തിരുവനന്തപുരം: 'ജനങ്ങൾ കാഴ്ചക്കാരല്ല, കാവൽക്കാരാണെന്ന" മന്ത്രി മുഹമ്മദ് റിയാസിന്റെ കാഴ്ചപ്പാടിൽ പൊതുമരാമത്ത് വകുപ്പിന്റെ ജോലികൾ നിർവഹിക്കാൻ രൂപീകരിച്ച ഡിസ്ട്രിക്ട് ഇൻഫ്രാസ്ട്രക്ചർ കോഓർഡിനേഷൻ കമ്മിറ്റികൾ (ഡി.ഐ.സി.സി) സജീവമാകുന്നു.
സാങ്കേതിക തടസങ്ങളും നൂലാമാലകളും നിർമ്മാണ പ്രവൃത്തികൾ വേഗത്തിലാക്കുകയാണ് ലക്ഷ്യം. പദ്ധതിയിലൂടെ റോഡ് നവീകരണത്തിന് സർക്കാർ വകുപ്പുകളുടെ ഏകോപനവും വേഗത്തിലാകും.
ജില്ലാ കളക്ടർ ചെയർമാനും ഡിസ്ട്രിക്ട് ഡെവലപ്മെന്റ് കമ്മിഷണർ നോഡൽ ഓഫീസറും പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എൻജിനിയർ കൺവീനറുമായാണ് കമ്മിറ്റിയുടെ പ്രവർത്തനം.
സ്ഥലമെടുപ്പ് വേഗത്തിൽ
പൊതുമരാമത്ത് ജോലികൾക്കായി സ്ഥലമേറ്രെടുക്കൽ, പൈപ്പ് - വൈദ്യുതി ലൈനുകൾ, ടെലിഫോൺ- ഇന്റർനെറ്റ് കേബിളുകൾ തുടങ്ങിയവ മാറ്റി സ്ഥാപിക്കൽ തുടങ്ങിയവ വേഗത്തിൽ പൂർത്തിയാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
തുടക്കത്തിൽ 19 പദ്ധതികൾ
അഞ്ച് കോടി രൂപയ്ക്ക് മുകളിലുള്ള പദ്ധതികളാണ് കോഓർഡിനേഷൻ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ വരുന്നത്. തിരുവനന്തപുരത്തെ കരുമം - തിരുവല്ലം, ശംഖുംമുഖം - എയർപോർട്ട്, വഴയില - പഴകുറ്റി എന്നിവയുൾപ്പെടെ 19 ജോലികളാണ് തുടക്കത്തിൽ ഡി.ഐ.സി.സികൾക്ക് കീഴിലുള്ളത്. തലസ്ഥാനത്ത് ഇതിനോടകം മൂന്ന് മീറ്റിംഗുകൾ ചേർന്നെന്നും നിർമ്മാണജോലികളുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കാൻ ഇത് സഹായിച്ചെന്നും പൊതുമരാമത്ത് റോഡ്സ് എക്സിക്യുട്ടീവ് എൻജിനിയർ ജ്യോതി അറിയിച്ചു. മലബാർ മേഖലയിൽ കോഴിക്കോട് ഇന്നലെ നടന്ന ഡി.ഐ.സി.സി യോഗത്തിൽ മന്ത്രി മുഹമ്മദ് റിയാസും ജില്ലാ കളക്ടറും വിവിധ വകുപ്പ് മേധാവികളും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |