□35 % സീറ്റ് സർക്കാരിന്
□നിർദ്ധന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്
തിരുവനന്തപുരം: മെരിറ്റും സംവരണവും സാമൂഹ്യനീതിയും ഉറപ്പാക്കിയാലേ സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകൂവെന്ന് സർക്കാരിന്റെ നിലപാട്.
അത്യാധുനിക കോഴ്സുകളിലടക്കം 35 % സീറ്റെങ്കിലും സർക്കാരിന് നൽകണം. സമർത്ഥരായ നിർദ്ധന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ഏർപ്പെടുത്തണം.
എറണാകുളം രാജഗിരി, തിരുവനന്തപുരം മാർഇവാനിയോസ് എന്നിവയുടെ അപേക്ഷകളാണ് സർക്കാരിനു മുന്നിലുള്ളത്. കർണാടകത്തിലെ മെഡിക്കൽ സർവകലാശാലയടക്കം താത്പര്യം അറിയിച്ചിട്ടുണ്ട്. യു.ജി.സി അനുമതി ലഭിക്കാൻ സർക്കാരിന്റെ എൻ.ഒ.സി ആവശ്യമായതിനാൽ താല്പര്യമുള്ള സ്ഥാപനങ്ങൾ ഇതിന് വഴങ്ങേണ്ടിവരും.
തോന്നുംപടിയുള്ള പ്രവർത്തനത്തിന് കടിഞ്ഞാണിട്ടാവും പൊതുഖജനാവിലെ പണം മുടക്കാതെ വിദ്യാർത്ഥികൾക്ക് മികവുറ്റ പഠന സൗകര്യം ലഭ്യമാക്കുന്ന സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകുന്നത്. ഒ.ബി.സി, പട്ടിക വിഭാഗം അടക്കം സംവരണം പാലിച്ച് പ്രവേശനം,സ്കോളർഷിപ്പ് എന്നിവയിൽ ഉറപ്പു ലഭിച്ചാലേ എൻ.ഒ.സി നൽകൂ. സ്വകാര്യസർവകലാശാലകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി നയം രൂപീകരിക്കാൻ ഉന്നത ഉദ്യോഗസ്ഥരും അക്കാഡമിക് വിദഗ്ദ്ധരുമടങ്ങിയ സമിതി രൂപീകരിക്കും. നിയന്ത്രണ സമിതിയിൽ യു.ജി.സിയുടെയും, സർക്കാരിന്റെയും ഓരോ പ്രതിനിധി ഉണ്ടാവും.പരാതികൾ പരിഹരിക്കേണ്ട കോർട്ടിലും സർക്കാർ പ്രതിനിധിയെ ഉൾപ്പെടുത്തും.
സർക്കാർ നിയന്ത്രണങ്ങളോടെ സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകളാവാമെന്നാണ് ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ ശുപാർശ. സ്വകാര്യ സർവകലാശാലകൾക്ക് യു.ജി.സി അനുമതിയോടെ അത്യാധുനിക കോഴ്സുകൾ ആരംഭിക്കാം. സിലബസ്, പരീക്ഷാ നടത്തിപ്പ്, ഫലപ്രഖ്യാപനം, ബിരുദം നൽകൽ എന്നിവ സർവകലാശാലകളുടെ അധികാരമാണ്.
20 ഏക്കറും 50 കോടിയും
#നഗരങ്ങളിൽ 20ഏക്കർ, ഗ്രാമങ്ങളിൽ 30 ഏക്കർ ഭൂമിയുള്ള കോർപറേറ്റ് മാനേജ്മെന്റുകൾ, ട്രസ്റ്റുകൾ, സൊസൈറ്റികൾ എന്നിവയ്ക്ക് അപേക്ഷിക്കാം.
#ഇരുപതു കോടി സ്ഥിരനിക്ഷേപവും മുപ്പതു കോടി പ്രവർത്തന ഫണ്ടുമുണ്ടായിരിക്കണം.
# ഇരുപതു വർഷമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കേ അപേക്ഷിക്കാനാവൂ. 3.26നാക് ഗ്രേഡിംഗ് ലഭിച്ചിരിക്കണം.
#സ്വയംഭരണ പദവിയുള്ള കോളേജുകൾക്കും അപേക്ഷിക്കാം. എൻജിനിയറിംഗ്, മെഡിക്കൽ,നിയമം, മാനേജ്മെന്റ് പഠനത്തിന് സർവകലാശാലകൾ തുടങ്ങാം.
മികച്ച വിദ്യാഭ്യാസം
□മികച്ച വിദ്യാഭ്യാസം തേടി അന്യസംസ്ഥാനങ്ങളിലേക്കും അന്യരാജ്യങ്ങളിലേക്കും വിദ്യാർത്ഥികൾ പോകേണ്ടി വരില്ല.
□മികവുറ്റ പഠനസൗകര്യവും അത്യാധുനിക കോഴ്സുകളും ലഭ്യമാവുന്നതോടെ കേരളം ഉന്നതവിദ്യാഭ്യാസ ഹബാവും
'യോഗ്യതാ, നിയന്ത്രണ മാനദണ്ഡങ്ങൾ ഉന്നത സമിതി നിശ്ചയിക്കും. സാമൂഹ്യനീതി ഉറപ്പാക്കേണ്ടത് അനിവാര്യമാണ്''
-ഉന്നത വിദ്യാഭ്യാസ
മന്ത്രിയുടെ ഓഫീസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |