കൊച്ചി: പ്രസവം അകാരണമായി വൈകിപ്പിച്ചതുമൂലം കുഞ്ഞു മരിച്ചെന്ന കേസിൽ എറണാകുളം ജനറൽ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായിരുന്ന പൊന്നുരുന്നി ഒാവർബ്രിഡ്‌ജിനു സമീപം മറ്റത്തുകാട് വെസ്റ്റ് ഹൗസിൽ ഡോ. കലാകുമാരിക്ക് എറണാകുളം ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതി ഒരു വർഷം തടവും മൂന്നു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴയൊടുക്കിയില്ലെങ്കിൽ ആറുമാസം കൂടി തടവു ശിക്ഷ അനുഭവിക്കണം. പിഴത്തുകയിൽ രണ്ടു ലക്ഷം പരാതിക്കാരിയായ സുജയ്ക്കും ഒരു ലക്ഷം രൂപ ഭർത്താവ് രാജേഷിനും നഷ്ടപരിഹാരമായി നൽകണം.
2007 സെപ്തംബർ 27നാണ് സുജയെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സെപ്തംബർ 30 ആയിരുന്നു നിശ്ചയിച്ച പ്രസവത്തീയതി. അവധിദിനമായിരുന്നതിനാൽ അന്ന് ഡോ. കലാകുമാരി എത്തിയില്ല. തൊട്ടടുത്ത ദിവസം സുജയെ ലേബർ റൂമിലേക്ക് കൊണ്ടുപോയെങ്കിലും തിരിച്ചു വാർഡിലേക്ക് മാറ്റി. പനിയും അനുബന്ധ പ്രശ്നങ്ങളുമുണ്ടെന്ന് ഡോക്ടറെ അറിയിച്ചിട്ട് നോക്കിയില്ലെന്നും വൈകിട്ട് സുജയുടെ അമ്മ ഡോക്ടറെ കണ്ട് 500 രൂപ നൽകിയെന്നും പരാതിയിൽ പറയുന്നു.
ഒക്ടോബർ രണ്ടിനാണ് സുജയുടെ പ്രസവം നടന്നത്. പ്രസവം വൈകിയതു മൂലം ഗർഭപാത്രത്തിൽ വച്ച് കുഞ്ഞിന്റെ ശ്വാസകോശത്തിൽ മലവും മാലിന്യങ്ങളും കയറിയെന്നും തുടർന്നുള്ള ആരോഗ്യ പ്രശ്നങ്ങൾ കാരണം കുഞ്ഞു മരിച്ചെന്നുമാണ് കേസ്. ഫോറൻസിക് സർജൻ ഉൾപ്പെടെ 16 സാക്ഷികളെ കോടതി വിസ്തരിച്ചു. 15 രേഖകളും പരിശോധിച്ചു. ഒരു പ്രൊഫഷണൽ എന്ന നിലയിൽ കാണിക്കേണ്ട ജാഗ്രതയും പരിഗണനയും ഡോക്ടർ കാണിച്ചില്ലെന്ന് വിലയിരുത്തിയ കോടതി മാപ്പർഹിക്കാത്ത വീഴ്ചയാണ് വരുത്തിയതെന്നും അഭിപ്രായപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |