കൊച്ചി: മംഗലാപുരം ക്വാറി ഇടപാടു കേസിൽ നിലമ്പൂർ എം.എൽ.എ പി.വി. അൻവറിനെ എൻഫോഴ്‌സ്‌മെന്റ ഡയറക്ടറേറ്റ് (ഇ.ഡി) ഇന്നലെ മണിക്കൂറുകൾ ചോദ്യം ചെയ്തു. പ്രവാസി എൻജിനീയർ മലപ്പുറം പട്ടർക്കടവ് നടുത്തൊടി സലീം നൽകിയ പരാതിയിൽ ഇന്നലെ വൈകിട്ടാണ് അൻവർ കൊച്ചിയിലെ ഇ.ഡി ആസ്ഥാനത്ത് ഹാജരായത്.
മംഗലാപുരം ബെൽത്തങ്ങാടിയിലെ ക്രഷർ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ പ്രത്യേക ചോദ്യാവലി തയ്യാറാക്കിയായിരുന്നു ഇ.ഡിയുടെ വിവരശേഖരണം. അഞ്ച് കോടി വില മതിക്കുന്ന ക്രഷറിൽ 10 ശതമാനം പങ്കാളിത്തവും മാസം അരലക്ഷം ലാഭവിഹിതവും വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ പി.വി അൻവർ തട്ടിയെന്നാണ് പരാതി. സലിം 2011ലാണ് അൻവറിന് 50 ലക്ഷം രൂപ നൽകിയത്. നാലു വർഷം കഴിഞ്ഞ് തട്ടിപ്പ് തിരിച്ചറിഞ്ഞ സലീം മലപ്പുറം പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുത്തിരുന്നില്ല. , മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയെ സമീപിച്ചപ്പോൾ അൻവറിനെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ പൊലീസിന് ഉത്തരവു നൽകി. പൊലീസ് എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണ് അൻവറിനെതിരെ ഇ.ഡി കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കേസെടുത്തത്. കഴിഞ്ഞ ജൂലായിൽ സലിമിന്റെയും കാസർകോട് സ്വദേശി ഇബ്രാഹിമിന്റെയും മൊഴികൾ ഇ.ഡി രേഖപ്പെടുത്തിയിരുന്നു. അന്ന് ബാങ്കിടപാട് രേഖകളടക്കം സലീം ഇ.ഡിക്ക് മുന്നിൽ ഹാജരാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |