തൊടുപുഴ: ``എനിക്ക് മൂന്നല്ല, അഞ്ച് മക്കളായിരുന്നു സാറേ... മെഹ്‌റിനും അസ്നയും എന്റെ പൊന്നുമക്കളായിരുന്നു. അവരില്ലാതെ ഞാനിനി ഇവിടെ ജീവിക്കില്ല" -നെഞ്ച് പിടയുന്ന വേദനയിൽ രാഹുൽ പൊട്ടിക്കരഞ്ഞു. ഫൈസലും ഷീബയും ചീനിക്കുഴിയിലെ കടയിലെ തിരക്കിലാവുമ്പോൾ, രാഹുലിന്റെ കുടുംബമാണ് കുഞ്ഞ് മെഹ്‌റിനും അസ്‌നയ്ക്കും കാവലായത്. ഒടുവിൽ അത്രയും അരികെനിന്ന് തനിക്കുനേരെ ജീവനുവേണ്ടി കൈനീട്ടിയിട്ടും രക്ഷിക്കാനാവാത്ത വേദനയിലാണ് കല്ലുറുമ്പിൽ രാഹുൽ രാജൻ (32).
ചീനിക്കുഴി- പെരിങ്ങാശ്ശേരി റോഡിലുള്ള ഫൈസലിന്റെ വീടിന്റെ എതിർവശത്താണ് രാഹുലും കുടുംബവും താമസം. 17 വർഷം മുമ്പ് രാഹുൽ ഇവിടെ താമസം ആരംഭിച്ചതു മുതൽ ഇരുകുടുംബങ്ങളും ആത്മബന്ധമുള്ളവരായി. വിഷുവും ബക്രീദും ക്രിസ്മസും കുട്ടികളുടെ പിറന്നാളുകളുമെല്ലാം ഒരുമിച്ചാഘോഷിച്ചവർ. ഉടുമ്പന്നൂരിലെ കളരിയിൽ സ്വന്തം പെൺമക്കളെ ആയോധന കല പരിശീലിപ്പിക്കാനയച്ചപ്പോൾ അവരും പഠിക്കട്ടെയെന്നു പറഞ്ഞ് ഇരുവരെയും ഒപ്പം കൊണ്ടുപോയി. മരണമെത്തിയ രാത്രിയിലും രാഹുലിനോട് യാത്ര പറഞ്ഞാണ് ഇരുവരും ഉപ്പയുടെയും ഉമ്മയുടെയും കൂടെ വീട്ടിലേക്ക് മടങ്ങിയത്. വെള്ളിയാഴ്ച അർദ്ധരാത്രി 12.45ന് അസ്നയുടെ ഫോൺകോൾ കണ്ട് എടുത്തപ്പോൾ രാഹുൽ കേട്ടത് ഓടിവായോ, രക്ഷിക്കണേ എന്ന നിലവിളിയായിരുന്നു. ശരവേഗത്തിൽ താഴേക്കോടി. ഹമീദ് അടച്ചു പൂട്ടിയ മുൻവശത്തെ വാതിൽ ചവിട്ടിതുറന്ന് അകത്തെത്തി. തീ ആളിക്കത്തുന്നു, വീട്ടിലാകെ പെട്രോളിന്റെയും പുകയുടെയും ഗന്ധം. എന്നിട്ടും കിടപ്പുമുറി ചവിട്ടിത്തുറന്നു. ഈ സമയം പിൻവാതിൽ വഴിയെത്തിയ ഹമീദ് പെട്രോൾ നിറച്ച രണ്ട് കുപ്പികൾ രാഹുലിന്റെ പിറകിലൂടെ അകത്തേക്കെറിഞ്ഞു. മുറിയിലെ ബെഡ്ഡിന് തീപ്പിടിച്ച് ആളിക്കത്തി. ഇതോടെ ശുചിമുറിക്കുള്ളിലായ കുടുംബത്തെ രക്ഷിക്കാൻ കഴിയാതെയായി. തീകെടുത്താനായി ടാപ്പിലും ഫ്രിഡ്ജിലുമൊന്നും വെള്ളം തപ്പിയിട്ട് കിട്ടിയുമില്ല. രാഹുലിന്റെ വീട്ടുകാരാണ് മറ്റുള്ളവരെ വിളിച്ചുകൂട്ടി രക്ഷാപ്രവർത്തനം നടത്തിയത്. പൈപ്പിട്ട് വെള്ളമൊഴിച്ച് തീകെടുത്തിയപ്പോഴേക്കും ഫൈസലും പെൺകുഞ്ഞുങ്ങളുമടങ്ങുന്ന കുടുംബം മരണത്തിന് കീഴടങ്ങിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |