായത്. അംഗമുത്തു രാമസ്വാമിയും എൽ.എം. മനോജും വൻമതിൽപോലെ നിലയുറപ്പിച്ചതോടെ രണ്ടാം സെറ്റിന്റെ തുടക്കം സ്പൈക്കേഴ്‌സ് പതറി. മിന്നും താരമായ എറിൻ വർഗീസും ജോർജ് ആന്റണിയും അവസരത്തിനൊത്ത് ഉയർന്നതോടെ സ്‌പൈക്കേഴ്‌സ് പിന്നെ കുതിക്കുകയായിരുന്നു. നന്ദഗോപാലിന്റെയടക്കമുള്ള സ്മാഷുകളെല്ലാം തടഞ്ഞിടുകയും ചെയ്തതോടെ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന രണ്ടാം സെറ്റ് സ്‌പൈക്കേഴ്‌സ് പിടിച്ചെടുത്തു. 11-15.
അഭിനവും ജോർജ് ആന്റണിയും എറിനും മിന്നിലായതോടെ മൂന്നാം സെറ്റും നേടി ആതിഥേയർ ആത്മവിശ്വാസം നേടി. അംഗമുത്തുവിന്റെയും നന്ദഗോപാലിന്റെയും സർവീസുകളിലെ പാളിച്ച മുതലെടുത്തായിരുന്നു സ്‌പൈക്കേഴ്‌സ് പോയിന്റുകൾ സ്വന്തമാക്കിയത്. മുത്തുസ്വാമിയും എസ്. സന്തോഷും തിളങ്ങിയെങ്കിലും ഒമ്പത് പോയന്റിൽ ഡിഫന്റേഴ്‌സ് ഒതുങ്ങി. അടിക്ക് തിരിച്ചടി കണ്ട നാലാം സെറ്റ് ഡിഫന്റേഴ്‌സ് തിരികെ പിടിച്ചു. യൂണിവേഴ്സൽ താരം അംഗമുത്തുവിന്റെയും എൽ.എം മനോജിന്റെയും തീപാറുന്ന സ്മാഷുകൾക്ക് സ്‌പൈക്കഴ്‌സിന് വെല്ലുവിളിയായി. എന്നാൽ എറിനും അഭിനവും അതേനാണയത്തിൽ തിരിച്ചിച്ച് മത്സരം ഒപ്പമത്തിനൊപ്പം എത്തിച്ചു. സർവീസിലെ പാളിച്ചയും ടീം അംഗങ്ങൾ തമ്മിലെ ആശയക്കുഴപ്പത്തിലും പോയിന്റ് കളഞ്ഞുകുളിച്ചതുമാണ് സ്‌പൈക്കേഴ്‌സിന് തിരിച്ചടിയായത്.
സ്പൈക്കേഴ്‌സ് സ്മാഷുകളെ തടുത്തിട്ടും മുത്തുസ്വാമിയിലൂടെയും നന്ദഗോപാലിലൂടെയും പോയിന്റെ നേടിമുന്നേറിയെങ്കിലും ഡിഫന്റേഴ്‌സിന് അഞ്ചാം സെറ്റിന്റെ തുടക്കം പഴിച്ചു. ആരാധക പിന്തുണയും നേടിയ സ്‌പൈക്കേഴ്‌സ് അറ്റാക്കർ ജോർജ് ആന്റണിയിലൂടെ പോയിന്റ് ഒന്നൊന്നായി ഉയർത്തി. മികച്ച പിന്തുണയോടെ അഭിനവും ജിബിനും സ്മാഷുകൾ എയ്തു. തന്ത്രം തിരിച്ചറിഞ്ഞ ഡിഫന്റേഴ്സ്, ബ്ലോക്കുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇതോടെ കൊച്ചിയുടെ മുന്നോറ്റം അടഞ്ഞു. സ്പൈക്കേഴ്സ് പതറി നിൽക്കെ തിരിച്ചടിച്ച നന്ദഗോപാലും മുത്തുസ്വാമിയും മത്സരം ഒപ്പത്തിനൊപ്പം എത്തിച്ചു. ഒടുവിൽ മനേജിന്റെ സ്മാഷിൽ ഡിഫന്റേഴ്‌സ് വിജയ സെറ്റും കൈപ്പിടിലൊതുക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |