ചേർത്തല: ആർ.എസ്.എസിന്റെ ചട്ടുകമായി പ്രവർത്തിച്ച് കേരളത്തെ തകർക്കാൻ ശ്രമിക്കുന്ന ഗവർണർക്കെതിരെ നിയമപരമായ നീക്കങ്ങൾക്കൊപ്പം സംസ്ഥാനവ്യാപകമായി ജനകീയ പ്രതിരോധത്തിന് എൽ.ഡി.എഫ് നേതൃത്വം നൽകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. പുന്നപ്ര-വയലാർ രക്തസാക്ഷി വാരാചരണത്തിന് സമാപനം കുറിച്ച് വയലാറിൽ നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നവംബർ 15ന് തിരുവനന്തപുരത്ത് രാജ്ഭവന് മുന്നിൽ മാത്രം നടത്താൻ നിശ്ചയിച്ചിരുന്ന സമരം ജനങ്ങളുടെ ആവശ്യപ്രകാരം ജില്ലാ കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തിന് മാതൃകയായി വളരുന്ന കേരളത്തെ തകർക്കാൻ ആസൂത്രിത നീക്കങ്ങൾ നടത്തുന്ന ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും ഏജന്റായി ഗവർണർ തരംതാഴ്ന്നു. 29,000 കോടിയോളം രൂപയുടെ ആനുകൂല്യങ്ങൾ സംസ്ഥാനത്തിന് നഷ്ടമാക്കി കേന്ദ്രസർക്കാർ വീർപ്പുമുട്ടിക്കുന്നതിനിടയിലാണ് ഇല്ലാത്ത അധികാരമുപയോഗിച്ചുള്ള ഇടപെടൽ. ഇതിന് ഒത്താശചെയ്യുന്ന കേരളത്തിലെ പ്രതിപക്ഷത്തിന്റെ സ്ഥിതി പരമ ദയനീയമാണെന്നും അദ്ദേഹം പറഞ്ഞു.
വാരാചരണ കമ്മിറ്റി പ്രസിഡന്റ് എൻ.എസ്. ശിവപ്രസാദ് അദ്ധ്യക്ഷനായി. മന്ത്റി പി. പ്രസാദ്, സി.പി.എം കേന്ദ്രകമ്മിറ്റി അംഗങ്ങളായ ടി.എം. തോമസ് ഐസക്ക്, സി.എസ്. സുജാത, സി.പി.ഐ ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, സി.ബി. ചന്ദ്രബാബു, എ.എം.ആരിഫ് എം.പി, സി.പി.എം ജില്ലാ സെക്രട്ടറി ആർ. നാസർ, സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ്, വാരാചരണ കമ്മിറ്റി സെക്രട്ടറി പി.കെ. സാബു എന്നിവർ സംസാരിച്ചു.
ശുംഭൻമാർ ആ വഴിക്കു
പോകട്ടെ: കാനം
ഗവർണറിലുണ്ടായിരുന്ന പ്രീതി ജനങ്ങൾ പിൻവലിച്ചു
ഇല്ലാത്ത അധികാരം ഉണ്ടെന്ന് നടിക്കുന്ന ശുംഭൻമാർ ആ വഴിക്കു പോകട്ടെയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. എൻ.ഡി.എയുടെയും ആർ.എസ്.എസിന്റെയും ഏജന്റായി ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ അധഃപതിച്ചിരിക്കുകയാണ്. കേരളത്തെ തുടർച്ചയായി അപമാനിക്കുന്ന ഗവർണറിൽ കേരളത്തിനുണ്ടായിരുന്ന പ്രീതി ജനങ്ങൾ പിൻവലിച്ചു. ഒമ്പതു പാർട്ടികളിൽ മാറിമാറി പ്രവർത്തിച്ച അദ്ദേഹത്തിൽ നിന്ന് ഇതിൽ കൂടുതൽ പ്രതീക്ഷിക്കേണ്ടെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.
കണ്ണൂർ സർവകലാശാലയിൽ
ഗവർണർക്കെതിരെ പ്രമേയം
കണ്ണൂർ: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വി.സിമാരോട് രാജി ആവശ്യപ്പെട്ടതിനെതിരെ കണ്ണൂർ സർവകലാശാലാ സിൻഡിക്കേറ്റ് പ്രമേയം. എൻ. സുകന്യയാണു പ്രമേയം അവതരിപ്പിച്ചത്. ഡോ. പി.പി. ജയകുമാർ പിന്താങ്ങി. ഒൻപതു വി.സിമാരോടു ഗവർണർ രാജി ആവശ്യപ്പെട്ടതു സർവകലാശാലാ നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിരുദ്ധമാണ്.സർവകലാശാലാ സംബന്ധമായ 26ഓളം ഭേദഗതികൾ, ബോർഡ് ഒഫ് സ്റ്റഡീസ് ലിസ്റ്റ് എന്നിവയൊന്നും അംഗീകരിക്കാതെ ഗവർണർ പിടിച്ചുവച്ചിരിക്കുന്നത് സർവകലാശാലയിലെ ഭരണ നിർവഹണത്തിന് തടസ്സം സൃഷ്ടിച്ചിരിക്കുകയാണ്. വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുന്ന വിധത്തിൽ പ്രതിസന്ധി സൃഷ്ടിക്കുന്ന ഗവർണറുടെ നടപടിയിൽ സിൻഡിക്കേറ്റ് പ്രതിഷേധിക്കുന്നതായും പ്രമേയം വ്യക്തമാക്കി.
വിവാദങ്ങളല്ലആഗ്രഹിക്കുന്നത്
നാടിന്റെ വികസനം: പി. രാജീവ്
തിരുവനന്തപുരം: ഗവർണറും സർക്കാരും തമ്മിൽ നല്ല ബന്ധമാണ് വേണ്ടതെന്ന സമീപനമാണ് സർക്കാർ എപ്പോഴും സ്വീകരിക്കുന്നതെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. ഭരണഘടനാപരമായ ചുമതലയാണ് ഗവർണർ വഹിക്കുന്നത്. ആ പദവിയോട് ആദരവുമുണ്ട്. വ്യത്യസ്ത അഭിപ്രായമുണ്ടെങ്കിൽ വ്യവസ്ഥാപിതരീതിയിൽ പ്രകടിപ്പിക്കും. സമൂഹത്തിനു മുന്നിൽവരുന്ന വിഷയങ്ങളിൽ ആദരവ് നിലനിറുത്തി തന്നെയാണ് പ്രതികരിക്കുന്നത്. വിവാദങ്ങളല്ല സർക്കാർ ആഗ്രഹിക്കുന്നത്. നാടിന്റെ വികസനം മുന്നോട്ടുകൊണ്ടുപോകുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
ഗവർണറെ വൈസ് ചാൻസലർ സ്ഥാനത്തുനിന്നു നീക്കാൻ ഓർഡിനൻസ് കൊണ്ടുവരുമോ എന്ന ചോദ്യത്തിന് നിലവിലുള്ള നിയമമനുസരിച്ച് ചാൻസലർ ഗവർണറാണെന്ന് മന്ത്രി മറുപടി നൽകി. നിയമസഭ പാസാക്കിയ നിയമം നൽകുന്നതാണ് ആ അധികാരം. മറ്റു കാര്യങ്ങൾ ചർച്ച ചെയ്തിട്ടില്ല. ആവശ്യമെങ്കിൽ ചർച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
ഗവർണർ ഉന്നത വിദ്യാഭ്യാസ മേഖലയെ
പ്രതിസന്ധിയിലാക്കി : കാനം രാജേന്ദ്രൻ
ആലപ്പുഴ: രാഷ്ട്രീയ ലക്ഷ്യത്തോടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇടപെടുന്നത് ഉന്നത വിദ്യാഭ്യാസ മേഖലയെ പ്രതിസന്ധിയിലാക്കിയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ആലപ്പുഴയിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർവ്വകലാശാലയുടെ ഉന്നത സ്ഥാനത്തിരിക്കുന്ന ഗവർണറുടെ നടപടി വേലി തന്നെ വിളവ് തിന്നുന്നത് പോലെയാണ്. ബി.ജെ.പിക്ക് തിരഞ്ഞെടുപ്പിലൂടെ കേരളത്തിൽ അധികാരത്തിലെത്താൻ കഴിയാത്തതിനാൽ ഗവർണറെ ഉപയോഗിച്ച് ഭരണം അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. യു.ഡി.എഫും അവർക്കൊപ്പമാണ്. ആരുടെയും ദേശാഭിമാന ബോധം പരിശോധിക്കാൻ ഗവർണറെ ചുമതലപ്പെടുത്തിയിട്ടില്ല. നിയമവും ഭരണഘടനയും അനുസരിച്ച് പ്രവർത്തിക്കുന്ന സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ ശ്രമിച്ചാൽ ബഹുജനങ്ങളെ അണിനിരത്തി നേരിടും. പൊലീസിനെതിരെ എല്ലാക്കാലത്തും പരാതികൾ ഉയരാറുണ്ട്. ഇടതുമുന്നണിയുടെ നയത്തിനെതിരെ പ്രവർത്തിക്കുന്ന പൊലീസുകാർക്കെതിരെ ശക്തമായ ഇടപെടൽ സർക്കാർ സ്വീകരിക്കാറുണ്ടെന്നും കാനം പറഞ്ഞു .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |