തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ വ്യാജ തെളിവുകളുണ്ടാക്കിയെന്ന് ആരോപണമുന്നയിച്ച് പൊലീസിനെ കുരുക്കിയ മുൻ ഡി.ജി.പി ആർ.ശ്രീലേഖ, വിരമിച്ച ശേഷം വിവാദങ്ങളിൽ കുരുങ്ങുന്നത് ഇതാദ്യമല്ല.
പൊലീസിലെ വനിതാ ഉദ്യോഗസ്ഥർ ലൈംഗിക ചൂഷണത്തിന് ഇരയാവുന്നുവെന്നും, കടുത്ത മാനസികപീഡനം അനുഭവിക്കേണ്ടി വരുന്നുവെന്നുമുള്ള ശ്രീലേഖയുടെ തുറന്നുപറച്ചിൽ സേനയുടെയാകെ അപ്രീതിക്കിടയാക്കി. ഒരു ഡി.ഐ.ജി വനിതാ എസ്.ഐയെ പൊലീസ് ക്ലബിലേക്ക് വിളിച്ചുവരുത്തി ദുരുപയോഗിച്ചത് നേരിട്ടറിയാമെന്ന ഉദാഹരണസഹിതമായിരുന്നു ശ്രീലേഖയുടെ പരാമർശം. ഡി.ഐ.ജിക്കെതിരെ എന്തുകൊണ്ട് ഉന്നത ഉദ്യോഗസ്ഥയായിരുന്ന ശ്രീലേഖ നിയമനടപടി ആവശ്യപ്പെട്ടില്ലെന്നും ,രാത്രിയും പകലും ജോലി ചെയ്യുന്ന സേനാംഗങ്ങളുടെ കുടുംബങ്ങളിൽ പ്രശ്നങ്ങളുണ്ടാക്കുന്ന രീതിയിലാണ് ശ്രീലേഖയുടെ വിമർശനമെന്നും ചൂണ്ടിക്കാട്ടി പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ രംഗത്തെത്തി. മോശമായി പെരുമാറിയ ഡി.ഐ.ജിയുടെ പേരു പറയാൻ പൊലീസ് സംഘടന വെല്ലുവിളിച്ചെങ്കിലും ശ്രീലേഖ അനങ്ങിയില്ല.
ആലുവ ജയിലിൽ റിമാൻഡിലായിരിക്കെ, നടൻ ദിലീപിനെ സഹായിച്ചെന്ന ആരോപണത്തെക്കുറിച്ച് ശ്രീലേഖയുടെ മറുപടി ഇങ്ങനെയായിരുന്നു:- ''ദിലീപിനെ സഹായിച്ചത് മാനുഷിക പരിഗണന കണക്കിലെടുത്താണ്. ജയിൽ ഡി.ജി.പി എന്ന നിലയിൽ നൽകിയത് റിമാൻഡ് പ്രതി അർഹിക്കുന്ന പരിഗണന മാത്രം''. പൊലീസിലെ മാനസിക പീഡനം സഹിക്കാനാവാതെ ഐ.പി.എസിൽ നിന്ന് രാജി വയ്ക്കാെനൊരുങ്ങിയെന്നും ഒരു ഘട്ടത്തിൽ രാജിക്കത്ത് എഴുതിയതാണെന്നും അവർ വെളിപ്പെടുത്തിയിരുന്നു. രാഷ്ട്രീയ പിൻബലമുള്ള പൊലീസുകാർക്ക് എന്തും ചെയ്യാം. ഡി.ജി.പി ഉൾപ്പെടെ ഏതു മേലധികാരിയേയും തെറി വിളിക്കാം- ഇതാണ് പൊലീസിലെ സ്ഥിതിയെന്ന് ശ്രീലേഖ തുറന്നടിച്ചു.
ജയിൽ മേധാവിയായിരിക്കെ, തടവുകാരുടെ പൊലീസ് അകമ്പടി പോലുള്ള നിസ്സാര കാര്യങ്ങൾക്കു ജയിൽ ഉദ്യോഗസ്ഥർ ഡി.ജി.പിയെ വിളിക്കരുതെന്ന് ശ്രീലേഖ ഇറക്കിയ ഉത്തരവ് വിവാദമായി. ഒരു വർഷത്തിനിടെ മൂന്നു തവണയാണ് ശ്രീലേഖ ഇക്കാര്യത്തിൽ സർക്കുലർ ഇറക്കിയത്. പിന്നാലെ ജയിൽ മേധാവിയായ ഋഷിരാജ് സിംഗ് ശ്രീലേഖയുടെ ഉത്തരവ് തിരുത്തി. ജയിലിലെ വിവരങ്ങൾ അറിയിക്കാൻ ഉദ്യോഗസ്ഥർക്കു തന്നെ എപ്പോഴും ഫോണിൽ വിളിക്കാമെന്നായിരുന്നു സിംഗിന്റെ ഉത്തരവ്. കിളിരൂർ കേസിലെ പ്രതി ലതാനായരെ തല്ലിയെന്ന് വിരമിച്ച ശേഷം ശ്രീലേഖ വെളിപ്പെടുത്തിയിരുന്നു. തല്ലുന്നത് നിയമപരമല്ല, എന്നാൽ പലപ്പോഴും അതിനൊരു ന്യായമുണ്ട്. അവർക്ക് രണ്ടടി കൊടുക്കാനാവാത്തതിൽ ഇന്നും ദുഃഖമുണ്ട്.-ഇതായിരുന്നു വാക്കുകൾ.
ആദ്യ വനിതാ
ഡി.ജി.പി
കേരളത്തിലെ ആദ്യ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയും ഡി.ജി.പിയുമാണ് ആർ.ശ്രീലേഖ. സാധാരണ കുടുംബത്തിൽ നിന്ന് കഠിനശ്രമത്തിലൂടെ പഠിച്ചുയർന്ന്, 1987ൽ ഇരുപത്തിയാറാം വയസിൽ ഐ.പി.എസ് നേടിയപ്പോൾ അതൊരു റെക്കാഡായിരുന്നു.
സി.ബി.ഐയിലടക്കം മികച്ച കുറ്റാന്വേഷകയായി. അപകടങ്ങൾ കുത്തനെ കുറച്ച ഗതാഗത കമ്മിഷണറായി. ഇന്റലിജൻസ്, ഫയർഫോഴ്സ് മേധാവിയായി. ജയിലുകളുടെ ആദ്യ വനിതാമേധാവിയായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |